ജൂലൈയ്ക്ക് മുമ്പ് ഈ കാറുകൾ വാങ്ങിയവരാണോ നിങ്ങൾ? എന്നാൽ റോഡ് ടാക്‌സ് തിരികെ തരാമെന്ന് സർക്കാർ
വാഹനങ്ങൾ വാങ്ങുമ്പോൾ നികുതിയടക്കുന്നത് പലർക്കും ഭാരമായി തോന്നുന്ന കാര്യമാണ്. റോഡ് ടാക്‌സ് പൂർണമായും ഒഴിവാക്കി വാഹനം വാങ്ങാൻ പറ്റുന്ന നാളുകൾ വരുമോയെന്ന് വരെ സംശയമാണ്. ഇനി ഇതെല്ലാം റെഡിയാക്കി എങ്ങനെയെങ്കിലും ഒരു വാഹനം സ്വന്തമാക്കാമെന്ന് വിചാരിച്ചാൽ നിലവിലെ ഇന്ധന വിലയിൽ പെട്രോൾ, ഡീസൽ കാറുകളുമെല്ലാം കൊണ്ടുനടക്കണമെങ്കിൽ പോക്കറ്റ് കീറുകയും ചെയ്യും. എന്നാൽ ഇവി നോക്കിയാൽ മുടക്കേണ്ടി വരുന്ന തുകയും ചാർജിംഗ് പ്രശ്‌നങ്ങളും ആലോചിക്കുമ്പോൾ തന്നെ മനസ് നോ പറയും. അവിടെയാണ് സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകളുടെ പ്രാധാന്യം വരുന്നത്.
പക്ഷേ ഇത് വാങ്ങണമെങ്കിലും സാധാരണക്കാർക്ക് താങ്ങാനാവുമോയെന്ന് സംശയമാണ്. പക്ഷേ ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നവർക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ അടുത്തിടെ മുമ്പോട്ട് വന്നിരുന്നു. 2023 ജൂലൈയിലായിരുന്നു എല്ലാ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾക്കുമുള്ള റോഡ് ടാക്‌സ് യുപി സർക്കാർ ഒഴിവാക്കുന്നത്. വാഹനപ്രേമിയായ പീയുഷ് ഭൂട്ടാനി ഉത്തർപ്രദേശ് സർക്കാരുമായി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ഗവൺമെന്റ് എത്തുന്നത്.

ജൂലൈയ്ക്ക് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ ഹൈബ്രിഡ് വാഹനങ്ങളുടെയും റോഡ് നികുതി ഒഴിവാക്കുമെന്നായിരുന്നു യോഗി സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ഇപ്പോഴിതാ ഇതിലൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ് വീണ്ടും. 2023 ജൂലൈയ്ക്ക് മുമ്പ് ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങിയ എല്ലാ ഉടമകൾക്കും റോഡ് നികുതി തിരികെ നൽകാൻ യുപി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി.
ജൂലൈയ്ക്ക് മുമ്പ് ഹൈബ്രിഡ് കാറുകൾ വാങ്ങിയവർക്ക് ടാക്‌സ് ഇനത്തിൽ അടച്ച തുക ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിരുന്നില്ല. എന്തായാലും ഹൈക്കോടതിയുടെ ഇടപെടലിലൂടെ ഇക്കാര്യത്തിന് തിരശീല വീണിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ഉത്തർപ്രദേശ് സർക്കാർ സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങൾക്കായുള്ള റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചത് പീയുഷ് ഭൂട്ടാനി എന്നൊരു വ്യക്തിയുടെ ഇടപെടലിനെ തുടർന്നായിരുന്നു.

ഇനി ആ കഥ ചെറുതായൊന്ന് വിശദീകരിക്കാം. കഴിഞ്ഞ വർഷം രണ്ട് ഹൈബ്രിഡ് കാറുകളാണ് ഭൂട്ടാനി വാങ്ങിയത്. ഈ വാഹനങ്ങൾക്ക് റോഡ് ടാക്‌സ് അടയ്‌ക്കേണ്ട കാര്യം വന്നപ്പോൾ യുപി സർക്കാരിൻ്റെ ഇവി പോളിസിയിലെ പിശക് ഭൂട്ടാനി ശ്രദ്ധിക്കുകയുണ്ടായി. ഇവികൾക്കായുള്ള സംസ്ഥാനത്തിൻ്റെ ഇലക്ട്രിക് വാഹന നയം സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾക്കും ബാധകമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് പരിഹരിക്കുന്നതിനായി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഗതാഗത കമ്മീഷണറുമായും ആർടിഒയുമായും ബന്ധപ്പെട്ടുവെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ മറ്റൊരു ഉപഭോക്താവായ അഭിഷേക് മഹേശ്വരിയുടെ സഹായത്തോടെ അദ്ദേഹം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 2023 ജൂലൈ അഞ്ചിന് ഹൈബ്രിഡ് വാഹനങ്ങൾക്കും റോഡ് ടാക്‌സ് ഒഴിവാക്കേണ്ടിവരുമെന്ന് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞു.

ഈ വിധി കാരണം യുപി സർക്കാരിന് ഇവികൾക്കും ഹൈബ്രിഡുകൾക്കും ഫ്യുവൽ സെൽ വാഹനങ്ങൾക്കും ഒരു ലക്ഷം രൂപയോളം ആനുകൂല്യം കൊടുക്കേണ്ടി വരികയായിരുന്നു. ഇത്തരം മോഡലുകൾക്ക് രാജ്യമൊട്ടാകെ നികുതിയിളവ് നൽകമണനെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ധനമന്ത്രി നിർമ്മല സീതാരാമനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈബ്രിഡുകളുടെ ജിഎസ്ടി 48 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്ക്കാനായിരുന്നു അന്ന് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഈയൊരു അവസരം നിർമല സീതാരാമൻ നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. ഇന്ത്യയിലും മറ്റ് വികസിത വിപണികളിലും ഇലക്‌ട്രിക് കാറുകളുടെ വിൽപ്പന കുറയുകയും അതേസമയം സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങളുടെ ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുകയുമാണ്. പെട്രോൾ കാറുകളേക്കാൾ വില കൂടുതലാണെങ്കിലും ഫുള്ളി-ഇലക്ട്രിക് വാഹനങ്ങളേക്കാൾ വില കുറവായത് ഹൈബ്രിഡ് മോഡലുകളിലേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്.
ഇന്ത്യയിൽ ഹൈബ്രിഡ് കാറുകളുടെ നികുതിയിൽ 21 ശതമാനം വെട്ടിക്കുറച്ചാൽ സാധാരണക്കാരിലേക്കും ഇതിന്റെ ഗുണഫലങ്ങൾ എത്തും. എന്തായാലും യുപിയിലെ നീക്കം സ്വാഗതാർഹമാണെന്ന് വേണം പറയാൻ. ഭാവിയിൽ കേരളവും നികുതി വെട്ടിക്കുറക്കുകയാണെങ്കിൽ മലയാളികളും ഹാപ്പിയാവും. പക്ഷേ അത്തരത്തിലൊരു നീക്കം നമ്മുടെ സംസ്ഥാന സർക്കാർ കൈവരിക്കാൻ വർഷങ്ങളെടുത്തേക്കും.


Click it and Unblock the Notifications








