യാത്രാസുഖവും മൈലേജും എല്ലാമുള്ള മഹീന്ദ്രയുടെ 8-സീറ്റർ, പക്ഷേ ഒരുമാസം 14 പേര് പോലും വാങ്ങുന്നില്ല ഈ വണ്ടി
തൊടുന്നതെല്ലാം പൊന്നാക്കുന്ന വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. XUV 3XO, ബൊലേറോ, സ്കോർപിയോ, XUV700, ഥാർ അങ്ങനെ നീളുന്ന വാഹന നിരയെ ഇന്ത്യക്കാർ നെഞ്ചിലേറ്റിക്കഴിഞ്ഞു. വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡായി അടുത്തിടെ പേരെടുത്ത കമ്പനിയുടെ നിലവിലെ മോഡലുകൾക്കെല്ലാം വമ്പൻ ഫാൻസാണുള്ളത്. എന്നാൽ കൂട്ടത്തിൽ ഒരു വണ്ടി മാത്രം വാങ്ങാൻ ആളില്ലാതെ ഷോറൂമുകളിൽ കിടക്കുകയാണ്. മഹീന്ദ്ര പുറത്തിറക്കുന്ന ഏക എംപിവി മോഡലായ മറാസോയുടെ (Mahindra Marazzo) കാര്യമാണീ പറഞ്ഞുവരുന്നത്.
ശരിക്കും പറഞ്ഞാൽ ടൊയോട്ട ഇന്നോവയേക്കാൾ യാത്രാസുഖവും മറ്റും തരുന്ന ഈ 8 സീറ്ററിനെ ഇന്ത്യക്കാർ വേണ്ടവിധത്തിൽ പരിഗണിക്കാതിരിക്കുന്നത് തീർത്തും നിരാശാജനകമാണ്. ചിലപ്പോൾ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കൊണ്ടുവന്നാൽ തരംഗമാവാനും ആളുകൾക്കിടയിലേക്ക് കൂടുതൽ അടുക്കാനും മറാസോയ്ക്ക് സാധിച്ചേക്കുമായിരിക്കും. എന്നാൽ ഒരു പരീക്ഷണത്തിന് മുതിരാതെ എംപിവിയെ കൊല്ലാനായിരിക്കും കമ്പനിയുടെ പദ്ധതി.

2025 സാമ്പത്തിക വർഷത്തെ മഹീന്ദ്രയുടെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മറാസോയാണ് ഇക്കൂട്ടത്തിൽ ഏറ്റവും മോശം വിൽപ്പനയുള്ള കാർ എന്ന് മനസിലാവും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ആകെ 5,51,487 വാഹനങ്ങളാണ് മൊത്തത്തിൽ വിറ്റഴിച്ചത്. അതേസമയം 2024 സാമ്പത്തിക വർഷത്തിൽ ഇത് 4,59,877 യൂണിറ്റായിരുന്നു. അതായത് മഹീന്ദ്രയ്ക്ക് വാർഷിക വിൽപ്പനയിൽ 20 ശതമാനത്തിന്റെ മികച്ച വളർച്ച കൈവരിക്കാനായെന്ന് സാരം.
എല്ലാ തവണത്തെയും പോലെ സ്കോർപിയോ വീണ്ടും മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് കാറായി മാറിയപ്പോൾ കമ്പനിയുടെ 8 സീറ്റർ മറാസോ എംപിവി ആകെ വാങ്ങാനെത്തിയത് 166 ആളുകൾ മാത്രമാണ്. അതായത് മറാസോയുടെ പ്രതിമാസ ശരാശരി വിൽപ്പന ഏകദേശം 13.83 യൂണിറ്റുകൾ മാത്രമാണെന്ന് ചുരുക്കം. വിൽപ്പന ദുർബലമായതിനുശേഷവും കമ്പനി വിൽപ്പന തുടരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

കഴിഞ്ഞ അഞ്ച് മാസത്തെ കണക്കെടുക്കുമ്പോഴും പ്രടകനം നിരാശാജനകമാണ്. 2025 ജനുവരിയിൽ മറാസോ വാങ്ങാൻ ആരും എത്താതിരുന്നപ്പോൾ ഫെബ്രുവരിയിൽ എംപിവിയുടെ 17 എണ്ണം വിൽക്കാൻ കമ്പനിക്കായി. മാർച്ചിൽ 10 യൂണിറ്റും ഏപ്രിലിൽ 6 യൂണിറ്റും മെയ് മാസത്തിൽ 4 യൂണിറ്റുമാണ് നിരത്തിലെത്തിയത്. അങ്ങനെ, കഴിഞ്ഞ 5 മാസത്തിനിടെ ആകെ 37 യൂണിറ്റുകൾ വിറ്റു. ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ ഉടൻ വരാൻ പോകുമ്പോഴും പ്രതീക്ഷകളൊന്നും വേണ്ട.
മഹീന്ദ്ര മറാസോയ്ക്ക് ഇപ്പോൾ 14.59 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 7, 8 സീറ്റർ മോഡലുകളിൽ വാങ്ങാനാവുമെന്നതും എംപിവിയുടെ പ്രായോഗികത വർധിപ്പിക്കുന്ന നീക്കമാണ്. ഇന്ത്യൻ വിപണിയിൽ മാരുതി എർട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, കിയ കാരെൻസ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനാണ് മറാസോ എത്തുന്നത്.

വിൽപ്പനയുടെ കാര്യത്തിൽ സെഗ്‌മെന്റിലെ ഏറ്റവും കുറഞ്ഞ വിലയുള്ള റെനോ ട്രൈബറിനേക്കാൾ പിന്നിലാണ് മറാസോയുടെ സ്ഥാനമെത്തതാണ് രസകരമായ കാര്യം. മൂന്ന് നിരകളിലും വിശാലമായ സ്പേസ്, ഡിഫ്യൂസും ഡയറക്ട് ഫംഗ്‌ഷനുകളുമുള്ള റിയർ എസി വെൻ്റുകൾ, രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ അല്ലെങ്കിൽ ബെഞ്ച് സീറ്റ് ഓപ്ഷൻ, റിയർ സൺ ബ്ലൈൻ്റുകൾ പോലുള്ളവയെല്ലാം മഹീന്ദ്ര മറാസോയുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.
ലാഡർ-ഫ്രെയിം ഷാസി, ട്രാൻസ്‌വേഴ്‌സായി ഘടിപ്പിച്ച എഞ്ചിൻ, ഫ്രണ്ട് വീൽ ഡ്രൈവ് എന്നിവയുടെ സംയോജനം കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. എന്നിട്ടും വാങ്ങാൻ ആളില്ലെന്നത് മഹീന്ദ്രയുടെ പാളിപ്പോയ തന്ത്രങ്ങളാണെന്ന് വേണം പറയാൻ. ഒപ്പം എംപിവി നന്നായി മാർക്കറ്റ് ചെയ്യുന്നതിലും കമ്പനി പരാജയമായിരുന്നു. 121 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മറാസോയുടെ ഹൃദയം. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വരുന്നത്.

കാലത്തിനൊത്ത് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനവും മഹീന്ദ്ര മറോസോയിൽ വാഗ്‌ദാനം ചെയ്യുന്നില്ല. കൂടാതെ പെട്രോൾ എഞ്ചിനും എംപിവിക്ക് കൊടുത്തിരുന്നില്ലെന്നതും കച്ചോടം കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കാം. 17.3 കിലോമീറ്റർ മൈലേജാണ് മഹീന്ദ്രയുടെ 8 സീറ്റർ വാഹനത്തിന് വാഗ്‌ദാനം ചെയ്യുന്നത് എന്നതും നല്ലൊരു കാര്യമാണ്. ഒപ്പം തരക്കേടില്ലാത്ത ഫീച്ചർ നിരയും വണ്ടിയിലുണ്ട്.
7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, റിമോട്ട് കീലെസ് എൻട്രി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, സെൻട്രൽ എസി, 17 ഇഞ്ച് അലോയ് വീലുകൾ, എല്ലാ വകഭേദങ്ങളിലും സുരക്ഷയ്ക്കായി എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ ഫീച്ചറുകളെല്ലാം മഹീന്ദ്ര മറാസോയുടെ ഭാഗമാണ് കേട്ടോ. സെക്കൻഡ് ഹാൻഡ് വണ്ടി ഒരെണ്ണം ചുളുവിലയ്ക്ക് കിട്ടുകയാണെങ്കിൽ പോലും വാങ്ങിക്കാൻ മടിക്കേണ്ട കേട്ടോ.


Click it and Unblock the Notifications








