സാഹസിക യാത്രക്കിനി ടൈഗൂൺ പോരേ? മോഹിപ്പിക്കും വിലയിൽ ട്രെയിൽ എഡിഷൻ എത്തി
പോളോ എന്നൊരൊറ്റ ഹാച്ച്ബാക്കിലൂടെ രാജ്യം വെട്ടിപ്പിടിച്ചവരാണ് ഫോക്‌സ്‌വാഗൺ. ദേശാന്തര അതിര്‍ത്തികളില്ലാതെ പ്രശസ്തമായ ഫോക്‌സ്‌വാഗണിന്റെ കാറുകള്‍ക്ക് നിരവധി ഫാന്‍സാണുള്ളത്. ആള് ജർനാണെന്ന് കേൾക്കുമ്പോൾ തന്നെ എതിരാളികളുടെ നെഞ്ചിടിക്കും. ഇന്ത്യയിൽ ഒരുപാട് മോഡലുകളൊന്നും പുറത്തിറക്കുന്നില്ലെങ്കിലും വന്നവരെല്ലാം ഫാൻസുണ്ടാക്കിയവരാണ്. ഔഡി, ബെന്റ്‌ലി, ലംബോര്‍ഗിനി, പോര്‍ഷ, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ കാര്‍സ് എന്നീ ബ്രാൻഡുകളും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴില്‍ വരുന്നവയാണ്.
പോളോയും വെന്റോയും അരങ്ങൊഴിച്ചപ്പോൾ ഫോക്‌സിയെ രക്ഷിക്കാൻ ആരെത്തുമെന്നതായിരുന്നു ഏവരുടേയും ആശങ്ക. എന്നാൽ ബജറ്റ് വിലയിൽ തന്നെ ഒരു മിഡ്-സൈസ് എസ്‌യുവിയും സെഡാനും അവതരിപ്പിച്ചാണ് കമ്പനി തങ്ങളുടെ നേർക്ക് വിരൽ ചൂണ്ടിയവർക്ക് ഉത്തരം നൽകിയത്. സെഗ്മെന്റിലെ കിങായിരുന്ന ക്രെറ്റക്കും സെൽറ്റോസിനും വരെ വെല്ലുവിളി ഉയർത്തിയ ടൈഗൂൺ ശരിക്കും സ്റ്റാറാണ്.

സേഫ്റ്റിയിലായാലും ഡിസൈനിലായാലും ഫീച്ചറുകളിലായാലും ഏവർക്കും ഇഷ്‌ടപ്പെടുന്ന ടൈഗൂണിനെ കൂടുതൽ ജനപ്രിയമാക്കാനുള്ള തയാറെടുപ്പിലാണ് ഫോക്‌സ്‌വാഗണിപ്പോൾ. അതിന്റെ ഭാഗമായി ടൈഗൂൺ ട്രെയിൽ എഡിഷനെ പുറത്തിറക്കിയിരിക്കുകയാണ് ജർമൻ ബ്രാൻഡ്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളെ നേരിടാനുള്ള കഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിലൊന്നിന്റെ പരുക്കൻ പതിപ്പിന് 16.29 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി നൽകേണ്ടത്.
ടൈഗൂണിന്റെ ടോപ്പ് എൻഡ് ജിടി പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ട്രെയിൽ എഡിഷൻ ഇനി മുതൽ എസ്‌യുവിയുടെ ടോപ്പ് വേരിയന്റായിരിക്കും. സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് ലുക്കില്‍ അല്‍പ്പം സ്‌പോര്‍ട്ടി ഭാവം പകര്‍ന്നാണ ഈ ലിമിറ്റഡ് എഡിഷൻ രംഗത്തെത്തുന്നത്. പ്രത്യേക പതിപ്പായി എത്തുന്നതിനാല്‍ തന്നെ ട്രയില്‍ എഡിഷന്റെ കുറഞ്ഞ എണ്ണം മാത്രമായിരിക്കും വിപണിയില്‍ എത്തുകയെന്നും ഫോക്‌സ്‌വാഗൺ അറിയിച്ചിട്ടുണ്ട്.

ജിടി എഡ്ജ് ട്രെയിൽ എഡിഷൻ സ്റ്റാൻഡേർഡ് ടൈഗൂണിനെ അപേക്ഷിച്ച് കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് അവതരിപ്പിക്കുന്നത്. ഇനിയാ മാറ്റങ്ങൾ എന്താണെന്ന് നോക്കിയാലോ? ടെയിൽഗേറ്റിൽ ഒരു 'ട്രെയിൽ' ബാഡ്ജ്, പിൻ ഫെൻഡറുകളിൽ, ഡോറുകളിൽ, സി-പില്ലറിൽ പ്രത്യേക ഡീക്കലുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ, ബ്ലാക്ക്-ഔട്ട് 17 ഇഞ്ച് അലോയ് വീലുകൾ, റെഡ് ഫിനിഷ്ഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ എന്നിവയാണ് ഈ സ്പെഷ്യൽ പതിപ്പിനെ മിനുക്കാനായി കൊണ്ടുവന്നിരിക്കുന്നത്.
ഫോക്‌സ്‌വാഗൺ ടൈഗൂൺ ട്രെയിൽ എഡിഷന്റെ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ കാർബൺ സ്റ്റീൽ ഗ്രേ, റെൽഫെക്സ് സിൽവർ, കാൻഡി വൈറ്റ് എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഇന്റീരിയറിലേക്ക് കടന്നാൽ ഈ സ്പെഷ്യൽ എഡിഷനും സ്റ്റാൻഡേർഡ് മോഡലുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം സീറ്റ് അപ്ഹോൾസ്റ്ററിയാണ്. ബ്ലാക്ക്, കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗിൽ "ട്രെയിൽ" എന്ന വാക്ക് എംബോസ് ചെയ്തിരിക്കുന്നതാണ് ആകെയുള്ള മാറ്റം.

ഫീച്ചറുകളുടെ കാര്യത്തിൽ ടൈഗൂൺ ജിടി ട്രിമ്മിൽ ലഭ്യമായതെല്ലാം ഇതിനും ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഇതിനർഥം 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ കണക്റ്റിവിറ്റ്, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിയർ ക്യാമറ, ടിപിഎംഎസ് തുടങ്ങിയ ഗംഭീര ഫീച്ചറുകളെല്ലാം വാഹനത്തിൽ ഉൾച്ചേർത്തിട്ടുണ്ടെന്ന് സാരം. അങ്ങനെ സെഗ്മെന്റിലെ പുലികളുമായി പിടിച്ചു നിൽക്കാൻ ഫോക്‌സ്‌വാഗണ് സാധിക്കും.
കഴിഞ്ഞില്ല, ഇതുകൂടാതെ ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ESC, ആക്റ്റീവ് സിലിണ്ടർ മാനേജ്മെന്റ് ടെക്നോളജി (ACT) എന്നിവയും പ്രത്യേകം പറയേണ്ട കാര്യങ്ങളാണ്. വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകൾ ഈ ലിമിറ്റഡ് എഡിഷൻ മോഡലിൽ കാണില്ല.

പകരം പുറത്തേയും അകത്തേയും കാഴ്ച്ചകൾ റെക്കോർഡ് ചെയ്യാനും ഇൻ-ബിൽറ്റ് 2 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിൽ കാസ്‌റ്റ് ചെയ്യാനും കഴിയുന്ന ഒരു ഡാഷ്‌ക്യാം ട്രെയിൽ എഡിഷന് ഫോക്‌സ്‌വാഗൺ സമ്മാനിച്ചിട്ടുണ്ട്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ അതേ 1.5 ലിറ്റർ ടിഎസ്‌ഐ ടർബോ പെട്രോൾ എഞ്ചിനിലാണ് ടൈഗൂൺ ട്രെയിൽ എഡിഷൻ വരുന്നത്.
148 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. സാഹസികത ഇഷ്ടപ്പെടുന്നവരെ കൂടുതൽ ആകർഷകമാക്കാൻ ഫോക്സ്‌വാഗൺ ഒന്നിലധികം ട്രാക്ഷൻ മോഡുകൾ ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെക്കാനിക്കലായി പരിഷ്ക്കാരങ്ങളൊന്നുമില്ലെങ്കിലും കാഴ്ച്ചയിലെ ഓഫ്-റോഡിംഗ് ലുക്ക് ആളുകളെ കൈയിലെടുക്കാൻ പ്രാപ്‌തമാണ്. കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് എന്നീ വമ്പൻമാരോടാണ് ടൈഗൂണിന്റെ മത്സരം.


Click it and Unblock the Notifications








