ഫോർച്യൂണറിനേക്കാൾ കിടിലം X-ട്രെയിലോ? താരതമ്യം ചെയ്‌താൽ സംഗതി മനസിലാകും
ഇന്ത്യൻ വിപണിയിൽ ഇന്നോവയിലൂടെയും ഫോർച്യൂണറിലൂടെയും ടൊയോട്ട പടുത്തുയർത്തിയ സിംഹാസനം തർക്കാൻ ഇന്നേവരെ രാജ്യത്തെ മറ്റൊരു വാഹന നിർമാതാക്കൾക്കും സാധിച്ചിട്ടില്ല. ഇതിൽ എല്ലാവരും സ്വന്തമാക്കാൻ കൊതിക്കുന്ന മോഡലുകളിൽ ഒന്നാവും ഫോർച്യൂണർ. ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഒത്ത എതിരാളിയില്ലാതെ ആള് വിലസാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. എന്തിന് ഫോർഡ് എൻഡവർ വരെയുണ്ടായിരുന്ന കാലത്ത് പോലും വിൽപ്പനയുടെ കാര്യത്തിൽ ഫോർച്യൂണറിനെ വെല്ലാനായിട്ടില്ല. പക്ഷേ ഇനിയങ്ങോട്ട് ടൊയോട്ടയ്ക്ക് കാര്യങ്ങൾ അൽപം പ്രയാസകരമായിരിക്കുമെന്നാണ് വിവരം. മറ്റൊന്നുമല്ല രണ്ടുകൽപ്പിച്ച് നിസാൻ ഇന്ത്യയിലേക്ക് പുതിയൊരു അവതാരത്തെ പ്രതിഷ്ഠിക്കാൻ പോവുകയാണ്.
നിസാൻ X-ട്രെയിൽ ഈ മാസം ഇന്ത്യയിൽ പുനരവതരിക്കാൻ പോവുകയാണ്. പണ്ട് തോറ്റ് പിൻമാറേണ്ടി വന്നിരുന്നുവെങ്കിലും രണ്ട്തലമുറ മാറ്റങ്ങൾ ലഭിച്ചതോടെ ജാപ്പനീസ് എസ്‌യുവി ആളാകെ മാറിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര വിപണികളിൽ ഇതിനകം തരംഗം സൃഷ്‌ടിച്ചുകൊണ്ടാണ് X-ട്രെയിൽ മുന്നേറ്റം നടത്തുന്നത്. വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി (CBU) ആയിട്ടായിരിക്കും X-ട്രെയിൽ വിൽപ്പനയ്ക്ക് എത്തുക.

അതായത് വിൽപ്പന കണക്കുകളിൽ മത്സരിക്കാനില്ലെങ്കിലും ഫോർച്യൂണർ വാഴുന്ന ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റ് തന്നെയാവും നിസാന്റെ ഉന്നം. ചില കാര്യത്തിൽ ടൊയോട്ടയുടെ എസ്‌യുവിയേക്കാൾ കേമവും ആയിരിക്കും X-ട്രെയിൽ എന്നാണ് സംസാരം. എഞ്ചിൻ സ്പെസിഫിക്കേഷനുകളുടെയും ഡിസൈനിൻ്റെയും അടിസ്ഥാനത്തിൽ നമുക്ക് രണ്ട് മോഡലുകളും തമ്മിൽ താരതമ്യം ചെയ്‌ത് ആരാണ് മിടുക്കനെന്ന് നോക്കിയാലോ?
ഡിസൈൻ: ഇക്കാര്യത്തിൽ, ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യവുമായാണ് X-ട്രെയിൽ വരുന്നത്. ഇരുവശത്തും എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട വി-മോഷൻ ഗ്രില്ലാണ് മുൻവശത്തെ ആകർഷണം. അതോടൊപ്പം ബോണറ്റിൽ എൽഇഡി ഡിആർഎല്ലുകളും ബമ്പറിൽ പ്രധാന ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും ഉള്ള സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണവും, സ്പോർട്ടി ബമ്പറും വാഹനത്തിന് അഴക് സമ്മാനിക്കുന്ന കാര്യങ്ങളാണ്.

കൂടാതെ X-ട്രെയിലിന്റെ റോഡ് പ്രസൻസ് ഉയർത്താൻ ബമ്പറിനടിയിൽ ഒരു ഫോക്‌സ് സ്‌കിഡ് പ്ലേറ്റും നിസാൻ ഒരുക്കിയിട്ടുണ്ട്. പ്രീമിയം ഫീൽ കിട്ടാനായുള്ള ക്രോമിൻ്റെ ഉപയോഗവും വ്യക്തമാണ്. വശങ്ങളിൽ ഗംഭീരമായ അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഒരു ബച്ച് സൈഡ് പ്രൊഫൈൽ എന്നിവയായിരിക്കും എസ്‌യുവിയെ വേറിട്ടു നിർത്തുക. പിൻഭാഗത്തേക്ക് വന്നാൽ റൂഫ് ഫിറ്റഡ് സ്‌പോയിലർ, റഗ്ഗഡ് സ്‌കിഡ് പ്ലേറ്റ്, സ്‌പ്ലിറ്റ്-എൽഇഡി ടെയ്‌ലാമ്പ് യൂണിറ്റ് എന്നിവയും X-ട്രെയിലിൽ ഉണ്ടാവും.
മറുവശത്ത് ടൊയോട്ട ഫോർച്യൂണർ ഏവർക്കും സുപരിചിതമാണ്. ക്രോമിൻ്റെ ഉദാരമായ ഉപയോഗത്തോടുകൂടിയ ഒരു സുഗമമായ എൽഇഡി ഹെഡ്‌ലാമ്പും ഭീമാകാരമായ ഗ്രിൽ ഏരിയയുമെല്ലാമാണ് ഫുൾ-സൈസ് എസ്‌യുവികളിലെ കിങിനെ വേറിട്ടുനിർത്തുന്നത്. കൂടാതെ ഫോഗ് ലാമ്പുകൾ, സ്‌കിഡ് പ്ലേറ്റുള്ള സ്‌പോർട്ടി ബമ്പർ, അപ്-റൈറ്റ് ബോണറ്റ്, വലിയ അലോയ് വീലുകൾ, വിൻഡോ ഫ്രെയിമുകൾക്ക് ചുറ്റുമുള്ള ക്രോം ബെൽറ്റ്, സൈഡ് സ്റ്റെപ്പുകൾ എന്നിവയും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

റൂഫ് മൌണ്ടഡ് സ്‌പോയിലർ, സ്ലിം എൽഇഡി ടെയിൽലാമ്പുകൾ, റഗ്ഗഡ് ബമ്പർ, പിന്നിൽ ഒരു സോളിഡ് സ്‌കിഡ് പ്ലേറ്റ് എന്നിവ കൂടിയാവുമ്പോൾ ടൊയോട്ട ഫോർച്യൂണറും കിടലമാവുന്നുണ്ട്. ഈ രണ്ട് എസ്‌യുവികളും അതിൻ്റേതായ രീതിയിൽ ഡിസൈനിന്റെ കാര്യത്തിൽ വേറിട്ടു നിൽക്കുന്നുവെന്ന് വേണം പറയാൻ. എങ്കിലും പുതുമയുള്ളൊരു വാഹനം സ്വന്തമാക്കണമെന്നുള്ളവർക്ക് X-ട്രെയിൽ തന്നെ വാങ്ങാം.
എഞ്ചിൻ: വിദേശത്ത് ഹൈബ്രിഡ് ഉൾപ്പടെ ഒന്നിലധികം എഞ്ചിനുകളിൽ ലഭ്യമാണെങ്കിലും 1.5 ലിറ്റർ ടർബോ പെട്രോളിലാവും നിസാൻ X-ട്രെയിൽ ഇന്ത്യയിൽ എത്തിയേക്കുക. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 201 bhp പവറിൽ 305 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അന്താരാഷ്ട്ര മോഡലിന് 2WD അല്ലെങ്കിൽ 4WD ഓപ്ഷൻ ലഭിക്കുന്നുണ്ട്. ആയതിനാൽ ഇന്ത്യയിലും ഇതേ സജ്ജീകരണം വന്നേക്കുമെന്നാണ് വിവരം.
മറുവശത്ത് 2.7 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.8 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ ടൊയോട്ട ഫോർച്യൂണർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. പെട്രോൾ 164 bhp കരുത്തിൽ 245 Nm torque നൽകുമ്പോൾ ഡീസൽ എഞ്ചിന് 201 bhp പവറിൽ Nm torque ആണ് നൽകുന്നത്. എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റിൽ 500 Nm torque വരെ ലഭിക്കും.
5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് ടൊയോട്ട ഫോർച്യൂണറിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഡീസൽ പതിപ്പിന് മാത്രമേ അത്യാധുനിക 4×4 ഡ്രൈവ്ട്രെയിൻ ലഭിക്കൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പെർഫോമൻസ് കണക്കുകളിൽ ഡീസലിന്റെ ആനുകൂല്യം ടൊയോട്ടയ്ക്കുണ്ടെങ്കിലും പെട്രോളിൽ പുലി നിസാൻ X-ട്രെയിൽ തന്നെയാവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








