ഇനി ക്ലച്ച് ചവിട്ടി ഗിയറിട്ട് പോവാം, ഡീസൽ എഞ്ചിനിലേക്ക് ഈയൊരു മാറ്റവുമായി കിയ കാരെൻസ് എത്തുന്നു
ഇന്ത്യൻ വിപണിയിൽ എംപിവികളിലെ രാജാവ് ടൊയോട്ടയുടെ ഇന്നോവയാണെന്നതിൽ ആർക്കും തർക്കമൊന്നുമുണ്ടാവില്ല. പക്ഷേ വില കൂടുതലാണെന്നതിനാൽ പലർക്കും ഇതൊരു ബാലികേറാ മലയാണ്. ഇത്തരക്കാരെ കൈയിലെടുക്കാൻ സാക്ഷാൽ മാരുതി സുസുക്കി അവതരിപ്പിച്ച എർട്ടിഗ ക്ലച്ചുപിടിച്ചതിന് കാരണം താങ്ങാനാവുന്ന വില തന്നെയാണ്. പിന്നെ ബ്രാൻഡിന്റെ ഇമേജും മൈലേജായിട്ടുണ്ട്.
ഈ രണ്ട് വണ്ടികളുമായി കിടപിടിക്കാൻ മഹീന്ദ്ര പുറത്തിറക്കിയ മറാസോയാവട്ടെ വിപണിയിൽ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണാനായത്. അടിപൊളി വണ്ടിയായിരുന്നിട്ടും എന്തുകൊണ്ടോ ആളുകൾക്ക് മറാസോ അത്രയ്ക്ക് പ്രിയപ്പെട്ടതായില്ല. അങ്ങനെയിരിക്കുമ്പോഴാണ് സാക്ഷാൽ കിയ ഒരു എംപിവി മോഡലുമായി എത്തി മാരുതിയെയും ടൊയോട്ടയെയും ഞെട്ടിച്ചത്. അതെ കാരെൻസ് എന്ന തട്ടുപൊളിപ്പൻ മോഡലിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്.

എർട്ടിഗയുടെ വിലയും എന്നാൽ ഇന്നോവയേക്കാൾ ഫീച്ചറുമായി എത്തിയ കാരെൻസ് അതിവേഗമാണ് ഹിറ്റടിച്ചത്. എല്ലാവർക്കും താങ്ങാനാവുന്ന വിലയ്ക്കൊപ്പം കിടിലൻ ഡിസൈനും കൂടിയായതോടെ സംഭവം കളറായി. ഇപ്പോൾ നിരത്തുകൾ നിറയുന്ന ഈ കോംപാക്‌ട് എംപിവി പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌തമായ എഞ്ചിൻ ഓപ്ഷനിലും വാങ്ങാനാവും. കഴിഞ്ഞില്ല, ഇതിനു പുറമെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളും കാരെൻസിന്റെ മാത്രം പ്രത്യേകതകളാണ്.
തുടക്കത്തിൽ ഡീസൽ മാനുവൽ കോമ്പോ ചൂടപ്പംപോലെയാണ് വിറ്റഴിഞ്ഞിരുന്നത്. എന്നാൽ ഓട്ടോമാറ്റിക്കിന് ഡിമാന്റ് ഏറിയതോടെ മാനുവൽ ഗിയർബോക്‌സിനെ പരിഷ്ക്കരിച്ച് iMT എന്ന ഇന്റലിജൻഡ് മാനുവൽ ട്രാൻസ്മിഷനാക്കി കിയ പരിഷ്ക്കരിച്ച് നോക്കി. മാനുവൽ പോലെ ഗിയർഷിഫ്റ്റിംഗ് നടക്കും എന്നാൽ ക്ലച്ച്ലെസാണ് സംഭവം. പൊതുവേ ഇത്തരം പരിഷ്ക്കാരികളെയൊന്നും ഇന്ത്യക്കാർക്ക് അത്ര വലിയ താത്പര്യമില്ലാത്തതാണ്. കാരെൻസിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു.

ഒടുവിൽ ഡീസൽ മാനുവൽ കോമ്പിനേഷൻ എംപിവിയിലേക്ക് തിരികെയെത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കിയ ഇന്ത്യ. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ കാരെൻസ് ഡീസൽ മാനുവൽ വേരിയന്റുകൾ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേ സമയത്താണ് കാരെൻസിൻ്റെ ഡീസൽ മാനുവലിന് പകരം iMT യൂണിറ്റ് കമ്പനി നൽകിയത്.
സംഭവം പാളിപ്പോയതോടെ പഴയ നിലയിലേക്ക് തിരികെയെത്താനുള്ള പദ്ധതികളെല്ലാം കിയ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. കൊറിയൻ വാഹന നിർമാതാക്കൾ ജനപ്രിയമായ എംപിവിയുടെ പ്രീമിയം ഡീസൽ വേരിയന്റിനൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സായിരിക്കും തിരികെ കൊണ്ടുവരിക. നിലവിൽ കാരെൻസിന്റെ പെട്രോൾ, ഡീസൽ ബേസ് മോഡലുകൾക്ക് യഥാക്രമം 10.45 ലക്ഷം, 12.65 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി (O), ലക്ഷ്വറി പ്ലസ്, X ലൈൻ എന്നിങ്ങനെ ഏഴ് ട്രിം ലെവലുകളിൽ ഇത് വിശാലമായ വേരിയന്റുകളാണ് കാരെൻസിൽ ലഭിക്കുന്നത്. എല്ലാ വേരിയൻ്റുകളിലും ഏഴ് സീറ്റുകൾ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ ലക്ഷ്വറി പ്ലസിന് ആറ് സീറ്റർ ഓപ്ഷനും ലഭിക്കും. കിയയുടെ എല്ലാ കാറുകളേയും പോലെ തന്നെ മോഡേൺ ഫീച്ചറുകളാൽ സമ്പന്നമാണ് കാരെൻസും എന്നതാണ് സന്തോഷകരമായ കാര്യം.
ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, റിയർ വ്യൂ ക്യാമറ എന്നിവ കാരെൻസിന്റെ ബേസ് പ്രീമിയം വേരിയന്റിന് നഷ്ടമാകും. എന്നിരുന്നാലും സെമി-ലീതറെറ്റ് സീറ്റുകൾ, ആറ് എയർബാഗുകൾ, സ്റ്റോപ്പ് ലാമ്പോടുകൂടിയ പിൻ സ്‌പോയിലർ, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, മാനുവൽ എയർ കണ്ടീഷനിംഗ്, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ പോലുള്ള സംഗതികൾ വരെ ടോപ്പ് എൻഡിൽ കിട്ടുകയും ചെയ്യും.

ഡീസൽ പ്രീമിയം പതിപ്പിൽ മാനുവൽ അവതരിപ്പിക്കുന്നതോടെ ഓയിൽ ബർണർ വേഷത്തിൽ ഇത് പുതിയ ബേസ് അല്ലെങ്കിൽ എൻട്രി ലെവൽ വേരിയന്റായി മാറും. മെക്കാനിക്കലായി, കിയ കാരെൻസ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. അതിൽ 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ഉൾപ്പെടുന്നത്.
നിലവിലെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് ഡിസിടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയെല്ലാമാണ് അണിനിരത്തുന്നത്. ഇങ്ങനെ എംപിവി സെഗ്മെന്റ് കൈയടക്കി വാഴാൻ മാനുവൽ ഡീസൽ കോമ്പിനേഷൻ കൂടിയാവുന്നതോടെ കാരെൻസിന്റെ വിൽപ്പനയും കൂടുമെന്നാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ പ്രതീക്ഷ.


Click it and Unblock the Notifications








