32.12 കി.മീ. മൈലേജുള്ള കാർ നിർത്തലാക്കാൻ മാരുതിക്ക് മടി, ഒടുവിൽ കിടുക്കൻ ഐഡിയയും കണ്ടെത്തി
മൈലേജ് കാറുകളിലൂടെ വിപ്ലവം തീർത്തവരാണ് മാരുതി സുസുക്കി. അന്നും ഇന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ലാത്ത കമ്പനി ഇനിയും ഇത് തുടരുമെന്നതിൽ സംശയമൊന്നുമില്ല. കൃത്യമായ ഇടവേളകളിൽ മോഡൽ നിരയിൽ മാറ്റം കൊണ്ടുവരാനും മാരുതി തയാറാവുന്നുണ്ട്. അതിന്റെ ഭാഗമാണ് പുതിയ ഡിസയറിന്റെ വരവ്. ആളുകളെല്ലാം എസ്‌യുവികളുടെ പിന്നാലെയായതിനാൽ സെഡാനുകൾക്ക് കാര്യമായ ഡിമാന്റ് ഇല്ലാത്ത കാലഘട്ടമാണിപ്പോൾ. എങ്കിലും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്ക് തരാനാവാത്ത യാത്രാ സുഖവും ഡിക്കി സ്പേസും പോലുള്ള പല കാര്യങ്ങളും സെഡാനുകളിൽ കിട്ടുമെന്നതിനാൽ ചിലർ ഇപ്പോഴും ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകളെ നെഞ്ചിലേറ്റുന്നുണ്ട്.
അതുതന്നെയാണ് ടാക്‌സി ഓപ്പറേറ്റർമാർക്കും സെഡാനുകളോട് ഇത്ര പ്രിയം. ഡിസയറും തിളങ്ങുന്ന വിഭാഗമാണിത് എന്നതിനാൽ മാരുതിക്ക് അങ്ങനെ ഡിസയറിനെ ഒഴിവാക്കാനുമാവില്ല. പുതുതലമുറ വരുമ്പോൾ ഡിസയറിന്റെ പഴയ മോഡലിനെ നിർത്തലാക്കുമോയെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഈ മാസം വിൽപ്പനയ്‌ക്കെത്തുന്ന പുതിയ നാലാം തലമുറ പതിപ്പിനൊപ്പം മൂന്നാം തലമുറ ഡിസയറിൻ്റെ വിൽപ്പന മാരുതി സുസുക്കി തുടരും.

ഫ്ലീറ്റ്, ടാക്‌സി വിപണികൾക്കായി ഡിസയർ ടൂർ എസ് നിലവിലുള്ള തേർഡ്-ജെൻ കാറിനെ അടിസ്ഥാനമാക്കിയുള്ളതായി തുടരുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നടപ്പിലാക്കിയ തന്ത്രം ഇനിയും തുടരാമെന്നത് നല്ല ആലോചനയാണ്. പുതിയ മോഡൽ സ്വകാര്യ ഉപഭോക്താക്കൾക്ക് വിൽക്കുമ്പോൾ പഴയത് ഫ്ളീറ്റ് വാങ്ങുന്നവർക്ക് ടൂർ എസ് ആയി നൽകുന്നത് നല്ലൊരു തീരുമാനമാണ്. അത് കാറിന്റെ ഇമേജിനെയും ബാധിക്കില്ല.
സ്റ്റാൻഡേർഡ് ഡിസയറിൻ്റെയും ഡിസയർ ടൂർ എസിൻ്റെയും വിൽപ്പന മാരുതി വെവ്വേറെ വെളിപ്പെടുത്തുന്നില്ലെങ്കിലും കഴിഞ്ഞ വർഷം വിറ്റുപോയ 1.60 ലക്ഷം ഡിസയറുകളിൽ 60,000 യൂണിറ്റുകളും ടൂർ വേരിയൻ്റാണെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ പറഞ്ഞു. ഇതിനർഥം പ്രതിമാസം ടൂർ എസിന്റെ ശരാശരി 5,000 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്കാവുന്നുണ്ടെന്ന് സാരം. അങ്ങനെ നോക്കുമ്പോൾ ഇത് വലിയ കണക്കുകളാണ്.

കോംപാക്‌ട് സെഡാൻ സെഗ്മെന്റിലെ ഡിസയറിന്റെ എതിരാളികളായ ടാറ്റ ടിഗോർ ശരാശരി 1,300 യൂണിറ്റുകളും ഹോണ്ട അമേസ് 2,300 യൂണിറ്റുകളും ഹ്യുണ്ടായി ഓറ 4,500 യൂണിറ്റുകളുമാണ് പ്രതിമാസം വിൽക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഡിസയർ ടൂർ എസ് തികച്ചും ലാഭകരമാണ്. ബെംഗളൂരു, ചെന്നൈ പോലുള്ള നഗരങ്ങളിൽ ഊബർ, ഓല ടാക്‌സികളായി കൂടുതലും ഓടുന്നത് മാരുതിയുടെ ടൂർ എസാണ്. സിഎൻജിയിലും പെട്രോളിലുമെല്ലാം വാഹനം ലഭ്യമാവുന്നത് ടാക്‌സി ഓപ്പറേറ്റർമാർക്ക് വലിയ അനുഗ്രഹവുമാണ്.
രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള എൻട്രി ലെവൽ ടാക്സി വാഹനമെന്ന് അവകാശപ്പെടുന്ന ടൂർ എസ് നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് നിരത്തിലെത്തുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം പെട്രോളിലോ സിഎൻജി എഞ്ചിൻ ഓപ്ഷനിലോ പുതിയ ഡിസയർ ടൂർ എസ് ടാക്‌സി മോഡൽ സ്വന്തമാക്കാം. ഇനിയുള്ള ആവർത്തനത്തിലും ഇതേ സംവിധാനം മാരുതി തുടരും.

ടൂർ എസ് ബാഡ്‌ജ് ചേർത്തതൊഴിച്ചാൽ പുറംഭാഗത്ത് ശ്രദ്ധേയമായ മാറ്റങ്ങളൊന്നും കാറിന് ലഭിക്കുന്നില്ല. എങ്കിലും ഫാൻസി ഫീച്ചറുകളൊക്കെ ഒഴിവാക്കി താങ്ങാനാവുന്ന വിലയിലാണ് മാരുതിയുടെ ടാക്‌സി സെഡാൻ വിപണിയിലെത്തുക. അങ്ങനെ താങ്ങാനാവുന്ന വിലയിൽ വാഹനം വാങ്ങാനാവും. നിലവിൽ രണ്ട് വേരിയന്റുകളിൽ എത്തുന്ന ഡിസയർ ടൂർ എസിന് 6.51 ലക്ഷം രൂപ മുതൽ 7.46 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








