20 കിലോമീറ്റർ മൈലേജുള്ള ഫോർച്യൂണർ! തള്ളല്ല, സംഭവം ഇറുക്ക്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻബേസുള്ള എസ്‌യുവി വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ടയുടെ ഫോർച്യൂണർ. ഭീമാകാരമായ ലുക്കും കിടിലൻ എഞ്ചിൻ ഓപ്ഷനുകളും ഏത് കുന്നും മലയും കയറാനുള്ള കെൽപ്പും ടൊയോട്ട ബ്രാൻഡിംഗുമെല്ലാമാണ് ഇവന്റെ പിന്നാലെ ആളുകൂടാനുള്ള കാരണം. വാങ്ങിയിട്ട് ഒന്ന് വിൽക്കണമെന്ന് ഓർത്താലും അധികം നഷ്‍ടമില്ലാതെ എസ്‌യുവി വാങ്ങാൻ ആളെത്തും.
2009-ൽ ഇന്ത്യയിലെത്തിയ ഫുൾ-സൈസ് എസ്‌യുവിയായ ഫോർച്യൂണറിന് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇക്കാലയളവിനുള്ളിൽ നിരവധി എതിരാളികൾ വന്ന് മുന്നിൽ നിന്നെങ്കിലും കൊമ്പനായി നെഞ്ചുവിരിച്ച് നിൽക്കാൻ ഫോർച്യൂണറിനോളം പോന്നവർ ഉണ്ടായതേയില്ലെന്നു വേണം പറയാൻ. എന്നാൽ ഇത്തരം വലിയ എസ്‌യുവികളുടെ ഒരു പ്രധാന പോരായ്‌മയാണ് മൈലേജ്. ഇന്ധനക്ഷമത നോക്കിയാരും ഇത്തരം മോഡലുകളുടെ പിന്നാലെ പോവാറില്ലെങ്കിലും മൈലേജ് കിട്ടായാൽ ആരും വേണ്ടെന്ന് പറയില്ലല്ലോ.

പക്ഷേ ഇത്തരം വാഹനങ്ങൾക്കൊന്നും മൈലേജ് സാധ്യമാവില്ലെന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്. എന്നാൽ ഈ ധാരണകളെല്ലാം പൊളിച്ചെഴിതാൻ തയാറെടുത്തോളൂ. ഫോർച്യൂണർ, ഹൈലക്‌സ് മോഡലുകളിലേക്ക് ഹൈബ്രിഡ് എഞ്ചിൻ കൊണ്ടുവന്ന് മോഡലുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിക്കുകയാണ് നമ്മുടെ സ്വന്തം ടൊയോട്ട. ഫീച്ചറുകളുടെയും എഞ്ചിൻ മെക്കാനിസത്തിന്റെയും കാര്യത്തിൽ കാര്യമായ അപ്‌ഡേറ്റുകൾ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) ഉപയോഗിച്ചുള്ള ബൂസ്‌റ്റിംഗാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
പക്ഷേ സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമായിരിക്കില്ല ടൊയോട്ട അവതരിപ്പിക്കുക. ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഫോർച്യൂണർ എസ്‌യുവി, ഹൈലക്‌സ് പിക്കപ്പ് ട്രക്ക് എന്നിവയുടെ മൈൽഡ്-ഹൈബ്രിഡ് പതിപ്പുകളാണ് കമ്പനി അവതരിപ്പിക്കുക. ഇത് ആദ്യം ദക്ഷിണാഫ്രിക്കയിലായിരിക്കും അവതരിപ്പിക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ശക്തമായ ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിച്ച ജാപ്പനീസ് കാർ നിർമാതാക്കൾ മറ്റ് രാജ്യങ്ങളിലെ വലിയ എസ്‌യുവികളിലേക്ക് ഹൈബ്രിഡ് സംവിധാനം വിപുലീകരിക്കാനാണ് ഉന്നംവെക്കുന്നത്.

ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം കമ്പനി തങ്ങളുടെ പുതിയ ആഗോള, പ്രാദേശിക നയം ചർച്ച ചെയ്യാൻ ടൊയോട്ടയിലെ ഉന്നത അധികാരികൾ അടുത്തിടെ ഡർബനിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി 2024-ൽ രണ്ട് മോഡലുകൾക്കും ആഗോളതലത്തിൽ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനുകൾ ലഭിക്കുമെന്ന് ടൊയോട്ടയുടെ ദക്ഷിണാഫ്രിക്കയിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ലിയോൺ തെറോൺ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ടൊയോട്ട ലൈനപ്പിലെ ഏറ്റവും വലിയ രണ്ട് മോഡലുകളിൽ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുമെങ്കിലും ഇത് ഇന്ത്യയിലേക്ക് എത്തുമോ എന്നതാണ് അടുത്ത ചോദ്യം. എന്തായാലും ഫോർച്യൂണറിലും ഹൈലക്‌സിലും 48 വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്ന മോഡലുകളിൽ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിന് ഏകദേശം 200 bhp പവറിൽ പരമാവധി 500 Nm torque വരെയും നൽകാനാവും.

ടൊയോട്ട ഇന്ത്യയിൽ ഫോർച്യൂണറും ഹൈലക്സും വിൽക്കുന്നത് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ്. എന്നാൽ വരാനിരിക്കുന്ന പുതുതലമുറ ആവർത്തനങ്ങളിൽ കമ്പനി ഹൈബ്രിഡ് എഞ്ചിൻ നൽകിയേക്കാമെന്നാണ് വിവരം. നിലവിലെ പ്ലാറ്റ്ഫോം ഒരുവിധത്തിലുമുള്ള ഇലക്‌ട്രിഫിക്കേഷന് അനുയോജ്യമല്ലാത്തതിനാൽ ഉടൻ അത് സാധ്യമല്ല. iMV2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോൾ വിപണിയിലെത്തുന്ന ഫോർച്യൂണറും ഹൈലക്‌സും. ഹൈബ്രിഡ് പവർട്രെയിനിനെ പിന്തുണയ്ക്കുന്ന പുതിയ TNGA-F പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഇവ മാറുന്നതാണ് ഹൈബ്രിഡിലേക്ക് വഴിവെച്ചേക്കാവുന്നത്.
ഇവ മൈലേജിന്റെ കാര്യത്തിലും വലിയ കുതിച്ചുചാട്ടത്തിന് കാരണമാവും. അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ് എന്നിവയിൽ കണ് സമാനമായ ഹൈബ്രിഡ് സെറ്റപ്പാവും ഫുൾ-സൈസ് എസ്‌യുവിയിലേക്കും ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിലേക്കും എത്തുക. എന്നാൽ എഞ്ചിൻ ശേഷിയുടെ കാര്യത്തിലെല്ലാം കാര്യമായ പരിഷ്ക്കാരമുണ്ടാവും. ഇന്ത്യക്കാർക്ക് മൈലേജ് ഒരു വീക്ക്‌നെസ് ആയതിനാൽ വിൽപ്പന കൂട്ടാനും ഇമേജ് വർധിപ്പിക്കാനും ടൊയോട്ടക്ക് ഈ അവസരം ഉപയോഗപ്പെടുത്താനാവും.


Click it and Unblock the Notifications








