ഇനി ബുക്കിംഗ് വേണ്ടന്നാവും, ഏത് വണ്ടിയും വേഗം കൊടുക്കാനുള്ള 'പണി'യൊപ്പിച്ച് മാരുതി സുസുക്കി
ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയെ പോലെ മറ്റൊരു കമ്പനിയില്ലെന്ന് വേണം പറയാൻ. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് കമ്പനി നിരത്തിലെത്തിക്കുന്നത്. ബാക്കിയുള്ള ബ്രാൻഡുകൾക്ക് സ്വപ്‌നം പോലും കാണാനാവാത്തത്ര വണ്ടികൾ വിൽക്കുന്ന മാരുതി നിർമാണത്തിന്റെ കാര്യത്തിലും ഫാസ്റ്റാണ്. ബുക്ക് ചെയ്‌താൽ അധികകാലമൊന്നും ആളുകളെ കാത്തിരിപ്പിക്കാൻ കമ്പനിക്ക് താത്പര്യമില്ല.
അത്രക്കുണ്ട് മാരുതിയുടെ നിർമാണ ശേഷിയും. ദേ ഇപ്പോൾ പ്രൊഡക്ഷൻ കൂട്ടാനായി മനേസർ പ്ലാൻ്റിൽ പുതിയ അസംബ്ലി ലൈന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് ബ്രാൻഡ്. ഉത്പാദന ശേഷി വർധിപ്പിച്ചതോടെ വിൽപ്പന ഗണ്യമായി ഉയർത്താനും ബുക്കിംഗ് പിരീഡ് കുറക്കാനും മാരുതിക്കാവും. നിലവിലുള്ള പ്ലാന്റ് എയിൽ ചേർത്ത പുതിയ അസംബ്ലി ലൈനോടെ മനേസർ ഫെസിലിറ്റിയുടെ മൊത്തം ശേഷി പ്രതിവർഷം ഒമ്പത് ലക്ഷം യൂണിറ്റായി ഉയർന്നു.

വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള മാരുതി സുസുക്കിയുടെ തന്ത്രത്തിൻ്റെ ഭാഗമായാണ് ഈ നീക്കം. പുതിയ അസംബ്ലി ലൈനിന് പ്രതിവർഷം 100,000 അല്ലെങ്കിൽ ഒരു ലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. രാജ്യത്തെ ജനപ്രിയ എംപിവിയായ മാരുതി എർട്ടിയ പണിതിറക്കിയാണ് പുതുതായി ചേർത്ത അസംബ്ലി ലൈനിന്റെ ഉദ്ഘാടനം കമ്പനി നിർവഹിച്ചത്.
2007-ലാണ് മാരുതി മനേസർ പ്ലാന്റിൽ നിർമാണം ആരംഭിക്കുന്നത്. തുടർന്ന് ഇതുവരെ 95 ലക്ഷം വാഹനങ്ങളാണ് കമ്പനി ഇവിടെ നിന്നും പണിത് പുറത്തിറക്കിയിരിക്കുന്നത്. എസ്-പ്രെസോ, സെലേറിയോ, വാഗൺആർ, ഡിസയർ, ബ്രെസ, എർട്ടിഗ, സിയാസ്, XL6, എന്നിവയാണ് ഇവിടെ നിർമിക്കുന്ന പ്രധാന മോഡലുകൾ. അടുത്ത ഏഴോ എട്ടോ വർഷത്തിനുള്ളിൽ കമ്പനിയുടെ ശേഷി പ്രതിവർഷം 40 ലക്ഷം വാഹനങ്ങളായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാരുതിയുടെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.

ഈ മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് പ്രതിവർഷം 100,000 വാഹനങ്ങൾ കൂട്ടിച്ചേർക്കാൻ സഹായിക്കുന്ന ഈ പുതിയ അസംബ്ലി ലൈനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർധിച്ച ശേഷി മാരുതി സുസുക്കി ഉപഭോക്താക്കൾക്ക് വേഗത്തിൽ വാഹനം ലഭിക്കാൻ അനുവദിക്കുന്നതിനൊപ്പം, പ്രതിവർഷം 23.50 ലക്ഷം യൂണിറ്റ് വരെ നിർമാണ ശേഷി ഉയർത്താനും കഴിയുമെന്നാണ് പറയപ്പെടുന്നത്.
മനുഷ്യന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ഉത്പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്ന നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചാണ് മനേസർ പ്ലാന്റിലെ പുതിയ അസംബ്ലി ലൈൻ ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് ടകൂച്ചി വിശദീകരിച്ചു. മാരുതി സുസുക്കിയുടെ നിർമാണ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും മത്സരക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഈ തന്ത്രപരമായ നിക്ഷേപം ലക്ഷ്യമിടുന്നത്.

1983 ഡിസംബറിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ സഞ്ചിത ഉത്പാദനത്തിൻ്റെ കാര്യത്തിൽ മാരുതി സുസുക്കി അടുത്തിടെ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 40 വർഷവും നാല് മാസവും കൊണ്ട് മാരുതി പണിതിറക്കിയത് 3 കോടി കാറുകളാണ്. ഈ നേട്ടത്തിലെത്തുന്ന രാജ്യത്തെ ആദ്യത്തെ വാഹന നിർമാതാക്കളാണ് കമ്പനി. ജപ്പാന് ശേഷം സുസുക്കി മൂന്ന് കോടിയിലേറെ വാഹനങ്ങള്‍ നിര്‍മിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇന്ത്യൻ വാഹന വ്യവസായത്തിൻ്റെ വളർച്ചയുടെ പ്രതീകമായി മാറിയ M800 എന്ന ഐക്കണിക് കാറിന്റെ നിർമാണത്തോടെയാണ് മാരുതി വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. 1994-ലാണ് കമ്പനി 10 ലക്ഷം നിർമാണം എന്ന നാഴികക്കല്ല് താണ്ടിയത്. തുടർന്ന് 2005-ൽ ഒരു കോടിയും 2018-ൽ രണ്ട് കോടിയും പിന്നിട്ടു. മനേസർ പ്ലാൻ്റിൽ പുതിയ അസംബ്ലി ലൈൻ കൂട്ടിച്ചേർക്കുന്നത് നവീകരണത്തിലും വളർച്ചയിലും മാരുതി സുസുക്കിയുടെ പ്രതിബദ്ധതയുടെ തെളിവാണ്.

മാരുതി നിരയിൽ നിന്നും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം ആള്‍ട്ടോയാണ്. എൻട്രി ലെവൽഹാച്ച്ബാക്കിന്റെ 50.59 ലക്ഷം വില്‍പ്പനയാണ് കമ്പനി ഇതുവരെ നേടിയിരിക്കുന്നത്. പിന്നാലെ 31.93 ലക്ഷം യൂണിറ്റുമായി സ്വിഫ്റ്റ് രണ്ടാമതും 31.84 ലക്ഷം യൂണിറ്റുമായി വാഗണ്‍ആർ മൂന്നാമതും 29.17 ലക്ഷം വിറ്റഴിച്ച 800 നാലാമതുമായി തുടരുന്നു. ഡിസയര്‍ (28.61 ലക്ഷം), ഒംനി (20.22 ലക്ഷം), ബ്രെസ (11.66 ലക്ഷം), എര്‍ട്ടിഗ (11.04 ലക്ഷം) എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിച്ച മറ്റ് കാറുകൾ.


Click it and Unblock the Notifications








