ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റിലെ ഏറ്റവും നല്ല കാറുകളിൽ ഒന്നാണ് ഹോണ്ട അമേസ്. മാരുതി സുസുക്കി ഡിസയർ അരങ്ങ് വാഴുന്ന വിഭാഗത്തിലെ വിൽപ്പനയുടെ കാര്യത്തിൽ രണ്ടാമനാണെങ്കിലും മറ്റ് പല തലങ്ങളും നോക്കുമ്പോൾ അമേസിന് എതിരാളികളില്ലെന്ന് വേണം പറയാൻ. അടുത്തിടെ വരെ ഡീസൽ-സിവിടി ഓട്ടോമാറ്റിക് ഓപ്ഷനെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞിരുന്നത്.
എമിഷൻ ചട്ടങ്ങൾ കടുപ്പിച്ചതോടെ ഡീസൽ എഞ്ചിനുകളോട് വിടപറയാൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ നിരാശപ്പെട്ടത് അമേസിന്റെ ഫാൻസായിരുന്നു. എന്നിരുന്നാലും ഒരൊറ്റ പെട്രോൾ എഞ്ചിനോടെ ധാരാളം ആളുകളെ ആകർഷിക്കാൻ സെഡാന് സാധിക്കുന്നുണ്ട്. എസ്‌യുവികൾക്ക് തരാനാവാത്ത യാത്രാ സുഖവും ഓടിക്കാനുള്ള മികവുമെല്ലാം അമേസിനെ വേറിട്ടു നിർത്തുന്നുണ്ട്.

അതുപോലെ തന്നെ നിർമാണ നിലവാരത്തിന്റെ കാര്യത്തിലും ആള് പുലിയാണെന്ന് വിചാരിച്ചിരുന്നവരാണ് ഏറെയും. ഫിറ്റും ഫിനിഷുമെല്ലാം ഗംഭീരമാണെന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ ഇപ്പോഴിതാ ഹോണ്ട അമേസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവന്നപ്പോൾ സാക്ഷാൽ ഹോണ്ട വരെ ഞെട്ടിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ജാപ്പനീസ് വാഹന നിർമാതാക്കളുടെ സബ് കോംപാക്ട് സെഡാന് വെറും 2-സ്റ്റാർ റേറ്റിംഗ് മാത്രമാണ് സ്വന്തമാക്കാനായത്.
ഇതിൽ ചൈൽഡ് ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ സെഡാൻ മോശം സ്കോർ നേടിയത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ഇക്കാരണത്താൽ തന്നെ കാറിന്റെ മൊത്തത്തിലുള്ള സുരക്ഷാ റേറ്റിംഗിനെ ഇത് കാര്യമായി ബാധിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. നേരത്തെ അഞ്ച് വർഷം മുമ്പ് GNCAP ഇടിപ്പരീക്ഷയിൽ 4-സ്റ്റാർ റേറ്റിംഗ് അമേസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഗ്ലോബൽ NCAP അവതരിപ്പിച്ച പുതിയ ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിലാണ് 2-സ്റ്റാർ റേറ്റിംഗോടെ അമേസിന് മടങ്ങേണ്ടി വന്നത്.

ഈ വർഷം ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ച ഹോണ്ട അമേസിന് രണ്ട് എയർബാഗുകളാണ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നത്. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി സെഡാൻ 2-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്കായി 0-സ്റ്റാറുമാണ് സ്കോർ ചെയ്‌തത്. കോംപാക്‌ട് സെഡാന് കുട്ടികൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ മോശമാണെന്ന് ക്രാഷ് ടെസ്റ്റ് കണ്ടെത്തി. ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ കുട്ടിയുടെ തലയുമായി ബന്ധപ്പെട്ട ആഘാതം വലുതാണെന്ന് ഏജൻസി പറഞ്ഞു.
കൂടാതെ മൂന്ന് വയസുള്ള കുട്ടിയുടെ നെഞ്ചിൻ്റെയും കഴുത്തിൻ്റെയും സംരക്ഷണം മോശമാണെന്നും ഇടിപ്പരീക്ഷയിൽ തെളിഞ്ഞു. 1.5 വയസ് പ്രായമുള്ള കുട്ടികൾ ആഘാതത്തിൽ എജക്ഷൻ റിസ്ക് നേരിടുന്നുണ്ടെന്നും ഗ്ലോബൽ NCAP കണ്ടെത്തി. എല്ലാ സീറ്റുകളിലും ത്രീ പോയിൻ്റ് ബെൽറ്റുകൾ പോലെയുള്ള സുരക്ഷാ ഫീച്ചറുകളും സെഡാനിൽ ഇല്ല. ഇത് ചൈൽഡ് ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ സിംഗിൾ സ്റ്റാർ റേറ്റിംഗും നേടാൻ കാരണമായി.

അതേസമയം മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് ഹോണ്ട അമേസിന് 2-സ്റ്റാർ റേറ്റിംഗാണ് ലഭിച്ചത്. സ്റ്റാൻഡേർഡായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി ഫീച്ചർ ഇല്ലാത്തതും ഓപ്ഷണൽ സൈഡ് ഹെഡ് പ്രൊട്ടക്ഷൻ ഇല്ലാത്തതും ഡ്രൈവർക്ക് മാത്രമുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ ഫീച്ചർ ഇല്ലാത്തതുമാണ് കാറിന്റെ സേഫ്റ്റി സ്‌കോർ കുറയാൻ കാരണം. പുതിയ ചട്ടങ്ങളാണ് അമേസിന് ഇത്രയും താഴ്‌ന്ന സ്കോർ ലഭിക്കാൻ കാരണമായതെന്ന് കമ്പനി പറഞ്ഞു.
പ്രധാനമായും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സൈഡ് കർട്ടൻ എയർബാഗുകൾ തുടങ്ങിയ ചില ഉപകരണങ്ങൾ സ്റ്റാൻഡേർഡായി കാറിൽ നൽകിയിട്ടില്ല. ഇതും കുറഞ്ഞ റേറ്റിംഗ് നേടാൻ കാരണമായി. എന്നാൽ പഴയ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ അമേസിന് 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കാനായിട്ടുണ്ടെന്നും പരീക്ഷണത്തിന് ശേഷം ഹോണ്ട പ്രതികരിച്ചിട്ടുണ്ട്. നിലവിൽ ഈ സെഗ്മെന്റിൽ കൂടുതൽ സേഫ്റ്റി ഫീച്ചറുകൾ നൽകുന്നൊരു മോഡൽ കൂടിയാണിത്.

രണ്ട് എയർബാഗുകളും സീറ്റ് ബെൽറ്റ് റിമൈൻഡറും കൂടാതെ, ഇബിഡി ഉള്ള എബിഎസ്, റിയർ വ്യൂ ക്യാമറ, ചൈൽഡ് ലോക്ക്, ചൈൽഡ് സീറ്റിനുള്ള ആങ്കർ പോയിൻ്റുകൾ, ഓവർസ്പീഡ് മുന്നറിയിപ്പ്, ആൻ്റി തെഫ്റ്റ് എഞ്ചിൻ ഇമ്മൊബിലൈസർ എന്നിവ പോലുള്ള സുരക്ഷാ ഫീച്ചറുകൾ ഹോണ്ട അമേസ് സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ അമേസിന്റെ ഏറ്റവും പുതിയതലമുറ ആവർത്തനം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ. അതിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








