ഇന്നോവയുടെ വിലയുമില്ല എർട്ടിഗയേക്കാൾ ഫീച്ചറുകളും, കിയയുടെ 7-സീറ്റർ ഇതുവരെ വാങ്ങിയത് 1.50 ലക്ഷം ആളുകൾ
സെൽറ്റോസിലൂടെ ഇന്ത്യൻ വിപണിയുടെ തലപ്പത്തേക്ക് എത്തിയ വാഹന നിർമാതാക്കളാണ് കിയ. ആദ്യത്തെ മോഡൽ തന്നെ വൻവിജയമായതോടെ സോനെറ്റ് എന്ന കുഞ്ഞൻ എസ്‌യുവിയെയും അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ ബ്രാൻഡ് നേട്ടങ്ങൾ കൊയ്യാൻ തുടങ്ങി. അതിനിടയിലാണ് കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ഇതിനു ശേഷം വലിയ 7 സീറ്റർ കാറുകളുടെ ഡിമാന്റിൽ വലിയ വർധനവാണുണ്ടായത്. ഫാമിലിക്ക് ഒന്നിച്ച് യാത്ര ചെയ്യാനും അല്ലെങ്കിൽ കൂട്ടുകാരെല്ലാം കൂടി ട്രിപ്പടിക്കാനുമെല്ലാം ആളുകൾ ഇത്തരം വാഹനങ്ങളെ ആശ്രയിക്കാൻ തുടങ്ങി. എസ്‌യുവികളും എംപിവികളും ചൂടപ്പം പോലെ വിറ്റഴിയാൻ തുടങ്ങിയപ്പോൾ വിപണി പിടിക്കാൻ കിയ കൊണ്ടുവന്ന വണ്ടിയായിരുന്നു കാരെൻസ്.
എസ്‌യുവി ട്രെൻഡിനിടയിൽ എംപിവിയുടെ പ്രായോഗികതയുമായി എത്തിയ കാരെൻസിനെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ശരിക്കും പറഞ്ഞാൽ മാരുതി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടും മത്സരിച്ച് മഹീന്ദ്ര മറാസോയ്ക്ക് നേടാനാവാതെ പോയത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കാരെൻസിലൂടെ നേടിയെടുത്തുവെന്ന് വേണം പറയാൻ. അടിക്കടി മോഡൽ നിരയിൽ പരിഷ്ക്കാരം നടപ്പിലാക്കി വിൽപ്പന ഇരട്ടിയാക്കിക്കൊണ്ടിരിക്കുകയാണ്.

അതിനിടയിൽ കിയ കാരെൻസ് മറ്റൊരു നേട്ടം ആഘോഷിക്കുകയാണിപ്പോൾ. മറ്റൊന്നുമല്ല, ഇന്ത്യയിൽ എംപിവിയുടെ 1.50 ലക്ഷം യൂണിറ്റ് വിൽപ്പന മറകടന്ന സന്തോഷമാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് പങ്കുവെച്ചിരിക്കുന്നത്. വിപണിയിൽ അവതരിപ്പിച്ച് വെറും 27 മാസംകൊണ്ടാണ് കാരെൻസ് ഈ റെക്കോർഡ് വിൽപ്പന നാഴികക്കല്ല് നേടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആഭ്യന്തര വിൽപ്പനയ്‌ക്കപ്പുറം മൾട്ടി പർപ്പസ് വാഹനത്തിന്റെ 17,000 യൂണിറ്റുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
കമ്പനിയുടെ മൊത്തം ആഭ്യന്തര മൊത്തവ്യാപാരത്തിൻ്റെ 15 ശതമാനവും സംഭാവന ചെയ്യുന്നത് കാരെൻസാണ്. മോഡൽ വാങ്ങാനെത്തുന്നവരിൽ 50 ശതമാനം ആളുകളും തെരഞ്ഞെടുക്കുന്നത് ടോപ്പ്, മിഡ് വേരിയന്റുകളാണെന്നും കമ്പനി പറയുന്നു. സൺറൂഫ്, മൾട്ടി-ഡ്രൈവ് മോഡുകൾ, വെൻ്റിലേറ്റഡ് സീറ്റുകൾ, കിയ കണക്റ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഈ ട്രിമ്മുകളുടെ ജനപ്രീതിക്ക് കാരണം. ഇതോടൊപ്പം വിൽപ്പനയുടെ 57 ശതമാനവും പെട്രോൾ മോഡലുകളാണ് നേടിയെടുക്കുന്നത്.

ഡീസൽ വേരിയൻ്റിന് 43 ശതമാനം. കൂടാതെ, 62 ശതമാനം ഉപഭോക്താക്കളും മാനുവൽ ട്രാൻസ്മിഷൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ഈ ഓപ്ഷൻ്റെ തുടർച്ചയായ മുൻഗണനയെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ വ്യത്യസ്‌തമായ 30-ഓളം വേരിയന്റുകളിലാണ് കാരെൻസ് വിപണിയിലെത്തുന്നത്. 10.52 ലക്ഷം രൂപ മുതൽ 19.67 ലക്ഷം രൂപ വരെയാണ് എംപിവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പ്രധാന എതിരാളികളായ മാരുതി എർട്ടിഗയേക്കാൾ കൂടുതൽ ആധുനിക ഫീച്ചറുകളാൽ കാരെൻസ് സമ്പന്നമാണ്.
അതോടൊപ്പം തന്നെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാളും കിടിലൻ ഫീച്ചറുകൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതും 6,7 സീറ്റർ ഓപ്ഷനുകളും കാരെൻസിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളായി തിരിച്ചാണ് വിപണനം ചെയ്യുന്നത്. അടുത്തിടെ കൊണ്ടുവന്ന അപ്‌ഡേറ്റിനൊപ്പം കാരെൻസിനായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് കിയ കൊണ്ടുവന്നത്.

6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയ U2 1.5 VGT ഡീസൽ എഞ്ചിൻ പ്രീമിയം, പ്രീമിയം (O), പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ വിശാലമായ ട്രിമ്മുകൾക്കായി 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ തെരഞ്ഞെടുക്കാനുമാവും. നിലവിലുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പുറമേയാണ് മാനുവലും കൊണ്ടുവന്നിരിക്കുന്നത്. ഈ എഞ്ചിൻ 113 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനു ശേഷിയുള്ളതാണ്.
അതേസമയം എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളോടെ വരുന്ന കിയ കാരെൻസിന്റെ ടോപ്പ് എൻഡ് X-ലൈൻ പതിപ്പിനും 2024 മോഡൽ ഇയർ പരിഷ്ക്കാരം കമ്പനി അവതരിപ്പിച്ചിരുന്നു. എല്ലാ വിൻഡോകളും നിയന്ത്രിക്കുന്നതിനുള്ള വോയ്‌സ് കമാൻഡുകളും ഡാഷ്‌ക്യാമും അവതരിപ്പിച്ചതാണ് എംപിവിയുടെ ടോപ്പ് എൻഡ് മോഡലിനെ വേറിട്ടുനിർത്തുന്നത്. പഴയ 120W ചാർജറിന് പകരം പുതിയ 180W ചാർജർ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്താനും കമ്പനി ശ്രമിച്ചതും സ്വാഗതാർഹമായ നീക്കമായിരുന്നു.
ഒരു ഡാഷ്‌ക്യാമും പുതുക്കിയ കാരെൻസ് X-ലൈനിനൊപ്പം ലഭ്യമാണ്. മുമ്പ് 6 സീറ്റർ ലേഔട്ടിൽ മാത്രം അവതരിപ്പിച്ചിരുന്ന മോഡൽ ഇപ്പോൾ 7 സീറ്റർ ഓപ്ഷനിലും വാങ്ങാനാവും. നിലവിൽ എംപിവി സെഗ്മെന്റിൽ മാരുതി എർട്ടിഗ, മാരുതി XL6, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നീ വമ്പൻമാരുമായാണ് കിയ കാരെൻസ് മത്സരിക്കുന്നത്. താങ്ങാനാവുന്ന വിലയും മികച്ച സേഫ്റ്റിയും മറ്റ് മോഡേൺ ഫീച്ചറുകളാൽ സമ്പന്നമായതും കിയ കാറിന്റെ പ്രത്യേകതകളാണ്.


Click it and Unblock the Notifications








