രണ്ടിനും 25 കി.മീ. കൂടുതൽ മൈലേജ്, വിലയും കുറവ്; സിഎൻജിയിൽ എക്സ്റ്റർ വാങ്ങണോ പഞ്ച് വേണോയെന്ന് തീരുമാനിക്കാം
ഇന്ത്യൻ വിപണിയിൽ എസ്‌യുവികളുടെ ഡിമാന്റ് ഏറി വരുന്നതു പോലെ തന്നെയാണ് സിഎൻജി കാറുകളുടെ ആവശ്യവും. രണ്ടുംകൂടി ഒന്നിച്ച് കിട്ടിയാൽ ആളുകൾ ഡബിൾ ഹാപ്പിയാണ്. ഇലക്‌ട്രിക് കാറുകൾ വാങ്ങാൻ താത്പര്യമില്ലാത്തവർക്കും കെഎസ്ഇബിയുടെ കൊള്ള കാരണം ചാർജിംഗ് നിരക്ക് കൂട്ടിയാലുള്ള ഗതിയോർക്കുന്നവർക്കുമെല്ലാം താത്പര്യം കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വാഹനങ്ങളോടാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ് എന്നീ ബ്രാൻഡുകളെല്ലാം തന്നെ സിഎന്‍ജി കാറുകൾ പുറത്തിറക്കുന്നതിനാൽ ആളുകൾ എങ്ങനെ വാങ്ങിതിരിക്കും. പക്ഷേ അപ്പോഴും ഒരു പ്രധാന പോരായ്മയായി കണക്കാക്കിയിരുന്നത് സിഎന്‍ജി ടാങ്കുകള്‍ വരുന്നതോടൊ ബൂട്ട് സ്‌പെയ്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്നതായിരുന്നു.
എന്നാൽ ടാറ്റ മോട്ടോർസ് ഇതിന് പരിഹാരം കണ്ടെത്തിയത് ട്വിൻസ് സിലിണ്ടർ സാങ്കേതികവിദ്യയുമായി എത്തിയാണ്. പണ്ട് പ്രായോഗികതയില്ലെന്ന് പറഞ്ഞോണ്ടിരുന്നവരെല്ലാം ഈയൊരു കണ്ടുപിടുത്തതെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ടാറ്റ മോട്ടോർസാണ് ഈ സംഗതി അവതരിപ്പിച്ചതെങ്കിലും ഇക്കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും എക്സ്റ്റർ സിഎൻജിയിൽ ഈ സാങ്കേതികവിദ്യ കൊണ്ടുവരികയുണ്ടായി.

കൊറിയൻ ബ്രാൻഡ് ഇതിനെ ഹൈ-സിഎൻജി ഡ്യുവോ എന്ന പേരിലാണ് വിളിക്കപ്പെടുന്നതെങ്കിലും സംവിധാനം ടാറ്റയുടേത് പോലെ തന്നെയാണ്. മൂന്ന് വേരിയന്റുകളിലാണ് എക്‌സ്റ്റര്‍ സിഎന്‍ജി ഡ്യുവോ വാങ്ങാന്‍ സാധിക്കുക. S, SX, SX നൈറ്റ് എഡിഷന്‍ എന്നിവയിലാണ് എക്‌സ്റ്റര്‍ സിഎന്‍ജി ഡ്യുവോ ലഭ്യമാകുക. ഇതിന്റെ വരവ് സെഗ്മെന്റിലെ കിങായ ടാറ്റ പഞ്ച് സിഎൻജിക്കാണ് തിരിച്ചടിയായിരിക്കുന്നത്.
എക്സ്റ്ററിലേക്ക് ഹൈ-സിഎൻജി ഡ്യുവോ കൊണ്ടുവരുന്നതോടെ കൂടുതൽ വിൽപ്പന പിടിക്കാമെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കരുതുന്നത്. പഞ്ച് ട്വിൻ സിലിണ്ടർ ആണോ അതോ പഞ്ചിന്റെ പുതിയ ഡ്യുവോ പതിപ്പാണോ വാങ്ങേണ്ടതെന്ന് കൺഫ്യൂഷനിടിച്ചിരിക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നും കാണില്ല. ആയതിനാൽ ബി-എസ്‌യുവി സെഗ്‌മെൻ്റിൽ പോരാടുന്ന രണ്ട് സിഎൻജി എസ്‌യുവികളുടേയും സാങ്കേതിക സവിശേഷതകൾ നമുക്കൊന്ന് താരതമ്യം ചെയ്‌ത് നോക്കിയാലോ?

എക്‌സ്‌റ്ററിൽ നിന്നും തുടങ്ങാം. 68 bhp പവറിൽ പരമാവധി 95 Nm torque വികസിപ്പിക്കുന്ന 1.2 ലിറ്റർ, ബൈ-ഫ്യൂവൽ (പെട്രോൾ, സിഎൻജി) എഞ്ചിനാണ് ഹ്യുണ്ടായിയുടെ സിഎൻജി മൈക്രോ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. അതേസമയം പഞ്ച് അതിൻ്റെ സിഎൻജി രൂപത്തിൽ 72 bhp കരുത്തിൽ 95 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് കാറുകളും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ.
പെർഫോമൻസ് കണക്കുകളിലേക്ക് വരുമ്പോൾ പഞ്ച് സിഎൻജിയാണ് പേപ്പറ്റിൽ മിടുക്കനെങ്കിലും എക്സ്റ്ററിന് ഫോർ സിലിണ്ടർ എഞ്ചിൻ ഉള്ളതിനാൽ റിഫൈൻമെന്റ് ലെവലും മറ്റും ഹ്യുണ്ടായി മോഡലിനാവും ഉള്ളതെന്നതാണ് അനുമാനം. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾ സ്വന്തമാക്കുന്നവർ പ്രധാനമായും പരിഗണിക്കുന്ന വിഷയമാണല്ലോ മൈലേജ്. അതിന്റെ താരതമ്യം നോക്കിയിട്ട് ബാക്കി തീരുമാനമെടുക്കാം.

മൈലേജിൻ്റെ കാര്യത്തിൽ ടാറ്റ പഞ്ച് ഐ-സിഎൻജി കിലോഗ്രാമിന് 26.99 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പറയുന്നത്. അതേസമയം ഹ്യുണ്ടായി എക്സ്റ്റർ ഹൈ-സിഎൻജി ഡ്യുവോ കിലോഗ്രാമിന് 27.1 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. രണ്ട് എസ്‌യുവികളുടേയും മൈലേജിൻ്റെ കാര്യത്തിൽ ഒരു ചെറിയ വ്യത്യാസം കാണാനാവും. എന്നാൽ യഥാർഥ സാഹചര്യങ്ങളിൽ കണ്ട് മോഡലുകളും ഏകദേശം ഒരേ കണക്കുകൾ നൽകാനാണ് സാധ്യതയുള്ളത്.
എന്തായാലും ഇക്കാര്യം മാറ്റിനിർത്തിയാൽ ടാറ്റ പഞ്ച് സിഎന്‍ജിയെ പോലെ തന്നെ എക്സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോയ്ക്കും വലിയ സിഎന്‍ജി ടാങ്കിന് പകരം രണ്ട് ചെറിയ സിഎന്‍ജി സിലിണ്ടറുകള്‍ ലഭിക്കുന്നതിനാൽ കൂടുതൽ ലഗേജ് കയറ്റാനാവും. പിന്നെ ഇക്കൂട്ടത്തിൽ ഏത് മോഡൽ വാങ്ങിയാലും പെട്രോളടിക്കുന്ന കാശിൽ കുറച്ച് മിച്ചം പിടിക്കാനാവുമെന്നതിൽ തർക്കമൊന്നുമില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








