ഫോർഡിനെ പോലെ തോറ്റുമടങ്ങാനില്ലെന്ന് റെനോ, പുത്തൻ ഡസ്റ്ററിൽ നിർത്തില്ല! ഹൈബ്രിഡ്, ഇലക്‌ട്രിക് വാഹനങ്ങളും വരും
പണ്ടത്തെ പ്രതാപമില്ലെങ്കിലും ക്വിഡ്, ഡസ്റ്റർ എന്നീ രണ്ട് വണ്ടികൾ മാത്രം മതിയാവും റെനോ എന്ന ഫ്രഞ്ച് വാഹന നിർമാതാക്കളെ എന്നെന്നും ഓർമിക്കാൻ. ക്വിഡ്, ട്രൈബർ, കൈഗർ എന്നിങ്ങനെ മൂന്ന് പാവംപിടിച്ച മോഡലുകൾ മാത്രം ഇന്ത്യയിൽ പുറത്തിറക്കുന്ന കമ്പനിക്ക് കുറച്ച് കാലമായി വിൽപ്പനയിൽ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനില്ല. ഡസ്റ്റർ പോയതോടെ ഭാഗ്യമെല്ലാം അക്കൂടെ പോയെന്നാണ് എല്ലാവരും പറയുന്നത്. അധികം വൈകാതെ ഫോർഡിന്റെ അവസ്ഥയാവുമെന്നും രാജ്യത്ത് നിന്നും പടിയിറങ്ങേണ്ടതായി വരുമെന്നും പലരും വിധി എഴുതുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ അങ്ങനെ തോറ്റുമടങ്ങാൻ തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ.
അടുത്ത 3 വർഷത്തിനുള്ളിൽ 5 പുതിയ കാറുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റെനോ ഇന്ത്യ പ്രഖ്യാപിച്ചുകൊണ്ടാണ് വരവ്. ആദ്യം രണ്ട് പുതുതലമുറ കാറുകൾ ഉണ്ടാകും. തുടർന്ന് പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് പുതിയ എസ്‌യുവികളും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. അവസാനമായി നിരയിൽ ഒരു പുതിയ ഇലക്ട്രിക് വാഹനവും പിറവിയെടുക്കുമെന്നാണ് ഫ്രഞ്ച് ബ്രാൻഡ് വ്യക്തമാക്കുന്നത്.

പുതിയ ഇലക്ട്രിക് വാഹനത്തിന് പുറമേ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനിലും ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ സാക്ഷാൽ മാരുതി സുസുക്കിക്കും ടൊയോട്ടയ്ക്കും വരെ റെനോ ഭീഷണിയാവും. ഇക്കൂട്ടത്തിലെ ആദ്യത്തെ പുതിയ കാർ വരും മാസങ്ങളിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് വിവരം. A, B+ C സെഗ്‌മെന്റുകളിൽ നിന്നുള്ള പുതിയ മോഡലുകൾ ഉപയോഗിച്ച് ഇന്ത്യൻ പാസഞ്ചർ കാർ വിഭാഗത്തിൽ 5 ശതമാനം വിപണി വിഹിതം നേടാനാണ് റെനോ ലക്ഷ്യമിടുന്നത്.
2025 ഏപ്രിലിനും 2027 ഏപ്രിലിനും ഇടയിൽ ഈ വാഹനങ്ങളെല്ലാം രാജ്യത്ത് എത്തുമെന്നാണ് റെനോ ഉറപ്പ് നൽകിയിരിക്കുന്നത്. പുതിയ തന്ത്രത്തിന്റെ പേര് റെനോ ഡോട്ട് റീതിങ്ക് (Renault.Rethink) എന്നാണ്. ആശയവിനിമയം, ടച്ച്‌പോയിന്റുകൾ, മോഡലുകൾ എന്നിവ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ പുതിയൊരു അഡ്രസുണ്ടാക്കിയെടുക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി രാജ്യത്ത് 600 മില്യൺ യുഎസ് ഡോളർ നിക്ഷേപം നടത്താനാണ് പദ്ധതി.

നിലവിൽ പാൻ ഇന്ത്യയിലുടനീളം ബ്രാൻഡിന് 350-ലധികം ടച്ച്‌പോയിന്റുകൾ ഉണ്ട്. ഫ്രാൻസിന് പുറത്തുള്ള ഏറ്റവും വലിയ ഒന്നായ ചെന്നൈയിൽ കമ്പനി തങ്ങളുടെ ആദ്യത്തെ ഡിസൈൻ സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു. ആഭ്യന്തര, കയറ്റുമതി ഉൾപ്പെടെ 4.80 ലക്ഷം യൂണിറ്റുകളുടെ ഉൽപാദന ശേഷി കമ്പനിയുടെ നിർമാണ പ്ലാന്റിനുണ്ട്. എന്നിരുന്നാലും ഇത് ഇതുവരെ പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നതാണ് സത്യം.
റെനോയുടെ ഏറ്റവും വിജയകരമായ ഉൽപ്പന്നങ്ങളിൽ ഒന്നാണ് എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ എത്തിയ ക്വിഡ്. നിലവിൽ വിൽപ്പനയ്ക്ക് എത്തിയിട്ട് 10 വർഷം പൂർത്തിയാക്കിയ വാഹനത്തിന് നിലവിൽ 4.70 ലക്ഷം മുതൽ 6.45 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പണ്ട് 800 സിസി എഞ്ചിനിലും ലഭ്യമായിരുന്നെങ്കിലും ക്വിഡ് ഇപ്പോൾ 1.0 ലിറ്റർ, ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിൽ മാത്രമേ വാങ്ങാനാവൂ.

5-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഒരു എഎംടി യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 5,500 ആർപിഎമ്മിൽ പരമാവധി 68 bhp പവറും 4,150- 4,350 ആർപിഎമ്മിനും ഇടയിൽ 92.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കുറഞ്ഞ വിലയുള്ള കാറാണെങ്കിലും 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമാണ് ഈ കുഞ്ഞൻ കാർ.
RXE, RXL(O), RXT, ക്ലൈംബർ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലായി വരുന്ന ഹാച്ച്ബാക്കിൽ ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. അങ്ങനെ ആദ്യമായി കാർ വാങ്ങുന്നവർക്കെല്ലാം ആശങ്കകൾ കൂടാതെ ക്വിഡ് വാങ്ങിക്കാം.


Click it and Unblock the Notifications








