8.84 ലക്ഷത്തിന്റെ ഈ 7 സീറ്ററിൽ ആളുകൾ വീണു, ഒരു വർഷത്തിനിടെ വാങ്ങിയത് 1.90 ലക്ഷത്തിലധികം പേർ; കാരണം കുറേയുണ്ട്
പുതിയൊരു സെവൻ സീറ്റർ ഫാമിലി കാർ വാങ്ങണമെന്ന് തീരുമാനിച്ചാൽ എല്ലാവരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും മാരുതി സുസുക്കി എർട്ടിഗയുടേത്. അടിപൊളി വിലയും ഇന്റീരിയറിലെ സൌകര്യങ്ങളും 7 പേർക്ക് പോവാനാവുന്ന പ്രായോഗികതയും മാത്രമല്ല കേട്ടോ മൈലേജ്, കുറഞ്ഞ മെയിന്റനെൻസ്, മാരുതിയുടെ വിശ്വാസം, ഒന്നാന്തരം സർവീസ് സെന്ററുകൾ എന്നിവയെല്ലാം എർട്ടിഗയിലേക്ക് ആളുകളെ അടുപ്പിക്കുന്ന കാര്യമാണ്. മാത്രമല്ല എല്ലാവർക്കും ടൊയോട്ട ഇന്നോവ വാങ്ങാനുള്ള കാശുണ്ടാവണം എന്നുമില്ലല്ലോ. ഓരോ വർഷവും എർട്ടിഗയുടെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വിറ്റഴിക്കുന്നത്.
2024 കലണ്ടർ വർഷത്തിൽ വാഗൺആറിന് ശേഷം മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡൽ കൂടിയാണ് എർട്ടിഗ. പോയ വർഷം എംപിവിയുടെ 1,90,091 യൂണിറ്റുകളാണ് കമ്പനി നിരത്തുകളിൽ എത്തിച്ചത്. കലണ്ടർ വർഷത്തിലെ കണക്കിന് ശേഷം ഇപ്പോഴിതാ ഇക്കഴിഞ്ഞ 2024-25 സാമ്പത്തിക വർഷത്തെ (2024 ഏപ്രിൽ-2025 മാർച്ച്) എർട്ടിഗയുടെ വിൽപ്പന കണക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

മാരുതി സുസുക്കിയുടെ 7 സീറ്റർ വീണ്ടും എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന കണക്കുകളാണ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ഈ സെഗ്മെന്റിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരിക്കുന്ന മോഡലായി എർട്ടിഗ മാറുകയും ചെയ്‌തു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയിൽ നാലാം സ്ഥാനം പിടിച്ചെടുക്കാനും എർട്ടിഗയ്ക്ക് സാധിച്ചിട്ടുണ്ട്.
2025 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി എർട്ടിഗ സ്വന്തമാക്കിയത് 1,90,974 ആളുകളാണ്. കിയ കാരെൻസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള വമ്പൻ എതിരാളികളുണ്ടായിരുന്നിട്ടും സെഗ്മെന്റിലെ ടോപ്പ് സെല്ലറാവാൻ ഈ മിടുക്കനായെങ്കിൽ വണ്ടിയുടെ സ്വീകാര്യത എത്രത്തോളമുണ്ടെന്ന് ഊഹിക്കാനാവുമല്ലോ. താങ്ങാനാവുന്നതും മികച്ചതുമായ 7 സീറ്റർ കാർ തിരയുന്നവർക്കെല്ലാം കണ്ണുംപൂട്ടി വാങ്ങാനാവുന്ന വാഹനമാണ് മാരുതി സുസുക്കി എർട്ടിഗ.

കരുത്തുറ്റ ഫീച്ചറുകൾ, കിടിലൻ മൈലേജ്, താങ്ങാവുന്ന വില എന്നിവയെല്ലാം ഒത്തിണങ്ങുന്ന അപൂർവം എംപിവികളിൽ ഒന്നാണിതെന്നതും എടുത്ത് പറയാം കേട്ടോ. സേഫ്റ്റി നോക്കി വാഹനം വാങ്ങുന്നവരായി ഇന്ത്യക്കാർ മാറിയിട്ടുള്ളതിനാൽ മാരുതി സെവൻ സീറ്ററിന്റെ സുരക്ഷയിൽ ചിലർക്കെങ്കിലും ആശങ്കകളുണ്ടാവാം അല്ലേ. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ കുത്തിനിറച്ചാണ് എർട്ടിഗ വിപണിയിലെത്തുന്നത്.
ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ലെങ്കിലും കക്ഷി ഇത്രയും സജ്ജീകരണങ്ങൾ സ്റ്റാൻഡേർഡായി നൽകുന്നതിനാൽ ആശങ്കകളൊന്നുമില്ലാതെ യാത്ര ചെയ്യാം. മൊത്തത്തിൽ 4,395 mm നീളമുള്ള എംപിവി സുഖകരമായ യാത്രയാണ് എല്ലാവർക്കും ഉറപ്പാക്കുന്നത്. പ്രത്യേകിച്ച് മൂന്നാംനിരയിൽ പോലും മാന്യമായ സ്പേസ് നൽകിയാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത്. പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് എർട്ടിഗ നിരത്തിലിറങ്ങുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിൽ ആദ്യത്തേത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. എംപിവിയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.
സിഎന്‍ജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് 87 bhp പവറിൽ 121.5 Nm ടോര്‍ക്കായി കുറയുമെങ്കിലും മൈലേജാണ് ഹൈലൈറ്റ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മാരുതി എർട്ടിഗയ്ക്ക് ലിറ്ററിന് 26.11 കിലോമീറ്റർ മൈലേജ് വരെ നൽകാനാവും. ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 8.84 ലക്ഷം രൂപയിൽ മുതൽ 13.13 ലക്ഷം രൂപ വരെയാണ് എർട്ടിഗയ്ക്ക് വരുന്ന എക്സ്ഷോറൂം വില.

ഏപ്രിൽ മുതൽ ഈ വിലയിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് വിവരം. അതായത് നാല് ശതമാനം വരെ വില വർധനവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാരുതി സുസുക്കി എർട്ടിഗയ്ക്ക് 12,500 രൂപയോളം വർധിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 8 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.
മാരുതിയുടെ മോഡൽ നിരയിൽ 62,000 രൂപ വരെയാണ് വർധനവുണ്ടായിരിക്കുന്നത്. 4 ശതമാനം വരെ വില പരിഷ്‌കരണം കമ്പനി നേരത്തെ പ്രഖ്യാപിച്ചതിന് അനുസൃതമായിട്ടാണിത്. ഇൻപുട്ട് ചെലവുകൾ വർധിക്കുന്നതും പ്രവർത്തന ചെലവ് വർധിച്ചതും ഫീച്ചറുകൾ ചേർത്തതുമാണ് വില പരിഷ്‌കരണത്തിന് കാരണമായി മാരുതി സുസുക്കി ഔദ്യോഗിക പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടിയത്.
ഗ്രാൻഡ് വിറ്റാരയുടെ എല്ലാ വേരിയൻ്റുകളിലും 62,000 രൂപ വരെ കൂടിയിട്ടുണ്ടെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഈക്കോ വാനിന് 22,500 രൂപയോളം വർധനവുണ്ടായപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ജനപ്രിയവുമായ വാഗൺആർ ഹാച്ച്ബാക്കിന് 14,000 രൂപയുടെ വർധനവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. ചൂടപ്പം പോലെ വിറ്റഴിയുന്ന ഫ്രോങ്ക്സ് സബ്കോംപാക്‌ട് എസ്‌യുവിക്ക് ഏകദേശം 2,500 വരെയാണ് ഉയർത്തിയിരിക്കുന്നത്.
ഡിസയറിനെ അടിസ്ഥാനമാക്കിയുള്ള ടൂർ എസ് സെഡാന് 3,000 രൂപ വരെയും വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2024-2025 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് നല്ല വിറ്റുവരവുണ്ടായിട്ടും വില വർധിപ്പിച്ചത് നിരാശാജനകമാണ്. പോയ ഏപ്രിൽ-മാർച്ച് കാലഘട്ടത്തിൽ മാരുതി സുസുക്കി മൊത്തം 2,234,266 യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയത്. മുൻ വർഷത്തെ 2,135,323 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 4.63 ശതമാനം ലാഭവും നേടാനായിട്ടുണ്ട്.
കമ്പനിയുടെ ആഭ്യന്തര റീട്ടെയിൽ വിൽപ്പന ഈ വർഷം 0.05 ശതമാനം വർധിച്ച് 1,760,767 യൂണിറ്റുകളായി. മുൻ വർഷത്തെ 1,759,881 യൂണിറ്റുകളിൽ നിന്നും നേരിയ വർധനവ് മാത്രമാണെങ്കിലും എതിരാളികളെ ഏറെ പിന്നിലാക്കാൻ മാരുതിക്ക് സാധിച്ചിട്ടുണ്ട്. ഗ്രാൻഡ് വിറ്റാര, ബ്രെസ്സ, ഫ്രോങ്‌ക്‌സ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന യൂട്ടിലിറ്റി വെഹിക്കിൾ സെഗ്‌മെൻ്റ് 12.12 ശതമാനം വളർച്ച കൈവരിച്ചകും ശ്രദ്ധേയമാണ്.
യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ മൊത്തം 720,186 കാറുകളാണ് കമ്പനി വിപണനം ചെയ്‌തത്. അതേസമയം മാരുതി സുസുക്കി ആൾട്ടോ K10, ഡിസയർ, സ്വിഫ്റ്റ്, സിയാസ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന ബ്രാൻഡിന്റെ പാസഞ്ചർ കാർ സെഗ്‌മെന്റിലെ കച്ചോടം 7.7 ശതമാനം ഇടിഞ്ഞ് 904,909 യൂണിറ്റിലെത്തി. പോയ സാമ്പത്തിക വർഷം വിദേശ വിപണികൾക്കായി മൊത്തത്തിൽ 332,585 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്‌തത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








