സേഫ്റ്റിയും മൈലേജും ഒന്നിച്ച് കിട്ടൂല്ല! 7 പേർക്ക് പോകാവുന്ന മാരുതി കാറിന് ക്രാഷ് ടെസ്റ്റിൽ 1 മാർക്ക്
മൾട്ടി പർപ്പസ് വാഹനങ്ങൾക്ക് ഡിമാന്റ് കൂടുതലുള്ള സമയമാണിത്. 7,8,9 സീറ്റർ മോഡലുകളെല്ലാം ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ ഏറ്റവും കൂടുതൽ പണംവാരുന്ന കമ്പനികളിൽ മാരുതി സുസുക്കിയുമുണ്ട്. എർട്ടിഗ എന്ന എംപിവിയിലൂടെയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ കാശുണ്ടാക്കുന്നത്. ഇന്ത്യയിൽ ഓരോ മാസവും വിറ്റഴിക്കുന്ന കാറുകളുടെ പട്ടികയിൽ ആദ്യ പത്തിലെത്താൻ എർട്ടിഗയ്ക്ക് സാധിക്കുന്നുമുണ്ട്. എന്നാൽ എന്തിനും ഏതിനും സേഫ്റ്റി നോക്കി കാർ വാങ്ങുന്നവരായി ഇന്ത്യക്കാർ മാറിയിട്ടുണ്ട്. അത്തരക്കാർക്ക് മാരുതിയോട് വലിയ അടുപ്പവുമില്ല. സുരക്ഷയില്ലെന്ന വാദമാണ് ഇതിനു പിന്നിലുള്ള കാരണം.
ഇത് വീണ്ടും തെളിയിക്കുകയാണ് മാരുതി സുസുക്കി എർട്ടിഗയുടെ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ. മാരുതിയിൽ നിന്നുള്ള ഏറ്റവും പ്രായോഗികവും പണത്തിന് മൂല്യമുള്ളതുമായ എംപിവികളിലൊന്നായി അറിയപ്പെടുന്ന എർട്ടിഗ ഇന്ത്യക്ക് പുറമെ ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിന്റെ ആവശ്യത്തിനായി ഇടിപ്പരീക്ഷ നടത്തിയതോടെയാണ് വാഹനത്തിന്റെ സേഫ്റ്റി സംബന്ധിച്ച കാര്യം ചൂടുള്ള ചർച്ചയായിരിക്കുന്നത്.

മെയ്‌ഡ്-ഇൻ-ഇന്ത്യ മാരുതി എർട്ടിഗ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ തോറ്റ് തുന്നംപാടിയിരിക്കുകയാണ്. ഇടിപ്പരീക്ഷയിൽ വെറും 1-സ്റ്റാർ റേറ്റിംഗുമായാണ് എംപിവി മടങ്ങിയിരിക്കുന്നത്. ആഫ്രിക്കൻ വിപണിയിൽ വിൽക്കുന്ന എർട്ടിഗയിലാണ് ഗ്ലോബൽ NCAP ഈ ക്രാഷ് ടെസ്റ്റ് നടത്തിയത്. ഇത് സമ്പൂർണമായും ഇന്ത്യയിലാണ് നിർമിക്കുന്നത്. 64 കിലോമീറ്റർ വേഗതയിൽ ഫ്രണ്ട് ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിനും 50 കിലോമീറ്റർ വേഗതയിൽ സൈഡ് മൊബൈൽ ബാരിയർ ടെസ്റ്റിനുമാണ് എർട്ടിഗ വിധേയമായത്.
ഗ്ലോബൽ NCAP അവരുടെ യൂട്യൂബ് ചാനലിൽ ക്രാഷ് ടെസ്റ്റ് വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. മുകളിൽ പറഞ്ഞ രണ്ട് ടെസ്റ്റുകളിലും എംപിവിയുടെ ബിൽഡ് ക്വാളിറ്റിക്ക് ഉയർന്ന നിലവാരം കണ്ടെത്താനായില്ല. രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുന്ന മോഡലാണ് ഇടിപ്പരീക്ഷയിൽ പങ്കെടുത്തത്. പരിശോധനയ്ക്ക് ശേഷം എർട്ടിഗയുടെ ഘടന ബോർഡർലൈൻ അൺസ്റ്റേബിളാണെന്ന് സംഘടന വിലയിരുത്തി. എർട്ടിഗയുടെ ഫുട്‌വെൽ ഏരിയയും അസ്ഥിരമായി വിലയിരുത്തപ്പെട്ടു.

അതായത് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായ മെയ്‌ഡ് ഇൻ ഇന്ത്യ എർട്ടിഗ എംപിവി അസ്ഥിരമായ ഘടനയുള്ള വാഹനമായി തരംതിരിച്ചുവെന്ന് സാരം. എംപിവിയുടെ ഫുട്‌വെൽ ഏരിയ അസ്ഥിരമാണെന്നും ഡ്രൈവറുടെ താഴത്തെ കാലുകൾക്ക് പരിക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നും ഗ്ലോബൽ NCAP പ്രത്യേകം ചൂണ്ടിക്കാട്ടി. എന്നാൽ സൈഡ് ഇംപാക്‌ടിൽ മുതിർന്ന യാത്രക്കാരുടെ തല, കഴുത്ത്, നെഞ്ച് എന്നിവയുടെ സംരക്ഷണം മികച്ചതായി റേറ്റുചെയ്‌തിട്ടുണ്ട്.
വാഹനത്തിൽ ഓപ്ഷനായി പോലും സൈഡ് എയർബാഗുകൾ വരുന്നില്ലെന്നതും ക്രാഷ് ടെസ്റ്റിൽ മോശം പ്രകടനം നടത്താൻ കാരണമായിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിലും എംപിവി പിന്നോട്ടാണെന്നാണ് വിലയിരുത്തൽ. ഇപ്രകാരമാണ് ഗ്ലോബൽ NCAP ഇടിപ്പരീക്ഷയിൽ വൺ-സ്റ്റാർ റേറ്റിംഗുമായി മടങ്ങേണ്ടി വന്നത്. നാല് വർഷം മുമ്പ് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന നിലവിലെ എർട്ടിഗ പരീക്ഷിച്ചപ്പോൾ 3-സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് എർട്ടിഗ. ഈ വർഷമാദ്യം ഇന്ത്യയിലുടനീളം 10 ലക്ഷം വിൽപ്പന നേടാനും മോഡലിനായിരുന്നു. ഈയൊരു നേട്ടം ഇത്രയും വേഗത്തിൽ കൈവരിക്കുന്ന ആദ്യത്തെ മൾട്ടി പർപ്പസ് വാഹനമായി പേരെടുക്കാനും എർട്ടിഗയ്ക്കായി. സ്വകാര്യ, വാണിജ്യ വിഭാഗങ്ങളിലെ വാങ്ങുന്നവർക്കിടയിൽ ഒരേപോലെ പ്രിയങ്കരമാണ് മോഡൽ എന്നതും ശ്രദ്ധേയമായ കാര്യമാണ്.
2012-ലാണ് എർട്ടിഗ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ആദ്യതലമുറയ്ക്ക് ശേഷം 2018-ൽ പുറത്തിറങ്ങിയ രണ്ടാംതലമുറ ആവർത്തനമാണ് എർട്ടിഗയുടെ തലവര മാറ്റിയെഴുതിയത്. പിന്നീട് 2022-ലാണ് എംപിവിക്ക് അവസാനമായി ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചത്. പുതിയ K15C സീരീസ് 1.5 NA പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 105 bhp പവറിൽ 134 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ചോയ്‌സുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








