സർവീസ് നന്നാവാതെ രക്ഷയില്ലെന്നാ തോന്നുന്നേ, ടാറ്റയുടെ കച്ചോടം കുറയാൻ കാരണം ഇതൊക്കെയാണോ; ജൂണിലും നഷ്‌ടം
സേഫ്റ്റി എന്നൊരു കാര്യം മാത്രം മുൻനിർത്തി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ ഒരാളായി ഉയർന്നുവന്ന ബ്രാൻഡാണ് ടാറ്റ മോട്ടോർസ്. ഒരിടയ്ക്ക് വിൽപ്പനയുടെ കാര്യത്തിൽ സാക്ഷാൽ മാരുതിയെ വരെ വെല്ലുവിളിച്ച് രണ്ടാംസ്ഥാനം വരെ എത്തിപ്പിടിക്കാനും രത്തൻ ടാറ്റയുടെ വണ്ടിക്കമ്പനിക്കായിരുന്നു. എന്നാൽ ഇന്ന് മഹീന്ദ്രയ്ക്കും ഹ്യുണ്ടായിക്കും പിന്നിലേക്ക് മാറിനിൽക്കാൻ വിധിക്കപ്പെട്ടവരാണ് ടാറ്റ. സർവീസും ക്വാളിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കാം ഇതിനെല്ലാം കാരണമെന്നാണ് പലരും വിശ്വസിക്കുന്നത്. ഇപ്പോഴിതാ 2025 ജൂൺ മാസത്തെ ടാറ്റ മോട്ടോർസിന്റെ വാഹന വിൽപ്പനയിലും കാര്യമായ നഷ്‌ടം സംഭവിച്ചിരിക്കുകയാണ്.
2024 ജൂണിലെ പാസഞ്ചർ വാഹന വിൽപ്പന 51,500 യൂണിറ്റുകളിൽ നിന്ന് 15 ശതമാനം ഇടിഞ്ഞ് 43,524 യൂണിറ്റായി ഇത്തവണ. മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ എതിരാളികൾ പ്രതിമാസ വിൽപ്പന നിലനിർത്തുകയോ വർധിപ്പിക്കുകയോ ചെയ്യുന്ന സമയത്താണ് ടാറ്റയ്ക്ക് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്. വാണിജ്യ വാഹന വിഭാഗത്തിലും 5 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നത് കമ്പനിയെ സംബന്ധിച്ച് ആശങ്കാജനകമാണ്.

2025 ജൂണിൽ 32,465 വാഹനങ്ങളാണ് വാണിജ്യ വിഭാഗത്തിൽ കമ്പനിക്ക് നിരത്തിലെത്തിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കച്ചോടം 34,200 യൂണിറ്റുകളായിരുന്നു. ഇയൊരു ഇടിവ് താരതമ്യേന നിസാരമായിട്ട് എടുക്കാമെങ്കിലും പാസഞ്ചർ വാഹനങ്ങളുടെ എണ്ണത്തിലെ കുത്തനെയുള്ള ഇടിവ് ടാറ്റ കാര്യമായി എടുത്താലെ നികത്താനാവൂ. പഴയ സ്റ്റോക്കുകൾ വിറ്റഴിക്കാൻ കഴിയാത്തതാണ് ഇതിൽ ഏറ്റവും വലിയ പരാജയം.
പല സംസ്ഥാനങ്ങളിലുടനീളമുള്ള ഡീലർഷിപ്പുകൾ വിറ്റഴിക്കപ്പെടാത്ത സ്റ്റോക്കുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ആൾട്രോസ്, ടിയാഗോ പോലുള്ള മോഡലുകളാണ് ഇത്തരത്തിൽ സ്റ്റോക്കിലുള്ളത്. ടാറ്റയുടെ മിഡ്-സൈസ് എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയ്ക്കും ഡിമാൻഡ് കുറഞ്ഞു. ജൂണിൽ ഹാരിയറിന്റെ വിൽപ്പന 1,800 യൂണിറ്റായി താഴ്ന്നു.

അതേസമയം സഫാരി കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 4,500 യൂണിറ്റിലധികം വിറ്റഴിച്ച സ്ഥാനത്ത് 1,400 യൂണിറ്റിൽ താഴെ മാത്രമാണ് ജൂണിൽ വിറ്റഴിക്കാനായത്. വിറ്റത്. ഇതിനു വിപരീതമായി ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണി സ്ഥിരത പുലർത്തിയിട്ടുണ്ട്. ഇപ്പോഴും കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ നെക്‌സോൺ ഇവി ഏകദേശം 4,000 യൂണിറ്റുകൾ നിരത്തിലെത്തിച്ചിട്ടുണ്ട്.
അതേസമയം ടിയാഗോ ഇവി 2,500 യൂണിറ്റുകളിൽ അധികം വിറ്റഴിക്കുകയും ചെയ്‌തു. മൊത്തം പിവി വിൽപ്പനയുടെ ഏകദേശം 15 ശതമാനമാണിത്. ടാറ്റയുടെ പാസഞ്ചർ കാർ ബിസിനസിന് ഇവി സെഗ്‌മെന്റ് എത്രത്തോളം പ്രധാനമാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു. എന്നിരുന്നാലും FAME II സബ്‌സിഡികൾ ഇപ്പോൾ പരിമിതമായതിനാലും മെട്രോ ഇതര മേഖലകളിലുള്ളവർക്ക് ചാർജിംഗ് അടിസ്ഥാന സൌകര്യങ്ങൾ പരിമിതമായതിനാലും കാര്യങ്ങൾ അത്രകണ്ട് വേഗത്തിലെത്തുന്നില്ല.

പാസഞ്ചർ കാർ വിപണിയിൽ ടാറ്റ പിന്നാക്കം പോവുന്നതിന്റെ മറ്റൊരു കാരണം മുഖംമിനുക്കി മുഖംമിനുക്കി നല്ല ഡിസൈനുണ്ടായിരുന്ന കാറുകളെ ബോറാക്കിയതാണ്. പഴയ നെക്സോൺ, സഫാരി, ഹാരിയർ മോഡലുകൾ ഫെയ്‌സ്‌ലിഫ്റ്റുമായി എത്തിയപ്പോൾ മുമ്പുണ്ടായിരുന്ന ഗാംഭീര്യം നഷ്‌ടമാവുകയും ചെയ്‌തത് ആളുകൾക്ക് നിരാശ സമ്മാനിച്ചിരുന്നു. ഒപ്പം സർവീസിന്റെ കാര്യത്തിൽ ഇപ്പോഴും ചീത്തപ്പേരുള്ളതും തിരിച്ചടിയാണ്.
നിലവിൽ പഞ്ചും നെക്സോണും മാത്രമാണ് പതിനായിരം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിക്കുന്നത്. പുത്തൻ ആൾട്രോസിനും വിപണിയിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇനി പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുന്നതോടെ കാര്യങ്ങൾ മാറിമറിയുമെന്നാണ് വിശ്വസിക്കുന്നത്. മൈക്രോ എസ്‌യുവിയുടെ ഫെയ‌്‌സ്‌ലിഫ്റ്റ് മോഡൽ ഈ ഉത്സവ സീസണിനോട് അനുബന്ധിച്ച് വിപണിയിൽ എത്തിയേക്കാം.


Click it and Unblock the Notifications








