ഈ കാറില്ലായിരുന്നേൽ നമ്മൾ ഇന്നും സ്‌കൂട്ടറിൽ നടന്നേനേ... രാജ്യത്തിന്റെ തലവര മാറ്റിയ 'പീപ്പിൾസ് കാർ'
ഹിന്ദുസ്ഥാൻ അംബാസിഡറും പ്രീമിയർ പദ്‌മിനിയും പോലുള്ള സെഡാൻ മോഡുകൾ മാത്രം കണ്ടുപരിചയിച്ച ഇന്ത്യക്കാരുടെ കാർ എന്ന സ്വപ്‌നത്തെ പൊളിച്ചെഴുതികൊണ്ടാണ് 1983-ൽ മാരുതി 800 എന്ന ഇതിഹാസ കാർ പിറവിയെടുക്കുന്നത്. നിർത്തലാക്കിയെങ്കിലും ഇന്നും നിരത്തുകളിൽ ഓടിത്തിമിർക്കുന്ന ഇത്തിരി കുഞ്ഞൻ കാർ യുവതലമുറയ്ക്ക് വരെ ഹരമാണ്. എന്തിന് ഏറെപ്പറയുന്നു ഇന്നത്തെ ഡ്രൈവർമാരിൽ പലരും ഡ്രൈവിംഗ് പഠിച്ചത് വരെ മാരുതി കാറിലാവും എന്നതാണ് രസകരമായ കാര്യം. ഇന്ത്യാ രാജ്യത്തിന്ഫെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യൻ വാഹന വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ മോഡലിനെ ഓർത്തെടുക്കാതെ പറ്റില്ല.
മാരുതി 800 എന്നത് പലർക്കും അവരുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ കാറായിരുന്നിരിക്കാം. ഇന്ന് വലിയ എസ്‌യുവികളിലെല്ലാം ചെത്തുന്നവരെല്ലാം ഇവിടുന്നാണ് തുടങ്ങിയത്. അക്കാലത്ത് ഇന്ത്യയുടെ ലക്ഷ്വറി കാറായിരുന്നു ഇതെന്ന് പറഞ്ഞാലും തെറ്റില്ല. 1980-കളിൽ ഇന്ത്യയിൽ ഒരു കാർ സ്വന്തമാക്കുന്നത് ആഡംബരമായാണ് കണ്ടിരുന്നത്. ഫിയറ്റും അംബാസഡറും മാത്രം ലഭ്യമായിരുന്നതിനാൽ പുതിയ ആധുനിക കാർ എന്ന ആശയം വിദൂരമായാണ് പലരും സ്വപ്‌നം കണ്ടിരുന്നത്.

എന്നിരുന്നാലും മാരുതി 800 ഹാച്ച്ബാക്കിന്റെ വരവ് ഈ ധാരണയെല്ലാം പൊളിച്ചെഴുതുകയായിരുന്നു. അംബാസിഡറിനെയും പ്രീമിയർ പദ്മിനിയെയും എല്ലാം അപേക്ഷിച്ച് സാങ്കേതികമായി ഏറെ മുന്നിലായിരുന്നു ഈ കുഞ്ഞൻ മാരുതി കാർ. ചെറുതും ഭാരം കുറഞ്ഞതും ആയതിനാൽ ഡ്രൈവ് ചെയ്യാനും വളരെ സുഖമായിരുന്നു. കൂടാതെ മെയിന്റനെൻസിന്റെ കാര്യത്തിലായാലും ചെലവ് വളരെ കുറവായിരുന്നു. പിന്നെ അന്നും ഇന്നും ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട മൈലേജിന്റെ കാര്യത്തിലും ആള് പുലിയായിരുന്നു.
ഒരുകാലത്ത് മധ്യവർഗത്തിൻ്റെ യാത്രാ ആവശ്യങ്ങൾ നിറവേറ്റിയിരുന്ന ബജാജ് സ്കൂട്ടറിന് പകരമായി ഈ ചെറുകാർ സ്ഥാനംപിടിക്കുകയും ചെയ്‌തു. മാരുതി 800 ആണ് പിന്നീട് വന്ന മറ്റ് വാഹമ നിർമാതാക്കൾക്കും ഇന്ത്യയിൽ കയറിക്കൂടാൻ വഴിയൊരുക്കിയത്. 1983 ഏപ്രിൽ ഒമ്പതിന് മാരുതി ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ വാങ്ങാനായി വലിയ ജനക്കൂട്ടമാണ് ഡീലർഷിപ്പുകളിൽ എത്തിയത്. ആദ്യഘട്ടത്തിൽ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾ വാഹനം ബുക്ക് ചെയ്യാനെത്തി.

ജൂൺ എട്ടിന് ബുക്കിംഗ് ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ മാരുതി കാറിന്റെ ബുക്കിംഗ് 1.35 ലക്ഷം യൂണിറ്റുകൾ കടന്നു. കാർ വാങ്ങാൻ ആഗ്രഹിച്ച ആളുകൾക്കിടയിൽ മാരുതി 800 പെട്ടെന്നുതന്നെ പ്രിയങ്കരനായി. ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടുന്ന വിശ്വാസ്യതയും കുറഞ്ഞ മെയിന്റനെൻസും കൂടിയായപ്പോൾ മാരുതിയുടെ പ്രശസ്‌തി വാനോളമുയർന്നു. രാജ്യത്തെ സമ്പന്നർ പോലും പൊതു ജനങ്ങളുമായി നേരത്തെ ഡെലിവറി കിട്ടാൻ വേണ്ടി മത്സരിച്ചു.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ മാരുതി 800 എന്ന ഇതിഹാസ കാറിന് തലസ്ഥാന നഗരിയിൽ 52,500 രൂപയായിരുന്നു വില. 1983 ഡിസംബർ 14-ന് സഞ്ജയ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കാറിന്റെ ഡെലിവറിയും ആരംഭിച്ചു. ഭാഗ്യശാലികളായ കാറിന്റെ ആദ്യ പത്ത് ഉടമകൾക്ക് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് തന്നെ നേരിട്ട് താക്കോൽ ഏറ്റുവാങ്ങാനും സാധിച്ചു.

മാരുതി 800 സ്വന്തമാക്കാനായി തന്റെ ഫിയറ്റ് വിറ്റ ഇന്ത്യൻ എയർലൈൻസ് ജീവനക്കാരൻ ഹർപാൽ സിംഗാണ് ഇന്ത്യയിലെ ആദ്യത്തെ മാരുതി കാറിന്റെ ഉടമ. മാരുതി 800 അതിൻ്റെ ജനപ്രീതി നിലനിർത്തിക്കൊണ്ടുതന്നെ അതിൻ്റെ ജീവിതകാലം മുഴുവൻ ഓടിത്തീർത്തു. 1986-87ൽ ഒരു ലക്ഷം യൂണിറ്റ് നിർമാണം മറികടന്ന മോഡൽ 1992-93 ആയപ്പോഴേക്കും അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പനയും കടന്ന് കുതിച്ചു. 1996-97 ആയപ്പോഴേക്കും ഇത് 10 ലക്ഷം യൂണിറ്റായി ഉയർന്നു.
1999-2000 ആയപ്പോഴേക്കും മാരുതി 800 കാറിന്റെ വിൽപ്പന പതിനഞ്ച് ലക്ഷം യൂണിറ്റിലെത്തി. 2002-03ൽ ഹാച്ച്ബാക്കിന്റെ നിർമാണം 20 ലക്ഷം യൂണിറ്റും 2005-06-ൽ 25 ലക്ഷം യൂണിറ്റും കടന്നതോടെ ചെറുകാർ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച് കുതിച്ചുപാഞ്ഞു. ടാറ്റ നാനോയെപ്പോലുള്ള ചില മോഡലുകൾ വെല്ലുവിളിക്കാൻ ശ്രമിച്ചെങ്കിലും 800 പീപ്പിൾസ് കാർ എന്ന വിശേഷണവും നേടിയെടുത്ത് മുന്നേറി.
അക്കാലത്തെ പൊതുമേഖലാ സ്ഥാപനമായ മാരുതി ഉദ്യോഗ് ലിമിറ്റഡ് ഈ ചെറുകാറിൻ്റെ വിജയത്താൽ വാഹന വ്യവസായത്തിലെ പ്രബല ശക്തിയായി മാറി. ഇന്ത്യയിലുടനീളം 27 ലക്ഷം യൂണിറ്റ് മാരുതി 800 ഹാച്ച്ബാക്കുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. 2014-ൽ മാരുതി 800 കാറിന്റെ ഉത്പാദനം ഔദ്യോഗികമായി അവസാനിച്ചു. കർശനമായ BS4 മലിനീകരണ മാനദണ്ഡങ്ങൾ കാരണമാണ് മോഡലിന്റെ നിർമാണം നടത്തുന്നത്. തുടർന്ന് ആൾട്ടോ ആത്മീയ പിൻഗാമിയായി പേരെടുക്കുകയും ചെയ്‌തു.


Click it and Unblock the Notifications








