ഇലക്‌ട്രിക് എസ്‌യുവി മാത്രമല്ല, ഇനി ലിഥിയം അയൺ സെല്ലുകളും ഇലക്ട്രോഡുകളും മാരുതി ഇന്ത്യയിൽ നിർമിക്കും
ഇന്ത്യയിൽ ലിഥിയം അയൺ ബാറ്ററി സെല്ലുകളുടെയും ഇലക്ട്രോഡുകളുടെയും നിർമാണം ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. തോഷിബ, ഡെൻസോ എന്നിവയുമായി സഹകരിച്ച് ഈ സെല്ലുകൾ ഗുജറാത്തിലെ ഹൻസൽപൂരിലുള്ള മാരുതി സുസുക്കിയുടെ പ്ലാന്റിനുള്ളിലാണ് നിർമിക്കുക. പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഇന്ത്യയിലെ ജപ്പാൻ അംബാസഡർ കെയ്‌ച്ചി ഓനോ എന്നിവർ പങ്കെടുത്തു. നൂറോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനിരിക്കുന്ന പുതിയ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) ആയ ഇ-വിറ്റാരയിലാണ് പുതിയ സെല്ലുകൾ ആദ്യം ഉപയോഗിക്കുക.
ഗുജറാത്തിലെ ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ ബാറ്ററി നിർമാണ പ്ലാന്റാണ് ഹൻസൽപൂരിലെ മാരുതി സുസുക്കിയുടേത്. തോഷിബ, ഡെൻസോ, സുസുക്കി എന്നിവയുടെ സംയുക്ത സംരംഭമായാണ് ഇത് സ്ഥാപിതമായിരിക്കുന്നതും. മൊത്തം 4,267 കോടി രൂപയുടെ നിക്ഷേപം ലഭിച്ച ഈ പ്ലാന്റിന് 7,50,000 യൂണിറ്റ് വാർഷിക ഉത്പാദന ശേഷിയുണ്ട്. മാരുതിയിൽ നിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയാണ് ഇ വിറ്റാര.

അന്താരാഷ്ട്രതലത്ത 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ശേഷികളിലാണ് ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി വിപണനത്തിന് എത്തുക. വാഹന നിര്‍മാതാക്കളുടെ ഗുജറാത്തിലെ ഹന്‍സല്‍പൂരിലുള്ള പ്ലാന്റില്‍ ഇലക്ട്രിക് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത് പ്ലാന്റില്‍ നിന്നുള്ള മാരുതി സുസുക്കി ഇ വിറ്റാരയുടെ ആദ്യ ഉല്‍പാദന യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
മാരുതിയുടെ കന്നി ഇലക്ട്രിക് കാര്‍ സെപ്റ്റംബര്‍ ആദ്യ വാരം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയിൽ ഇതിനകം പുറത്തിറക്കിയ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, എംജി ZS ഇവി തുടങ്ങിയ മോഡലുകളിൽ നിന്നാണ് മത്സരം നേരിടുക. 49 kWh യൂണിറ്റ്, 61.1 kWh യൂണിറ്റ് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇ വിറ്റാര ആഗോളതലത്തിൽ ലഭ്യമാകുന്നത്.

ചെറിയ പായ്ക്ക് 142 bhp പവറിൽ 193 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയെത്തുന്ന മോഡലിന് സിംഗിൾ ചാർജിൽ 344 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. അതേസമയം വലിയ യൂണിറ്റ് രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. FWD വേരിയന്റ് 171 bhp കരുത്തിൽ 193 Nm ടോർക്ക് നൽകുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഫുൾ ചാർജിൽ വാഹനത്തിന് 426 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും.
മാരുതി ഇ വിറ്റാരയുടെ രണ്ടാമത്തെ AWD വേരിയന്റ് 181 bhp പവറിൽ പരമാവധി 307 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കുക. ഇതിന് ഫുൾ ചാർജിൽ 395 കിലോമീറ്റർ വരെ റേഞ്ച് നൽകാനും കഴിയും. ഇവിയുടെ ബാറ്ററിയെ ആശ്രയിച്ച് ചാര്‍ജിംഗ് സമയം വ്യത്യാസപ്പെടുന്നു. 49 kWh പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ 7 kW എസി ചാര്‍ജറില്‍ ഏകദേശം 6.5 മണിക്കൂറും 11 kW ചാര്‍ജറില്‍ 4.5 മണിക്കൂറും എടുക്കും.

മറുവശത്ത് ഇലക്ട്രിക് എസ്‌യുവിയുടെ 61 kWh യൂണിറ്റിന് ഫുൾ ചാർജ് കൈവരിക്കാൻ ഏകദേശം 9 മണിക്കൂറും 5.5 മണിക്കൂറും ആവശ്യമാണ്. രണ്ട് പതിപ്പുകളും ഏകദേശം 45 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ഡിസി ചാര്‍ജിംഗിനെയും സപ്പോർട്ട് ചെയ്യുന്നതിനാൽ ചാർജിംഗിൽ ആശങ്കകളൊന്നും വേണ്ട. 6 സിംഗിള്‍-ടോണ്‍, 4 ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍ അടക്കം പത്തോളം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാവും ഇവി വിപണിയില്‍ എത്തുക.
നെക്‌സ ബ്ലൂ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നീ സിംഗിള്‍ ടോണ്‍ കളർ ഓപ്ഷനുകളും ആര്‍ട്ടിക് വൈറ്റ്, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ് എന്നിവ നീലകലര്‍ന്ന ബ്ലാക്ക് റൂഫോടെ ഡ്യുവല്‍-ടോണിലും വാങ്ങാനാവും. ഹാര്‍ട്ടെക്റ്റ്-ഇ എന്ന പുതിയ ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇ വിറ്റാര പണിതിറക്കുന്നത്.


Click it and Unblock the Notifications








