മഴയും വെയിലും കൊള്ളണ്ടല്ലോ, കോമെറ്റിനേക്കാൾ ചെറിയ സിംഗിൾ സീറ്റ് ഇലക്‌ട്രിക് കാറുമായി ജപ്പാൻ കമ്പനി
ഇലക്ട്രിക് കാറുകളാൽ (Electric Car) സമ്പന്നമാവുകയാണ് നമ്മുടെ നിരത്തുകൾ. ശബ്ദമൊന്നും ഇല്ലാതെ പച്ച നമ്പർപ്ലേറ്റും ഘടിപ്പിച്ച് സൈലാന്റായി പോവുന്ന ഇവരെ കണ്ടുനിൽക്കാനും വല്ലാത്തൊരു രസമാണ്. ഇന്ധനമില്ലാതെ കറണ്ടിലോടുന്ന എംജി കോമെറ്റാണ് (MG Comet) രാജ്യത്തെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ ഇലക്ട്രിക് കാർ. ആള് കുഞ്ഞനാണെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ പുലിയായ വണ്ടി രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയിട്ടുണ്ട്. ചെറിയ നഗരയാത്രകൾക്കെല്ലാം കൂടെക്കൂട്ടാൻ പറ്റിയ ആളാണെന്നതാണ് എല്ലാവർക്കും ഇഷ്‌ടപ്പെട്ടൊരു കാര്യം. എന്നാൽ ഇതിലും ചെറിയൊരു ഇവിയെ സങ്കൽപ്പിക്കാൻ ആർക്കെങ്കിലും ആവുമോ?
എന്നാൽ ഇന്റർനെറ്റിൽ അത്തരത്തിലൊരു ഇലക്ട്രിക് കാറാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കെജി മോട്ടോർസിന്റെ പുതിയ ചെറിയ സിംഗിൾ സീറ്റർ ഇലക്ട്രിക് കാറാണ് നെറ്റിസൺസിന്റെ മനംകവർന്നിരിക്കുന്നത്. സാധാരണ കാറുകളുടെ വലിപ്പത്തേക്കാൾ ചെറുതായ ഈ ഇവിയിൽ ഒരാൾക്ക് മാത്രമാണ് യാത്രകൾ സാധ്യമാവുകയെന്ന് മാത്രം. സംഗതി ഇന്ത്യയിലല്ലെങ്കിലും ഭാവിയിൽ എപ്പോഴെങ്കിലും ഇത്തരത്തിലൊരു കാർ ഇവിടെയും എത്തിയേക്കാം.

7,000 ഡോളർ അതായത് ഏകദേശം 5.98 ലക്ഷം രൂപ വിലയുള്ള ഈ പുതിയ സിംഗിൾ സീറ്റർ ഇലക്ട്രിക് കാറിനെ മിബോട്ട് അല്ലെങ്കിൽ മൊബിലിറ്റി റോബോട്ട് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ജപ്പാനിലെ ഹിരോഷിമ ആസ്ഥാനമായുള്ള ജാപ്പനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ കെജി മോട്ടോർസ് മിബോട്ടിന്റെ 3,300 യൂണിറ്റ് നിർമിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. രസകരമായ സംഗതി എന്താണെന്ന് വെച്ചാൽ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ പകുതിയിലധികവും വിറ്റുതീർന്നുവെന്നതാണ്.
2027 മാർച്ചോടെ ഈ കാറുകൾ ഡെലിവറി ചെയ്യാനാവുമെന്നാണ് ഇലക്ട്രിക് കാർ നിർമാതാവ് പ്രതീക്ഷിക്കുന്നത്. ജപ്പാനിലെ ഇലക്ട്രിക് വാഹന വിപണിയിൽ ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ടയെ മറികടക്കാനാണ് ഇവി സ്റ്റാർട്ടപ്പ് പദ്ധതിയിട്ടിരിക്കുന്നതും. ഇനി കുട്ടിക്കാറിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് വന്നാൽ 1,500 മില്ലിമീറ്ററിൽ താഴെ ഉയരമുള്ള കെജി മോട്ടോർസിന്റെ പുതിയ സിംഗിൾ സീറ്റർ ഇലക്ട്രിക് മിബോട്ടിന് പൂർണ ചാർജിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

ടൂവീലറുകൾക്ക് പകരമായി ഏറ്റവും സുരക്ഷിതമായ രീതിയിൽ ഇതിൽ യാത്ര ചെയ്യാനാവുമെന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്. മിബോട്ട് ഇലക്ട്രിക് കാർ വെറും 5 മണിക്കൂർ സമയം കൊണ്ട് പൂർണമായും ചാർജ് ചെയ്യാനാവും. അതേസമയം ഇലക്ട്രിക് കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയാണെന്നും കമ്പനി പറയുന്നു. ഈ കണക്കുകൾ പ്രകാരം ആഡംബരത്തേക്കാൾ കാര്യക്ഷമതയ്ക്കാണ് ഇവി മുൻഗണന നൽകുന്നതെന്ന് കെജി മോട്ടോർസിന്റെ സ്ഥാപകനും സിഇഒയുമായ കസുനാരി കുസുനോകി പറഞ്ഞു.
നികുതിക്ക് മുമ്പ് സിംഗിൾ സീറ്റർ ഇലക്ട്രിക് മിബോട്ടിന് 1 മില്യൺ (7,000 ഡോളർ) ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വില ജപ്പാനിലെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് കാറായ നിസാന്റെ സകുറയുടെ പകുതിയോളം വിലയാണ്. ഈ ചെറിയ മൊബിലിറ്റി റോബോട്ട് ഇവിയുടെ ഉത്പാദനം ഈ വർഷം ഒക്ടോബറിൽ സ്റ്റാർട്ടപ്പ് ബ്രാൻഡ് ആരംഭിക്കുകയും ചെയ്യും. അങ്ങനെ ലോകത്തെ ഇലക്ട്രിക് കാർ വിപണിയെ ഞെട്ടിക്കാൻ കെജി മോട്ടോർസിനായേക്കും.

ആദ്യത്തെ 300 യൂണിറ്റുകൾ 2026 മാർച്ച് അവസാനത്തോടെ ഹിരോഷിമയിലെയും ടോക്കിയോയിലെയും ഉപഭോക്താക്കൾക്ക് എത്തിക്കണമെന്നും ബാക്കി 3,000 എണ്ണം രാജ്യവ്യാപകമായി കയറ്റുമതി ചെയ്യുമെന്നുമാണ് കമ്പനി പറയുന്നത്. ആദ്യ ബാച്ചിൽ സ്റ്റാർട്ടപ്പിന് പണം നഷ്ടപ്പെടുമെങ്കിലും രണ്ടാമത്തെ ബാച്ചിൽ ലാഭം തുല്യമാകുമെന്ന് കമ്പനി ഉടമ പറയുന്നുണ്ട്. അതിനുശേഷം, പ്രതിവർഷം 10,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളുടെ ഉപഭോക്തൃ സ്വീകാര്യത വർധിപ്പിക്കാൻ ചെറിയ വലിപ്പത്തിലുള്ള ഇവികൾ സഹായിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണിയായ ചൈനയിൽ SAIC, ജിഎം, വുലിംഗ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ഇന്ത്യയിലാവട്ടെ എംജി കോമെറ്റ് വലിയ തരംഗം തന്നെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. എന്നാൽ ഇവയെല്ലാം കുറഞ്ഞത് ടൂസീറ്റർ പ്രായോഗികതയെങ്കിലും നൽകുന്നുണ്ട് എന്നതാണ്. മിബോട്ട് വരുന്നത് സിംഗിൾ സീറ്റ് സെറ്റപ്പിലായതിനാൽ ലോകം എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയണം.


Click it and Unblock the Notifications








