കേന്ദ്രം സമ്മതം മൂളിയാൽ മതി! 28 കി.മീ.മൈലേജുള്ള ഈ കാറുകളുടെ വില കുറയ്ക്കാൻ റെഡിയായി ടൊയോട്ട
ഇന്ത്യയും നികുതിയും വാഹന നിർമാതാക്കളെ സംബന്ധിച്ച് വലിയൊരു കടമ്പയാണ്. പ്രത്യേകിച്ച് വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ പലപ്പോഴും ചൂടേറിയ ചർച്ചകൾക്ക് വിധേയമാവാറുണ്ട്.
മെയ്ക്ക് ഇൻ ഇന്ത്യ എന്ന പിടിവാശിയുമായി മുന്നോട്ടു പോവുമ്പോൾ ടെസ്‌ല പോലുള്ള ആഗോള ഭീമൻമാർ രാജ്യത്തേക്ക് ചുവടുവെക്കാനാവാതെ പിന്നാക്കം നിൽക്കുകയാണ്. എന്നാൽ ഇലക്ട്രിക് വാഹന വിപണിക്ക് പുത്തനുണര്‍വേകുന്ന ഒരു തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ നിലവില്‍ 70 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇന്ത്യ ഇറക്കുമതി തീരുവ ചുമത്തുന്നത്.

പെട്രോൾ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ നികുതി ഇളവ് പര്യാപ്തമല്ലെന്ന വാദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിമാതാക്കളായ ടൊയോട്ട. നിലവിലെ നികുതി ഇളവ് പര്യാപ്തമല്ലെന്നും ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്നും പറഞ്ഞുകൊണ്ട് ടൊയോട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കത്തയക്കുകയും ചെയ്‌തിരിക്കുകയാണ്.
പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മലിനീകരണം വളരെ കുറവാണെങ്കിലും ടൊയോട്ടയുടെ അഭിപ്രായത്തിൽ ഹൈബ്രിഡ് മോഡലുകൾക്ക് ഇന്ത്യയിൽ വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്നാണ് പരാതി. പെട്രോൾ കാറുകളെ അപേക്ഷിച്ച് നികുതി വ്യത്യാസം ഹൈബ്രിഡുകൾക്ക് 11 ശതമാനവും ഫ്ലെക്സ്-ഹൈബ്രിഡുകൾക്ക് 14 പോയിന്റും ആയിരിക്കണമെന്ന് ടൊയോട്ട ഇന്ത്യയുടെ തലവൻ വിക്രം ഗുലാത്തി നിതീ അയോഗിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നുമുണ്ട്.

ഹൈബ്രിഡ് കാറുകൾക്ക് 21 ശതമാനം നികുതി കുറയ്ക്കണമെന്ന് വിക്രം ഗുലാത്തിയുടെ പ്രധാന ആവശ്യം. നിലവിൽ പെട്രോൾ കാറുകൾക്ക് 48 ശതമാനവും ഹൈബ്രിഡ് കാറുകൾക്ക് 43 ശതമാനവും നികുതിയാണ് സർക്കാർ ഈടാക്കുന്നത്. ടൊയോട്ടയുടെ അഭ്യർത്ഥന പ്രകാരം നികുതി ഇളവ് അംഗീകരിക്കപ്പെട്ടാൽ ഹൈബ്രിഡ് മോഡലുകളുടെ നികുതി 37 ശതമാനമായും ഫ്ലെക്സ്-ഹൈബ്രിഡുകളിൽ 34 ശതമാനമായും കുറയും.
അങ്ങനെ അവ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്ന വിലയിൽ വാഹനങ്ങൾ സ്വന്തമാക്കാനാവും. കേന്ദ്ര സർക്കാർ വൈദ്യുത വാഹനങ്ങളിലേക്കുള്ള (ഇവി) പരിവർത്തനത്തിന് പ്രേരിപ്പിക്കുന്ന സമയത്താണ് ടൊയോട്ടയുടെ നികുതി കുറക്കാനുള്ള ആവശ്യം ഉയർത്തിയിരിക്കുന്നത്. പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് ഇന്ധന ഉപഭോഗവും മലിനീകരണവും കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് വാഹനങ്ങൾ സമന്വയിപ്പിക്കുന്നത്.

പൂർണ ഇലക്ട്രിക്കിനേക്കാൾ പ്രായോഗികവുമാണെന്നതും ഇത്തരം വാഹനങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്ന കാര്യമാണ്. പക്ഷേ ഇവയ്ക്ക് മുടക്കേണ്ടി വരുന്ന ഉയർന്ന വിലയെ കുറിച്ച് ആലോചിക്കുമ്പോൾ ആളുകൾ അകലന്നുണ്ടെന്നതും യാഥാർഥ്യമാണ്. ഇതിനെ തടയാനാണ് ഹൈബ്രിഡ് കാറുകളുടെ നികുതിയിൽ മാറ്റം വേണമെന്ന് ടൊയോട്ട ആവശ്യപ്പെടുന്നത്. സാധാരണയായി പെട്രോൾ കാറുകളേക്കാൾ വില കൂടുതലാണെങ്കിലും എന്നാൽ ഇവികളേക്കാൾ വില കുറഞ്ഞതായത് ഗുണകരമാണ്.
നിലവിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇന്ത്യയിൽ കാമ്രി, ഹൈക്രോസ്, അർബൻ ക്രൂയിസർ ഹൈറൈഡർ, വെൽഫയർ എംപിവി എന്നിവയുൾപ്പെടെയുള്ള ഹൈബ്രിഡ് വാഹനങ്ങളുടെ ഒരു വലിയ നിര തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയുടെ അഭ്യർഥനയോട് നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ ഹൈബ്രിഡ് കാറുകളുടെ നികുതിയിൽ 21 ശതമാനം വെട്ടിക്കുറച്ചാൽ ഹൈബ്രിഡ് വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്നതാവും.

ഇത് ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ ഇടയാക്കും. ഇത് മലിനീകരണം കുറയ്ക്കാനും ഇന്ത്യയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. മറുവശത്ത് വൻതോതിലുള്ള ഇവി ദത്തെടുക്കലിനെ പിന്തുണയ്ക്കുന്നതിന് അനുയോജ്യമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ രാജ്യത്ത് ഇല്ലാത്ത ഈ സമയത്ത്, ഐസിഇ വാഹനങ്ങളും ബിഇവികളും തമ്മിലുള്ള വിടവ് നികത്താൻ ഹൈബ്രിഡ് കൂടുതൽ യുക്തിസഹമാണ്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് ടെസ്‌ല ഇവികള്‍ രാജ്യത്തെ നിരത്തുകളിലെത്താന്‍ വൈകുന്നത്. ആഭ്യന്തര കാര്‍ നിര്‍മാണവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തുന്ന നയം സ്വീകരിച്ചിരിക്കുന്നത്. ഇതിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാവുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications








