എർട്ടിഗയും ഇന്നോവയും ഹാപ്പി, 7-സീറ്റർ ഫാമിലി കാറിന് വിലകൂട്ടി കിയ; പക്ഷേ വാങ്ങാൻ ആളുകൾ ഇനിയും വരും
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഭാഗമാണ് കിയയെങ്കിലും ഇന്ത്യയിൽ മാതൃകമ്പനിയെ വരെ അമ്പരപ്പിക്കുന്ന വളച്ചയാണ് കിയ നേടിയെടുത്തത്. കൃത്യമായി ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം വിജയം കണ്ടു. സെൽറ്റോസ് പടുത്തുയർത്തിയ കൊട്ടാരത്തിലേക്ക് കാർണിവലും സോനെറ്റും കാരെൻസുമെല്ലാം കടന്നുവന്നപ്പോൾ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാർ വരവേറ്റത്. ഇതിൽ ഫാമിലി കാർ എന്ന വിശേഷണത്തിന് അർഹമായതാവട്ടെ കാരെൻസ് എന്ന മൾട്ടി പർപ്പസ് വാഹനമായിരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് 7-സീറ്റർ കാറുകളുടെ ഡിമാന്റിൽ വലിയ വർധവനാണുണ്ടായത്. അത് മുതലെടുക്കാനായാണ് ഈ മോഡൽ ഇങ്ങെത്തിയത്.
എംപിവി വിഭാഗത്തിൽ മാരുതി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടും മത്സരിച്ച് മഹീന്ദ്ര മറാസോയ്ക്ക് നേടാനാവാതെ പോയത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കാരെൻസിലൂടെ നേടിയെടുത്തുവെന്ന് വേണം പറയാൻ. ഇന്ത്യയിൽ 1.50 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയ മോഡൽ ഇനി വാങ്ങണമെങ്കിൽ പഴയ വില കൊടുത്താൽ മതിയാവില്ലെന്നാണ് കിയ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

സോനെറ്റിൻ്റെയും സെൽറ്റോസ് എസ്‌യുവിയുടെയും വില പരിഷ്‌കരണത്തിന് ശേഷം കിയ ഇന്ത്യ കാരെൻസിൻ്റെ വിലയും വർധിപ്പിച്ചതാണ് സംഭവം. ബേസ് വേരിയന്റിൽ തൊടാതെ രണ്ടാമത്തെ പ്രീമിയം (O) വേരിയന്റ് മുതലാണ് വിലകൾ ഉയർത്തിയിരിക്കുന്നത്. എൻട്രി ലെവൽ പ്രീമിയം ട്രിമ്മിൻ്റെ വിലകളിൽ മാറ്റമില്ല. അതിനാൽ കാരെൻസ് എംപിവിയുടെ പ്രാരംഭ എക്സ്ഷോറൂം വില 10.52 ലക്ഷം രൂപയായി തുടരുകയാണ്.
പ്രീമിയം, പ്രീമിയം (O), പ്രസ്റ്റീജ്, പ്രസ്റ്റീജ് (O), പ്രസ്റ്റീജ് പ്ലസ്, പ്രസ്റ്റീജ് പ്ലസ് (O), ലക്ഷ്വറി, ലക്ഷ്വറി പ്ലസ്, X-ലൈൻ എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ കിയ കാരെൻസ് ലഭിക്കും. വില വർധനവിനെ സംബന്ധിച്ചിടത്തോളം മോഡലിന് 8,000 മുതൽ രൂപ 27,000 രൂപ വരെയാണ് കൂടിയിരിക്കുന്നത്. എംപിവിയുടെ ഡീസൽ ഓട്ടോമാറ്റിക്, ടോപ്പ്-എൻഡ് X-ലൈൻ പതിപ്പുകൾക്കാണ് പരമാവധി വർധനവ് സംഭവിച്ചിരിക്കുന്നത്. 19.94 ലക്ഷം രൂപയാണ് ടോപ്പ് എൻഡിന് വരുന്ന എക്സ്ഷോറൂം വില.

കമ്പനിയുടെ മൊത്തം ആഭ്യന്തര മൊത്തവ്യാപാരത്തിൻ്റെ 15 ശതമാനവും സംഭാവന ചെയ്യുന്നത് കാരെൻസാണ്. മോഡൽ വാങ്ങാനെത്തുന്നവരിൽ 50 ശതമാനം ആളുകളും തെരഞ്ഞെടുക്കുന്നത് ടോപ്പ്, മിഡ് വേരിയന്റുകളാണെന്നും കമ്പനി പറയുന്നു. വില കൂട്ടിയെങ്കിലും എംപിവി വാങ്ങാൻ ആളുകൾ ഇനിയുമെത്തുമെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ പ്രതീക്ഷ. വില കൂടിയെങ്കിലും മെക്കാനിക്കലായോ ഒന്നും വാഹനത്തിന് മാറ്റം സംഭവിച്ചിട്ടില്ല.
പഴയതു പോലെ തന്നെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാവും വാഹനത്തിനുണ്ടായിരിക്കുക. ട്രാൻസ്മിഷൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം ഗിയർബോക്‌സ് ചോയ്‌സുകളാണ് എംപിവിയിലുണ്ട്.

സേഫ്റ്റി കാര്യമായി പരിഗണിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളെയും കാരെൻസ് ആകർഷിക്കും. അതിനായി 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബൂഷൻ (EBD) ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റം (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ് പോലുള്ള സവിശേഷതകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
അധികം വൈകാതെ കാരെൻസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കൂടി വിപണിയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കിയ മുന്നോട്ടുപോവുന്നത്. നിലവിൽ പരീക്ഷണയോട്ട ഘട്ടത്തിലുള്ള എംപിവിയിൽ കിടിലൻ മാറ്റങ്ങൾ തന്നെയാണ് വരാൻ പോവുന്നത്. പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിട്ടുള്ള പുത്തൻ എൽഇഡി ഹെഡ്‌ലാമ്പുകളുമായി മുൻവശം പൊളിച്ചെഴുതാൻ സാധ്യതയുണ്ട്. അടുത്ത വർഷം തുടക്കത്തിൽ പുത്തൻ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








