ഇനി ഇങ്ങനൊരു വണ്ടിയുണ്ടാവില്ല! മാരുതി വിറ്റ 3 കോടി കാറുകളിൽ 47 ലക്ഷവും ലോർഡ് ആൾട്ടോ വാങ്ങിയവർ
വണ്ടിയോടിക്കാൻ അറിയാവുന്ന മിക്കവരും ഡ്രൈവിംഗ് പഠിച്ചത് മാരുതിയുടെ ഏതെങ്കിലും കാറിലാവും അല്ലേ. ഡ്രൈവിംഗിന്റെ ആദ്യ പാഠങ്ങൾ 800 അല്ലെങ്കിൽ ആൾട്ടോയിലാവും നമ്മളിൽ പലരും അഭ്യസിച്ചിട്ടുണ്ടാവുക. ഒരു കാലത്ത് എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റ് ഭരിച്ചിരുന്ന രാജാവായിരുന്നു മാരുതി ആൾട്ടോ. 800 എന്ന ഇതിഹാസത്തിന് പകരമായി സ്ഥാനംപിടിക്കുമ്പോൾ ആരും സ്വപ്നത്തിൽ പോലും കരുതാതിരുന്ന സ്വീകാര്യതയായിരുന്നു ഈ കുഞ്ഞൻ വണ്ടിക്ക് കിട്ടിയത്. മിക്കവരും ആദ്യ കാറായി വാങ്ങിയിട്ടുള്ളതും ആൾട്ടോയാവും അല്ലേ. അങ്ങനെയാണ് ലോർഡ് ആൾട്ടോയെന്ന ചെല്ലപ്പേരും മാരുതിയുടെ ചെറുകാറിന് ലഭിച്ചത്.
നല്ല മൈലേജും ചെറിയ വിലയും താങ്ങാനാവുന്ന മെയിന്റനെൻസ് കോസ്റ്റുമെല്ലാമാണ് മാരുതി ആൾട്ടോയെ ഇന്നും സാധാരണക്കാരിലേക്ക് അടുപ്പിക്കുന്നത് പോലും. അടുത്തിടെ മാരുതി സുസുക്കി ഇന്ത്യയിൽ 3 കോടി കാറുകളുടെ വിൽപ്പനയെന്ന അപൂർവ നേട്ടം സ്വന്തമാക്കിയ വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. ഇതിൽ കമ്പനി ഏറ്റവും കൂടുതൽ വിറ്റഴിച്ചിരിക്കുന്നതും ആൾട്ടോയെന്ന മിടുക്കനെയാണ്.

അതായത് ആ 3 കോടിയിൽ 47 ലക്ഷവും ആൾട്ടോ വാങ്ങിയവരാണെന്ന് സാരം. പിന്നാലെ വാഗൺആറും സ്വിഫ്റ്റും ഉണ്ടെങ്കിലും അവർ ഈ ഇതിഹാസത്തിന് നൂറ് മൈൽ അകലെയാണെന്ന് വേണം പറയാൻ. സാധാരണക്കാരുടെ കാർ എന്ന സ്വപ്നത്തെ സാക്ഷാത്ക്കരിച്ച മിടുക്കന് ഇതിഹാസ പരിവേഷം ലഭിക്കാൻ ഇതിലും വലിയ കാരണങ്ങൾ തേടി നടക്കേണ്ടതില്ലല്ലോ. പണ്ട് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയിരുന്ന കാറാണെങ്കിലും അടുത്തിടെ വിൽപ്പന പകുതിയായി കുറഞ്ഞിട്ടുണ്ട്.
പുറത്തിറങ്ങിയതിനുശേഷം ഇപ്പോൾ 47 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നത് നിസാരവത്ക്കരിക്കാനാത്ത ഒന്ന് കൂടിയാണ്. 2000 സെപ്റ്റംബറിലാണ് മാരുതി ആൾട്ടോ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചിക്കുന്നക്. 800-ന് ശേഷം മിഡിൽ ക്ലാസുകാരന്റെ സ്വന്തം കാറായി അറിയപ്പെടാൻ ആൾട്ടോയ്ക്ക അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. വിപണിയിലെത്തി വെറും 8 വർഷത്തിനുള്ളിൽ, 2008 ഫെബ്രുവരി ആയപ്പോഴേക്കും ആൾട്ടോ 10 ലക്ഷം വിൽപ്പന മറികടന്നിരുന്നു.

800 ഹാച്ച്ബാക്കിനും ഓമ്‌നിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാരുതി മോഡലായി ആൾട്ടോ പേരെടുത്തു. തുടക്കത്തിൽ 796 സിസി, 1.0 ലിറ്റർ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ആൾട്ടോ വാഗ്ദാനം ചെയ്തത്. വിവിധതരം വാങ്ങുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതൊക്കെ ധാരാളമായിരുന്നു. എന്നാൽ പിന്നീട് കർശനമായ മലിനീകരണ മാനദണ്ഡങ്ങളും വിപണിയിലെ മാറ്റങ്ങളും കാരണം മാരുതി സുസുക്കി 2023-ൽ ആൾട്ടോ 800 നിർത്തലാക്കി.
1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 67 bhp കരുത്തിൽ പരമാവധി 89 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയുകയും ചെയ്യുമ. പെട്രോളിന് പുറമെ സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനിലും കാർ സ്വന്തമാക്കാനാവുമെന്നതാണ് പ്രായോഗികത വർധിപ്പിക്കുന്ന കാര്യം.

5 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം വരുന്ന സിഎൻജി പതിപ്പിന്റെ പെർഫോമൻസ് കുറവാണെങ്കിലും അന്യായ മൈലേജാണ് കമ്പനി പറയുന്നത്. അതായത് ആൾട്ടോയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്ററും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ കുട്ടിക്കാറിന് 33.40 കിലോമീറ്റര്‍ മൈലേജ് വരെയും നൽകാനാവുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
വില കുറവാണെങ്കിലും ഫീച്ചറുകളിലൊന്നും യാതൊരു വിട്ടുവീഴ്ച്ചയ്ക്കും കമ്പനി തയാറായിട്ടില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്‌സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയും ആൾട്ടോയിലുണ്ട്.
6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ഈ കുഞ്ഞന്‍ കാറിന്റെ എല്ലാ വേരിയന്റുകളിലും ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭ്യമാണ്. അതിനാൽ സേഫ്റ്റിയിലും ആശങ്കകളൊന്നും വേണ്ട. 2025 സെപ്റ്റംബർ 22-ന് ജിഎസ്ടി 2.0 നിലവിൽ വരുന്നതുവരെ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന പദവി ആൾട്ടോ K10 വഹിച്ചിരുന്നു. ഇപ്പോൾ ഈ ബഹുമതി മാരുതി എസ്-പ്രെസോയ്ക്കാണ് സ്വന്തം. എങ്കിലും 3.50 ലക്ഷം രൂപയിൽ നിന്നാണ് ഇതിന്റെ വില ആരംഭിക്കുന്നതെന്ന് കേട്ടാൽ പലരും ഞെട്ടിയേക്കാം.


Click it and Unblock the Notifications








