മൂന്നുമാസം കൂടി ഇവികൾക്ക് 'നല്ല ടൈം'; നയത്തിൽ ട്വിസ്റ്റുമായി ഈ സംസ്ഥാന സർക്കാർ
ഇലക്‌ട്രിക് വാഹനങ്ങൾ നമുക്കെല്ലാം പരിചിതമായി തുടങ്ങിയിരിക്കുകയാണ്. പച്ച നമ്പർപ്ലേറ്റുള്ള വണ്ടികൾ നിരത്തുകളിൽ കാണുമ്പോൾ ആദ്യം ഉണ്ടായിരുന്ന കൗതുകമെല്ലാം മാറിയിട്ടുണ്ടെങ്കിലും പെട്ടന്ന് കാണുമ്പോൾ ചുമ്മാ ഇപ്പോഴും നോക്കിപ്പോവുന്നവരാണ് പലരും. പെട്രോളടിച്ച് കാശുകളയണ്ടേല്ലോ എന്നോർക്കുമ്പോൾ ഉടമകൾക്കും സന്തോഷമാണ്. ഇപ്പോൾ പലരും ഇവികളിലേക്ക് ചേക്കാറാൻ യാതൊരു മടിയും കാണിക്കുന്നില്ലെങ്കിലും മൂന്ന് വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി.
പലരും ഇലക്ട്രിക് വാഹനങ്ങൾക്ക് മുന്നിൽ മുഖംതിരിച്ചു നിൽക്കുന്ന കാഴ്ച്ചയായിരുന്നു കാണാനായിരുന്നത്. എന്നാൽ പിന്നീട് ഇന്ധന വിലയിൽ റെക്കോർഡ് വർധനവുണ്ടായപ്പോൾ പലരും ബദൽ മാർഗങ്ങൾ തേടി ഇവികളിലേക്ക് എത്തുകയായിരുന്നു. കൂടുതൽ ആളുകളെ ആകർഷിക്കാനായും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും ഫെയിം സബ്‌സിഡി പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം കൊടുക്കുകയുണ്ടായി.

അതോടൊപ്പം തന്നെ നിരവധി സംസ്ഥാന സർക്കാരുകളും ഗംഭീര ആനുകൂല്യങ്ങളാണ് ഇവി സ്വന്തമാക്കുന്നവർക്കായി നൽകിയത്. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള ഡൽഹിയിലാണ് ഇത്തരത്തിലുള്ള സബ്‌സിഡി ആനുകൂല്യങ്ങൾ കൂടുതൽ കിട്ടിയിരുന്നത്. നിലവിലുള്ള ഇലക്‌ട്രിക് വാഹന നയം ഡിസംബർ 31-ന് അവസാനിച്ച സാഹര്യത്തിൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ.
ഈ നീക്കത്തോടെ ഡൽഹി ഇവി പോളിസി 2024 മാർച്ച് 31 വരെ നീട്ടാൻ ഉദ്ദേശിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഡൽഹി-എൻസിആറിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കും ഇവി വ്യവസായത്തിലെ മറ്റ് പങ്കാളികൾക്കും ഈ നീക്കം ഏറെ ആശ്വാസം നൽകും. ഇവി പോളിസി 2024 മാർച്ച് 31 വരെ നീട്ടാൻ ഡൽഹി സർക്കാരിന്റെ കാബിനറ്റ് അനുമതി നൽകുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. 2020 ഓഗസ്റ്റിലാണ് നയം വിജ്ഞാപനം ചെയ്തത്.

ദേശീയ തലസ്ഥാനത്ത് 2024-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 25 ശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോളിസി പ്രഖ്യാപിച്ചത്. ഡൽഹി ഇവി നയം ആദ്യ ഘട്ടത്തിൽ 2023 ഓഗസ്റ്റ് എട്ടു വരെയായിരുന്നു പ്രഖ്യാരിച്ചിരുന്നത്. എന്നാൽ അതിനുശേഷം ആവർത്തിച്ചുള്ള വിപുലീകരണങ്ങളും സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ഡൽഹി സർക്കാർ പുതിയ ഇലക്‌ട്രിക് വാഹന നയം രൂപീകരിക്കുന്നുണ്ടെന്നും എന്നാൽ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടുമില്ലെന്നുമാണ് വിവരം.
പുതിയ നയം നടപ്പാക്കുന്നത് വരെ നിലവിലെ ഇവി പോളിസി നീട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ ഉയർന്ന വില കണക്കിലെടുത്ത് ഇവി റിട്രോഫിറ്റിംഗിന് പ്രോത്സാഹനം നൽകാൻ ഡൽഹി ഇവി പോളിസിയുടെ രണ്ടാം ഘട്ടം പരിശോധിക്കുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് നേരത്തെ പറഞ്ഞു. ഇതിലൂടെ ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് അവരുടെ നിലവിലുള്ള പെട്രോൾ അല്ലെങ്കിൽ ഡീസൽ മോഡലുകളെ ഇവികളാക്കി മാറ്റാൻ പ്രാപ്തരാക്കും.

പുതിയൊരു ഇലക്ട്രിക് വാഹനം വാങ്ങുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാൻ അനുവദിക്കുന്ന നീക്കമായിരിക്കും ഇത്. സാധാരണ പെട്രോളിൽ ഓടുന്ന മാരുതി സുസുക്കി ജിപ്‌സിയെ ഇവി ആക്കി മാറ്റാൻ ഇപ്പോൾ ഏകദേശം 5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഡൽഹി ഇവി പോളിസിയുടെ രണ്ടാം ഘട്ടത്തിന്റെ സഹായത്തോടെ ആ ചെലവ് ഉപഭോക്താക്കൾക്ക് വളരെ കുറവായിരിക്കുമെന്ന് ഗഹ്ലോട്ട് സൂചന നൽകി.
കൂടുതൽ ആളുകളെ ആകർഷിക്കാനായും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന ഫെയിം II പദ്ധതിയും നീട്ടാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. വരുന്ന മാർച്ചോടെ സബ്‌സിഡി അടുത്തഘട്ടത്തിലേക്ക് കടക്കാൻ പോവുകയാണെന്ന വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. പക്ഷേ പുതിയ ഘട്ടം (FAME III) ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും നിലവിലെ പദ്ധതി ഒരു വർഷത്തേക്ക് നീട്ടുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്നുമുള്ള റിപ്പോർട്ടുകളാണ്

ഫെയിമിന്റെ രണ്ടാം ഘട്ടം 2019 ഏപ്രില്‍ ഒന്നിനാണ് സമാരംഭം കുറിച്ചത്. തുടക്കത്തില്‍ 2022 മാര്‍ച്ച് വരെ മാത്രമായിരുന്നു ഇതിന് സാധുത ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് 2024 മാര്‍ച്ച് 31 വരെ നീട്ടുകയും ചെയ്‌തിരുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉത്പാദനവും വില്‍പനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015-ലാണ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്ന ഫെയിം പദ്ധതി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications








