സ്‌കോഡയില്‍ 'ആഭ്യന്തര യുദ്ധം'! ചാര്‍ജ് ഏറ്റെടുത്ത് കൈലാക്ക്, ചേട്ടന്റെ വില്‍പ്പന മൂന്നക്കത്തിലേക്ക്
സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (SAVWIPL) ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന എസ്‌യുവികളില്‍ ഒന്നായിരുന്നു സ്‌കോഡ കുഷാഖ്. എന്നാല്‍ കഴിഞ്ഞ ഒന്ന്, രണ്ട് മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്‌കോഡ കുഷാഖിന്റെ വില്‍പ്പനയില്‍ നാടകീയമായ വഴിത്തിരിവാണ് കാണാന്‍ സാധിക്കുന്നത്. തുടക്കത്തില്‍ ഈ കോംപാക്റ്റ് എസ്‌യുവി സ്ഥിരമായ 2000 യൂണിറ്റിന് മുകളില്‍ പ്രതിമാസ വില്‍പ്പന നേടിയിരുന്നു. എന്നാല്‍, 2021 ജൂലൈയില്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം ആദ്യമായി കുഷാഖിന്റെ വില്‍പ്പന മൂന്നക്കത്തിലേക്ക് താഴ്ന്നിരിക്കുകയാണിപ്പോള്‍. അതിന്റെ കാരണം നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.
കഴിഞ്ഞ ആറ് മാസത്തെ വില്‍പ്പന ഡേറ്റ പരിശോധിക്കുമ്പോള്‍ കുഷാഖിന്റെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. 2024 ഡിസംബറിന് ശേഷമാണ് ഇത് പ്രകടമായത്. സാധാരണയായി ഇയര്‍-എന്‍ഡ് ഡിസ്‌കൗണ്ടുകളും മറ്റും വാഗ്ദാനം ചെയ്യുന്നതിനാല്‍ വില്‍പ്പന കൂടുകയാണ് ചെയ്യേണ്ടത്. എന്നിരുന്നാലും കുഷാഖിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. ലോഞ്ച് ചെയ്തതിനുശേഷം ആദ്യമായി വില്‍പ്പന 1,000 യൂണിറ്റുകളില്‍ താഴെ പോയത് പുതുവര്‍ഷം പിറന്ന ശേഷമാണ്.

2024 ഒക്ടോബറില്‍ 2,213 കുഷാക്കുകള്‍ വിറ്റഴിച്ചപ്പോള്‍ നവംബറില്‍ അത് 1,524 യൂണിറ്റുകളായി കുറഞ്ഞു. 2024 ഡിസംബറില്‍ 2,465 യൂണിറ്റുകള്‍ വിറ്റഴിച്ച് നേരിയ വളര്‍ച്ച രേഖപ്പെടുത്തി. എന്നിരുന്നാലും, 2025 ജനുവരി മുതല്‍ വില്‍പ്പന കുറയാന്‍ തുടങ്ങി. 2025 ജനുവരിയില്‍ 1,371 യൂണിറ്റായും ഫെബ്രുവരിയില്‍ 1,035 യൂണിറ്റായും 2025 മാര്‍ച്ചില്‍ 897 യൂണിറ്റായും വില്‍പ്പന ഇടിഞ്ഞു. മാര്‍ച്ചില്‍ സ്‌കോഡ കുഷാഖ് ചെറിയ രീതിയില്‍ അപ്‌ഡേറ്റ് ചെയ്തിട്ട് കൂടി വില്‍പ്പനയില്‍ അത് പ്രതിഫലിച്ചില്ല.
കുഷാഖിന്റെ വില്‍പ്പന കുറയാനുള്ള കാരണം തേടി അധികം കാടുകയറേണ്ട ആവശ്യമില്ല. അതിന് കാരണം കോംപാക്റ്റ് എസ്‌യുവിയുടെ കൂടെപ്പിറപ്പ് തന്നെയാണ്. പേര് സ്‌കോഡ കൈലാക്ക്. 2024 ഡിസംബറിലാണ് ചെക്ക് റിപബ്ലിക്കന്‍ കമ്പനി സബ് 4 മീറ്റര്‍ എസ്‌യുവിയായ കൈലാക്കിന്റെ പൂര്‍ണ വില വിവരപ്പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്ത്യ 2.5 തന്ത്രത്തിന്റെ ഭാഗമായി 2025 ജനുവരിയില്‍ എസ്‌യുവി പുറത്തിറക്കുകയും ചെയ്തു.

കൈലാക്കിന്റെ വരവ് കുഷാക്കിനെ ബാധിച്ചു. ലോഞ്ച് ചെയ്ത ശേഷം 2025 ജനുവരിയില്‍ സ്‌കോഡ് കൈലാക്കിന്റെ വില്‍പ്പന 1,242 യൂണിറ്റായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ സ്‌കോഡ കൈലാക്കിന്റെ വില്‍പ്പന അതിവേഗം കുതിച്ചുയരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൈലാക്കിന്റെ വില്‍പ്പന ഒരു മാസത്തിനിടെ മൂന്നിരട്ടിയായി വര്‍ധിച്ചു. വില്‍പ്പന 2025 ഫെബ്രുവരിയില്‍ 3,636 യൂണിറ്റുകളും മാര്‍ച്ചില്‍ 5,327 യൂണിറ്റുകളിലും എത്തി.
രണ്ട് മോഡലുകളും താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ സ്‌കോഡ 9,505 കുഷാഖുകളാണ് വിറ്റഴിച്ചത്. അതേസമയം കൈലാഖ് വെറും മൂന്ന് മാസത്തിനുള്ളില്‍ 10,205 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ഇതിനെ സുഖസുന്ദരമായി മറികടന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ് 4 മീറ്റര്‍ എസ്‌യുവികളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കൈലാക്ക്. ഇത് കാറിന്റെ വമ്പന്‍ വളര്‍ച്ചയെ എടുത്തുകാണിക്കുന്നു.

മത്സരാധിഷ്ഠിത വിലനിര്‍ണയവും സമഗ്രമായ ഫീച്ചര്‍ സെറ്റുമാണ് കൈലാക്കിന്റെ വിജയത്തിന് കാരണം. ബേസ് ക്ലാസിക് വേരിയന്റില്‍ പോലും നിരവധി പ്രീമിയം സവിശേഷതകള്‍ ലഭ്യമാണ്. ബി-സെഗ്മെന്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന കൈലാക്ക് കൂടുതല്‍ ആകര്‍ഷകമായ വിലയില്‍ മൂത്ത ചേട്ടനായ കുഷാഖിന് സമാനമായ പെര്‍ഫോമന്‍സും സുഖസൗകര്യങ്ങളും ചെയ്യുമ്പോള്‍ പിന്നെ ഇന്ത്യക്കാര്‍ അതല്ലേ വാങ്ങൂ.
ഇന്ത്യ 2.0 തന്ത്രത്തിന് കീഴില്‍ MQB A0 IN പ്ലാറ്റ്‌ഫോമിന് കീഴില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നാല് കാറുകളാണ് പുറത്തിറക്കിയത്.ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിന് കീഴിലുള്ള വെര്‍ട്ടിസ് സെഡാനും ടൈഗൂണ്‍ എസ്യുവിയും വന്നപ്പോള്‍ സ്‌കോഡ സ്ലാവിയ സെഡാനും കുഷാഖ് എസ്യുവിയും പുറത്തിറക്കി. ജര്‍മന്‍ എഞ്ചിനീയറിംഗിനൊപ്പം ഈ കാറുകള്‍ ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുകള്‍ കൂടി നേടിയതോടെ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി.
എന്നിരുന്നാലും, സ്‌കോഡയുടെ സ്വന്തം വാഹനനിരയിലെ 'ആഭ്യന്തര യുദ്ധം' ഓട്ടോമോട്ടീവ് വിപണിയുടെ ചലനാത്മക സ്വഭാവത്തെ എടുത്തുകാണിക്കുന്നു. പുത്തന്‍ ഗോഡലുകള്‍ക്ക് വില്‍പ്പനയെ എത്രകണ്ട് സ്വാധീനിക്കാന്‍ കഴിയുമെന്നത് കൈലാക്കിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തെ മറികടക്കാന്‍ സ്‌കോഡ എന്താണ് ചെയ്യാന്‍ പോകുന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.


Click it and Unblock the Notifications








