എഞ്ചിൻ ടെസ്റ്റിലെ ക്രമക്കേടിന് 'ജാമ്യം', ഈ ജനപ്രിയരുടെ വിൽപ്പന പുനരാരംഭിച്ച് ടൊയോട്ട
സമാനതകളില്ലാത്ത വാഹനങ്ങൾ ഇന്ത്യയിൽ പുറത്തിറക്കുന്നവരാണ് ടൊയോട്ട. ക്വാളിസ് മുതൽ ഹൈറൈഡർ വരെയുള്ള ലിസ്റ്റ് എടുത്താൽ ജാപ്പനീസ് ബ്രാൻഡിന്റെ മഹത്വം അറിയാൻ കഴിയും. ഇടയ്ക്ക് മാരുതി സുസുക്കിയുടെ റീബാഡ്‌ജ് മോഡലുകൾ തിരുകികയറ്റിയില്ലായിരുന്നുവെങ്കിൽ എത്ര മനോഹരമാവുമായിരുന്നു വാഹന നിരയെന്നറിയാല്ലോ. ഇന്നോവ മുതലാളിയെന്ന വിളിപ്പേരുള്ള കമ്പനി അടുത്തിടെ ചെറിയൊരു പ്രശ്‌നത്തിൽ അകപ്പെട്ടിരുന്നു.
മറ്റൊന്നുമല്ല, എഞ്ചിൻ നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തിയ സംഭവം തന്നെയാണ് ഉദ്ദേശിച്ചത്. വാഹനം പുറത്തിറക്കുന്നതിന് മുന്‍പുള്ള ഔട്ട്പുട്ട് പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതാണ് സംഭവം. തുടർന്ന് ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹൈലക്‌സ് തുടങ്ങിയടെ വിതരണം താത്കാലികമായി നിര്‍ത്തിവെക്കാനും കമ്പനി നിർബന്ധിതരായിരുന്നു. എന്തായാലും പ്രശ്‌നം വേഗത്തിൽ തന്നെ പരിഹരിച്ച് വിശ്വാസം വീണ്ടെടുത്തിരിക്കുകയാണ് ടൊയോട്ട.

തുടർന്ന് ഇന്നോവ ക്രിസ്റ്റ എംപിവി, ഫോർച്യൂണർ എസ്‌യുവി, ഹൈലക്സ് പിക്കപ്പ് എന്നിവയുടെ ഡീലർ ഡെസ്പാച്ചുകൾ ഇന്ത്യയിൽ പുനരാരംഭിച്ചതായും ടൊയോട്ട കിർലോസ്‌കർ മോട്ടോർ അറിയിച്ചു. ഡീസൽ എഞ്ചിനുകൾ ഇന്ത്യൻ നിയന്ത്രണങ്ങൾ ടൊയോട്ട പാലിക്കുന്നുണ്ടെന്ന് തെളിയിച്ചതായി ജാപ്പനീസ് ബ്രാൻഡ് പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ ബഹുമാന്യരായ ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും കമ്പനി കൂട്ടിച്ചേർക്കുകയുണ്ടായി.
ഒരു ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമെന്ന നിലയിൽ, ഏറ്റവും ഉയർന്നതും നിലവാരമുള്ളതും സുരക്ഷിതവുമായ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരുമെന്ന് ടൊയോട്ടയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. ഡീസൽ എഞ്ചിൻ ഹോഴ്‌സ്‌പവർ സർട്ടിഫിക്കേഷൻ പരിശോധനയ്ക്കിടെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 2024 ജനുവരി 29-ന് മോഡലുകൾക്കുള്ള ഡെസ്പാച്ചുകൾ താത്ക്കാലികമായി നിർത്തിവെക്കുന്നത്.

ഒരു വാഹനം പുറത്തിറക്കുന്നതിന് മുമ്പ് ഓരോ കമ്പനിയും അവരുടെ ഉൽപ്പന്ന തരം അംഗീകരിക്കുന്നതിന് (Product Type Approval) ബന്ധപ്പെട്ട അധികാരികൾക്ക് ശരിയായ പരിശോധനയും സർട്ടിഫിക്കേഷനും നൽകണമെന്നാണ് ചട്ടം. ഇതിലാണ് ചില പിശകുകൾ കണ്ടെത്തിയത്. ഈ ക്രമക്കേടുകൾ സാധ്യമായ വിധത്തിൽ വാഹനത്തിൻ്റെ സുരക്ഷയെയോ മലിനീകരണത്തെയോ ബാധിക്കുന്നില്ലെന്ന് നേരത്തെ തന്നെ ടൊയോട്ട സ്ഥിരീകരിക്കുന്നു.
1 GD, 2 GD, F 33A തുടങ്ങിയ മൂന്ന് ഡീസല്‍ എഞ്ചിനുകളുടെ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷനിലാണ് പിഴവുകളുണ്ടെന്ന് മനസിലാക്കിയത്. ഈ തകരാറുകള്‍ വാഹനത്തിന്റെ ഹോഴ്‌സ് പവറിനെയോ ടോര്‍ക്കിനെയോ കാര്യമായി ബാധിച്ചതായി പറയാന്‍ ആവില്ല. ഇതില്‍ 2.8 ലിറ്റര്‍ 1 GD, 2.4 ലിറ്റര്‍ 2 GD എന്നീ എഞ്ചിനുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്ന വാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ജപ്പാനിൽ ആറ്, ഇന്ത്യയിൽ മൂന്ന് എന്നിങ്ങനെ പത്ത് മോഡലുകൾ ആഗോളതലത്തിൽ ബാധിത എഞ്ചിനുകൾ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിൽ ലഭ്യമായവ ഇന്നോവ ക്രിസ്റ്റയിലെ 2.4 ലിറ്റർ ഫോർ സിലിണ്ടർ '2GD' ഡീസൽ, ഫോർച്യൂണറിലും ഹിലക്‌സിലും 2.8 ലിറ്റർ ഫോർ സിലിണ്ടർ '1GD' സീരീസ്, 3.3 ലിറ്റർ 'F33A' എന്നിവയ്ക്ക് പുറമെ ലെക്സസ് LX500d, ടൊയോട്ട ലാൻഡ് ക്രൂയിസർ 300 എന്നിവയിലെ V6 എഞ്ചിനിലും ഇതേ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർസിൻ്റെ (TKM) രാജ്യത്തെ മൊത്തം വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നിവയ്ക്കാണ്.
ആയതിനാൽ ചുരുങ്ങിയ ദിവസത്തേക്കെങ്കിലും വിപണനം മുടങ്ങിയത് വരുന്ന മാസത്തെ കണക്കുകളിൽ ചെറിയ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ട്. എഞ്ചിൻ നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും ഇത് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന കാര്യമല്ലാത്തതിനാൽ ബ്രാൻഡ് ഇമേജിനെയോ വിൽപ്പനയേയോ ഇക്കാര്യങ്ങളൊന്നും ബാധിച്ചില്ലെന്നു വേണം പറയാൻ. ഇന്നോവ ക്രിസ്റ്റ എംപിവി, ഹൈലക്‌സ് പിക്കപ്പ് ട്രക്ക് എന്നീ മൂന്ന് ഡീസൽ മോഡലുകളുടെ വിതരണം പുനരാരംഭക്കുന്നത് ടൊയോട്ടയ്ക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.

ഇപ്പോൾ വിശ്വാസ്യതയുടെ കാര്യത്തില്‍ ഒന്നാമതുള്ള ടൊയോട്ട തന്നെയാണ് ആഗോള പാസഞ്ചര്‍ വാഹന വില്‍പ്പനയിലും ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ടൊയോട്ട ലോകത്ത് ഒന്നാം സ്ഥാനത്തെത്തുന്നത്. പോയ വർഷം ആഗോളതലത്തില്‍ 1.12 കോടി പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചതായി ടൊയോട്ട അറിയിച്ചു. വില്‍പ്പനയില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ 2023-ൽ 7.20 ശതമാനം വളര്‍ച്ചയാണ് നേടിയത്.


Click it and Unblock the Notifications








