കച്ചോടം കുറഞ്ഞിട്ടും ഇന്ത്യയിലെ നമ്പർ 1 ഹാച്ച്ബാക്കായി 'പെപ്പിക്കുട്ടി'; വാഗൺആറിനും ബലേനോയ്ക്കും തൊടാനായില്ല
ഇന്ത്യക്കാർക്കെല്ലാം സുപരിചിതമായ ഹാച്ച്ബാക്കാണ് മാരുതി സുസുക്കിയുടെ ഇതിഹാസ പരിവേഷമുള്ള സ്വിഫ്റ്റ്. വർഷങ്ങൾക്ക് മുമ്പേ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടവനാണെങ്കിലും ഇന്നും ഏവർക്കും ഒരുപോലെ പ്രിയങ്കരനാണ് ആശാൻ. നാലാംതലമുറ ആവർത്തനത്തിൽ ആറാടുന്ന കാർ ഇന്നും ഓരോ മാസവും പതിനായിരക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിക്കുന്നത്. അതിൽ എതിരാളികൾക്ക് അൽപം അസൂയ ഉണ്ടെന്നും വേണമെങ്കിൽ പറയാം. എസ്‌യുവികൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാലത്താണ് സ്വിഫ്റ്റ് ഇങ്ങനെ കച്ചോടം പിടിക്കുന്നതെന്ന് കൂടി കേട്ടാൽ ആർക്കും കുശുമ്പടിക്കും. 2025 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഹാച്ച്ബാക്ക് എന്ന പദവി സ്വിഫ്റ്റിന് സ്വന്തമാണ്.
സ്വന്തം കുടുംബത്തിലെ അംഗങ്ങളായ മാരുതി സുസുക്കി വാഗൺആർ, മാരുതി സുസുക്കി ബലേനോ എന്നിവയെ മറികടന്നാണ് സ്വിഫ്റ്റ് ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് ഹാച്ച്ബാക്കായി മാറിയിരിക്കുന്നത്. പോയ മാസം സ്വിഫ്റ്റിന്റെ 13,275 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2024 ജൂൺ മാസത്തിലെ 16,422 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 19 ശതമാനത്തിന്റെ നഷ്‌ടവും സ്വിഫ്റ്റിന്റെ വിൽപ്പനയിൽ സംഭവിച്ചിട്ട്.

എങ്കിലും ഒന്നാംസ്ഥാനം പിടിക്കാനായത് അഭിമാനത്തിന് ക്ഷതമേൽക്കാതെ പിടിച്ചുനിൽക്കാൻ സഹായിച്ചിട്ടുണ്ട്. പുതിയ സ്വിഫ്റ്റിലെ ത്രീ സിലണ്ടർ എഞ്ചിനും ഡിസൈനിലെ അലങ്കോലങ്ങളും ഭൂരിഭാഗം ആളുകൾക്കും അത്ര ബോധിച്ചിട്ടില്ലെങ്കിലും കച്ചോടം പൊടിപൊടിക്കുന്നത് രസകരമായ കാര്യമാണ്. ഇതുവരെ 30 ലക്ഷത്തിലധികം ആളുകൾ സ്വിഫ്റ്റ് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ കണക്കുകൾ.
നല്ല പ്രായോഗികത, മൈലേജ്, പെർഫോമൻസ്, റീസെയിൽ വാല്യു എന്നിവയെല്ലാം ഒന്നിച്ച് കിട്ടുന്ന അപൂർവ കാറുകളിൽ ഒന്നാണിത്. LXI, VXI, VXI, ZXI, ZXI+ എന്നിങ്ങനെ വൈവിധ്യമാർന്ന വകഭേദങ്ങളിൽ വരുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന് 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്. ഏറ്റവും പുതിയ സ്വിഫ്റ്റിന് 1.2 ലിറ്റർ Z-സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജ് കൊതിയൻമാർക്കായി സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും കാറിൽ ഒരുക്കിയിട്ടുണ്ട്. കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജ് സ്വിഫ്റ്റ് സിഎൻജി നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
അതേസമയം പെട്രോൾ മാനുവലിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമതയും മാരുതി പറയുന്നു. എഎംടി വേരിയന്റിന് 25.75 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ് കിട്ടുമെന്നാണ് പറയുന്നത്. 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഹാച്ച്ബാക്കിന് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിലൊന്നും കാര്യമില്ല, എത്ര ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടാനും മാരുതി കാറുകൾക്ക് സാധിക്കുമെന്ന് അറിയാല്ലോ.

ദൈനംദിന യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും മാരുതി സുസുക്കി സ്വിഫ്റ്റ് അനുയോജ്യമാവുന്നതും ഇങ്ങനെ തന്നെയാണ്. പോക്കറ്റ് കീറാതെ യാത്രകൾ സാധ്യമാക്കുന്ന സ്വിഫ്റ്റ് മെയിന്റനെൻസിന്റെ കാര്യത്തിലും സാധാരണക്കാരന്റെ പോക്കറ്റിന് ഇണങ്ങുന്ന കാറാണ്. ഇപ്പോൾ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകളും ലഭ്യമാവുന്നതിനാൽ സേഫ്റ്റിയുടെ കാര്യത്തിലും ആശങ്കയൊന്നും വേണ്ട.
6 എയർബാഗുകൾക്ക് പുറമെ ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഇബിഡിയുള്ള എബിഎസ്, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതുതലമുറ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ഹിൽ സ്റ്റാർട്ട് അസിസ്റ്റും ലഭിക്കും. എന്തായാലും സ്വിഫ്റ്റിന്റെ കച്ചോടം ഉടനൊന്നും ഇടിയാൻ സാധ്യത കാണുന്നില്ല.


Click it and Unblock the Notifications








