മാരുതി 800 തത്കാൽ, ഇതിഹാസ കാറിന്റെ ആരും കേൾക്കാത്തൊരു വേരിയന്റ്! പുറത്തിറക്കിയതിന്റെ കാരണം ഇതായിരുന്നോ?
എന്ത് വിശേഷണം കൊടുത്താലും മതിയാവാത്തൊരു മാരുതി കാറുണ്ടായിരുന്നു നമുക്ക്. ഹിന്ദുസ്ഥാൻ അംബാസിഡറിന്റേയും പ്രീമിയർ പത്മിനിയുടേയും കാലത്തിറങ്ങി വിപ്ലവം തീർത്ത മാരുതി 800 എന്ന ഹാച്ച്ബാക്കിനെ കുറിച്ചാണീ പറഞ്ഞുവരുന്നത്. കാര്‍ എന്ന ഇന്ത്യക്കാരുടെ സ്വപ്നം പൂവണിയിച്ച ഈ കൊച്ചുസുന്ദരൻ ഇന്നും നിരത്തുകളിലൂടെ ചീറിപ്പായുന്നത് കാണാൻ വല്ലാത്തൊരു ചേലാണ്. ആധുനിക വാഹനങ്ങൾക്കിടയിലൂടെ ക്ലാസിക് പരിവേഷത്തിൽ ഇവനെ കൊണ്ടുനടക്കാൻ പലർക്കും മനസിൽ കൊതിയുമുണ്ടാവും. പവർ സ്റ്റിയറിംഗും എസിയുമെല്ലാം ആഡംബരമായി കണ്ടിരുന്ന കാലത്ത് പോലും 800 വാങ്ങാൻ ആളുണ്ടായിരുന്നു. പിന്നീട് എസി വെച്ചെങ്കിലും ജീവിതാവസാനം വരെ ഇതിഹാസത്തിൽ പവർ സിറ്റിയറിംഗ് ഒന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല.
അങ്ങനെ 800 കാറിന്റെ രൂപീകരണം ഉൾപ്പടെ ഈ വാഹനത്തെ കുറിച്ചുള്ള മിക്ക വസ്‌തുതകളും പലർക്കും ഇന്നും അത്ര അറിവുണ്ടായിരിക്കണമെന്നില്ല. അത്തരത്തിലൊരു കാര്യമാണ് മാരുതി സുസുക്കി 800 (SB-308) മോഡലിന് ഒരു തത്കാൽ വേരിയന്റ് ഉണ്ടായിരുന്നുവെന്നത്. 1989-1990 കളിൽ മാരുതി സുസുക്കി അവതരിപ്പിച്ച ഒരു അതുല്യമായ മോഡലായിരുന്നുവിത്. ട്രെയിൻ ടിക്കറ്റിന്റെ കാര്യത്തിലാണല്ലോ നമ്മളിൽ പലരും തത്ക്കാൽ എന്ന് കേൾക്കാൻ തുടങ്ങിയത് പോലും.

മാരുതി 800 ഹാച്ച്ബാക്കിന്റെ ഉയർന്ന ഡിമാൻഡ് പരിഹരിക്കുന്നതിനും ഉപഭോക്തൃ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുമായാണ് ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. തത്കാൽ വേരിയന്റിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം വിശദീകരിച്ച് തരാം. താങ്ങാവുന്ന വിലയിൽ സ്വന്തമാക്കാവുന്നതും വലിയ തോതിൽ നിർമിക്കുന്നതുമായ രാജ്യത്തെ ആദ്യ കാറായിരുന്നു 800.
ഉത്പാദനത്തേക്കാൾ കൂടുതലായിരുന്നു കാറിനുള്ള ആവശ്യം. ബുക്ക് ചെയ്‌തതിന് ശേഷം വാഹനം കൈയിൽ കിട്ടാൻ എൺപതുകളിലും തൊണ്ണൂറുകളിലും നീണ്ട കാത്തിരിപ്പ് ആവശ്യമായിരുന്നു. പലർക്കും മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞായിരുന്നു വണ്ടിയുടെ ഡെലിവറി ലഭിച്ചിരുന്നത്. 800ന്റെ കാത്തിരിപ്പ് നീണ്ടതോടെ കരിഞ്ചന്തകളിൽ ബുക്കിംഗ് വിൽക്കാനും ആരംഭിച്ചിരുന്നു. അതെല്ലാം ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം കമ്പനി കൈക്കൊണ്ടത്.

നേരത്തേ വാഹനം ബുക്ക് ചെയ്തവർ കൂടുതൽ പണം വാങ്ങി ബുക്കിംഗ് മറിച്ചുവിൽക്കുന്നതെല്ലാം കമ്പനിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്‌തു. അങ്ങനെ മാരുതി സുസുക്കി 800 വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള ഒരു ഫാസ്റ്റ് ട്രാക്ക് അല്ലെങ്കിൽ ഉടനടി ഡെലിവറി ഓപ്ഷനായിട്ടാണ് തത്കാൽ വേരിയന്റ് അവതരിപ്പിക്കുന്നത്. മാസങ്ങളോ വർഷങ്ങളോ വരെ നീണ്ട കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാൻ ഇത് സഹായിക്കുകയും ചെയ്‌തു.
ഹിന്ദിയിൽ തത്കാൽ എന്നാൽ ഉടൻ എന്നാണ് അർഥം വരിക. പേര് സൂചിപ്പിക്കുന്നത് പോലെ വേഗത്തിലുള്ള ഡെലിവറിയെയാണ് വേരിയന്റ് പ്രതിഫലിപ്പിച്ചതും. പക്ഷേ 800 തത്കാൽ വേരിയന്റ് സ്വന്തമാക്കണമെങ്കിൽ സാധാരണ മോഡലിനേക്കാൾ അധിക തുക നൽകണമായിരുന്നു. അതായത് ഏകദേശം 50,000 രൂപ വരെ വില വ്യത്യാസപ്പെട്ടിരുന്നുവെന്നാണ് കണക്കുകൾ. അത് അക്കാലത്ത് ഇത് പലരേയും സംബന്ധിച്ച് വലിയൊരു തുകയായിരുന്നു.

ഈ വകഭേദം എല്ലായ്പ്പോഴും ലഭ്യമായിരുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മാരുതി സുസുക്കിയുടെ ഉത്പാദന ശേഷിയെ അടിസ്ഥാനമാക്കി ഇടയ്ക്കിടെ അവതരിപ്പിക്കുകയായിരുന്നു ചെയ്‌തിരുന്നതും. അധിക തുക മുടക്കേണ്ടി വന്നിരുന്നെങ്കിലും മാരുതി 800 സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും തത്കാൽ വേരിയന്റിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല കേട്ടോ.
മെക്കാനിക്കലായും പ്രവർത്തനപരമായും തത്കാൽ വേരിയന്റ് സ്റ്റാൻഡേർഡ് മാരുതി 800ന് സമാനമായിരുന്നു. തത്കാൽ സ്കീം തുടക്കത്തിൽ സ്റ്റാൻഡേർഡ് (STD) മോഡലിലാണ് വാഗ്ദാനം ചെയ്‌തത്. പിന്നീട് ഡീലക്സ് (DX) വേരിയന്റിലേക്ക് കൊണ്ടുവരികയും ചെയ്‌തു. അതിൽ എസിയും ഉണ്ടാകും. അല്ലാത്തപക്ഷം DX, STD വേരിയന്റുകളിൽ ഫാബ്രിക് സീറ്റുകൾ, ഡോർ ട്രിമ്മുകൾ, സ്പ്ലിറ്റ് റിയർ സീറ്റുകൾ, ലാമിനേറ്റഡ് വിൻഡ്ഷീൽഡ് എന്നിവ ഉണ്ടായിരുന്നു.

തത്കാൽ വാഹനങ്ങളെ വേർതിരിച്ചറിയാൻ ബൂട്ട് ലിഡിൽ "TK" സ്റ്റിക്കർ പതിപ്പിക്കുകയും ചെയ്‌തിരുന്നു. 5,500 ആർപിഎമ്മിൽ 39.5 bhp കരുത്തും 2,500 ആർപിഎമ്മിൽ 59 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 796 സിസി F8B കാര്‍ബുറേറ്റഡ് എഞ്ചിനായിരുന്നു മാരുതി 800 ഹാച്ചിന് അന്ന് തുടിപ്പേകാൻ എത്തിയിരുന്നത്. 4-സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമായിരുന്നു ഈ മോഡലിലുണ്ടായിരുന്നത്.
എന്തായാലും ഇന്ത്യൻ വാഹന വ്യവസായ ചരിത്രത്തിലെ ഒരു കൗതുകകരമായ അധ്യായമായി തത്കാൽ വേരിയന്റ് തുടരുന്നു. മാരുതി 800ന്റെ വലിയ ജനപ്രീതിയും അതിവേഗം വളരുന്ന വിപണിയിൽ ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിലെ വെല്ലുവിളികളും തത്കാൽ വേരിയന്റ് കാണിക്കുന്നു. മാരുതി 800 അതിന്റെ തത്കാൽ വേരിയന്റ് ഉൾപ്പെടെ ഇന്ത്യയിലെ വ്യക്തിഗത മൊബിലിറ്റിയിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.


Click it and Unblock the Notifications








