പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
കാർ വാങ്ങുക എന്നത് ഏതൊരു വ്യക്തിയുടേയും സ്വപ്‌നങ്ങളിൽ ഒന്നാവും അല്ലേ. അതിപ്പോൾ ഡ്രൈവിംഗ് അറിയാത്തവരായാലും കാർ സ്വന്തമാക്കുന്ന നാൾ ഒരുതവണയെങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടാവും. ഇന്ത്യയിൽ പുതിയൊരു കാർ വാങ്ങുന്നതിനേക്കാൾ ആളുകൾ സെക്കൻഡ് ഹാൻഡ് വിപണിയെ ആശ്രയിക്കാറുണ്ട്. അതിനാൽ തന്നെ നമ്മുടെ യൂസ്‌ഡ് കാർ വിപണിയിൽ എല്ലാത്തരം വാഹനങ്ങളും ലഭ്യമാണ് താനും.
ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് നിരവധി ഗുണങ്ങളുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ ഒരു കാര്‍ സ്വന്തം പോര്‍ച്ചില്‍ എത്തിക്കാമെന്നതാണ് അതിൽ ഏറ്റവും പ്രധാനമായ കാര്യം. ഇന്ത്യയിലെ യൂസ്ഡ് കാർ സെഗ്‌മെൻ്റിൽ എസ്‌യുവികളും ഹാച്ച്ബാക്കുകളുമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. പ്രീ-ഓൺഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോമുകളിലൊന്നായ സ്പിന്നിയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2024 മാർച്ച് മാസത്തിൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയവരിൽ 46 ശതമാനത്തോളം സ്ത്രീകളാണ്.

യൂസ്‌ഡ് കാർ വാങ്ങുന്നവരിൽ ഭൂരിഭാഗവും ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവരാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. സ്പിന്നി പങ്കിട്ട റിപ്പോർട്ട് അനുസരിച്ച് മാർച്ചിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ സ്വന്തമാക്കുന്ന സെക്കൻഡ് ഹാൻഡ് കാറുകൾ റെനോ ക്വിഡ്, മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി ഗ്രാൻഡ് i10 തുടങ്ങിയ ഹാച്ച്ബാക്കുകളാണ്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഈ മോഡലുകൾ പ്രത്യേകിച്ചും തെരഞ്ഞെടുക്കുന്നത്.
റെനോ ക്വിഡ് പുതിയത് അങ്ങനെയാരും വാങ്ങുന്നില്ലെങ്കിലും സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാറിന് ലഭിക്കുന്ന സ്വീകാര്യത ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് ആശ്വാസകരമാണ്. ഒതുക്കമുള്ള രൂപവും മികച്ച മൈലേജ് നൽകുന്ന എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സാന്നിധ്യവുമാണ് ക്വിഡ് എൻട്രി ലെവൽ ഹാച്ച്ബാക്കിനെ സ്ത്രീകൾക്കിടയിൽ ജനപ്രിയനാക്കുന്നത്.

പ്രീ-ഓൺഡ് കാർ സെഗ്‌മെൻ്റിൽ 48 ശതമാനം ഷെയറുമായി ഏറ്റവും കൂടുതൽ സ്ത്രീകൾ എത്തുന്ന നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയാണ് ഒന്നാമത്. അതേസമയം 46 ശതമാനം ഓഹരിയോടെ മുംബൈ രണ്ടാം സ്ഥാനത്തെത്തി. 41 ശതമാനവുമായി ബെംഗളൂരു മൂന്നാം സ്ഥാനത്താണ്. ഇത് നഗരപ്രദേശങ്ങളിൽ കാർ ഉപയോഗിക്കുന്ന സ്ത്രീ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടാവുന്ന വർധനവ് എടുത്തുകാണിച്ചു.
ലഖ്‌നൗ, ജയ്പൂർ തുടങ്ങിയ മെട്രോ ഇതര നഗരങ്ങളിലും പോയ മാസം കാർ വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തിൽ 20 ശതമാനം വളർച്ചയുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക വിവേകം, പാരിസ്ഥിതിക അവബോധം, കൂടുതൽ സ്വയംഭരണത്തിനുള്ള ആഗ്രഹം തുടങ്ങിയ കാരണങ്ങളാണ് സ്ത്രീ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടാവാൻ കാരണമായിരിക്കുന്നത്.

എസ്‌യുവികളും ഹാച്ച്‌ബാക്കുകളും പോലുള്ള മോഡലുകളാണ് സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവും ഡിമാന്റുള്ളവ. അതേസമയം സെഡാനുകളാണ് ഏറ്റവും കുറവ് ഡിമാന്റ് നേരിടുന്ന ബോഡി ടൈപ്പുകൾ. പുതിയ കാര്‍ വാങ്ങുമ്പോള്‍ സാധാരണയായി നമ്മള്‍ വലിയൊരു തുക മുടക്കേണ്ടതായി വരും. യൂസ്‌ഡ് മോഡലുകളാവുമ്പോൾ പൈസ ലാഭിക്കുന്നതിനൊപ്പം അത്യാവശ്യ ഘട്ടത്തില്‍ വില്‍ക്കേണ്ടി വന്നാല്‍ വലിയ നഷ്ടം വരികയുമില്ല.
പക്ഷേ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുമ്പോൾ പണികിട്ടുന്നവരും കുറവല്ല കേട്ടോ. നല്ലപോലെ ഒരു മെക്കാനിക്കിനെ കാണിച്ച് പിരശോധിച്ച് വാങ്ങുന്നതാവും എപ്പോഴും ഉചിതം. ന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനും വില്‍ക്കാനും ഇന്ന് നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുണ്ട്. വിശ്വസനീയമായ സര്‍വീസ് വാഗ്ദാനം ചെയ്യുന്ന സ്പിന്നി, കാർസ്24 പോലുള്ളവ കേരളത്തിൽ ഉൾപ്പടെ ജനപ്രിയമായി വരുന്നുണ്ട്. ഇത്തരം പ്ലാറ്റ്ഫോമുകളിൽ നിന്നും വണ്ടിയെടുത്താൽ അവർ നിശ്ചിതകാലത്തേക്ക് വാറണ്ടി പോലുള്ള സംഗതികളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇടനിലക്കാരില്ലാത്തതിനാല്‍ കസ്റ്റമേഴ്‌സിന് വലിയ ലാഭമാണ് ഇതുവഴി നേടാനാകുക. ഒപ്പം പണികിട്ടുമോയെന്ന ആശങ്കയും ഒഴിവാക്കാം. പൊതുവേ സിംഗിൾ ഓണർ വാഹനത്തിനാണു വിപണിയിൽ കൂടുതൽ ഡിമാന്റ് വരുന്നത്. ദിവസവും നല്ല ഓട്ടമുണ്ടെങ്കിൽ യാത്രാസുഖമുള്ള, ബോഡിവെയ്റ്റ് കൂടിയ വാഹനങ്ങൾ നോക്കുന്നതാവും ഉചിതം. എന്നാൽ ഇടയ്ക്കിടയിക്ക് ചെറിയ യാത്രകളും സിറ്റി യൂസുമെല്ലാമാണ് നിങ്ങളുടെ പ്രധാന പരിഗണനയെങ്കിൽ ഹാച്ച്ബാക്കുകളാണ് നല്ലത്.
താരതമ്യേന പെട്രോൾ വാഹനങ്ങൾക്കു സർവീസ് ചാർജും തകരാറുകളും കുറവായിരിക്കും. ഇതിനാലാണ് മാരുതിയുടെ വാഹനങ്ങൾ സെക്കൻഡ് ഹാൻഡ് വിപണിയിലും ചൂടപ്പം പോലെ വിറ്റഴിയുന്നത്. ഡീസൽ കാറുകൾക്ക് പ്രത്യേകിച്ച് യൂസ്‌ഡ് മോഡലുകൾക്ക് പണിവരാൻ സാധ്യത കൂടുതലായിരിക്കും. അതിനാൽ ഏതെങ്കിലും കാരണവശാൽ ഡീസൽ മോഡലുകൾ മതിയെന്ന് തീരുമാനിച്ചാൽ തീർച്ചയായും വിദഗ്ധരെക്കൊണ്ടു വിശദമായി പരിശോധിപ്പിക്കണം.


Click it and Unblock the Notifications








