VVIP കാറുകൾക്ക് പ്രത്യേക പദവി ലഭിക്കാനുള്ള കാരണം ഇതായിരുന്നോ? ഈ രഹസ്യങ്ങൾ നാം അറിയാതെ പോയല്ലോ
ഇന്ത്യയിൽ ഒരു വാഹനം നിരത്തിലിറക്കണമെങ്കിൽ സാധാരണക്കാരൻ വണ്ടി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (RTO) രജിസ്റ്റർ ചെയ്യുകയും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കുകയും വേണം. രജിസ്ട്രേഷനും ലൈസൻസും വേണ്ടാത്ത സ്ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളെ ഈയൊരു കാര്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള എല്ലാ മോട്ടോർ വാഹനങ്ങളും ഈ ചട്ടം പാലിക്കേണ്ടതുണ്ട്. എന്നാൽ ചില വിഭാഗത്തിലുള്ള വിവിഐപി വാഹനങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നത് പലർക്കും അറിയില്ലാത്തൊരു കാര്യമാണ്. സാധാരണ വാഹനമോടിക്കുന്നവരിൽ നിന്ന് അവയെ വ്യത്യസ്തമാക്കുന്ന പ്രത്യേകാവകാശങ്ങളാണ് ഇതിന് കാരണം.
മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ വിവിഐപി കാറുകൾക്ക് ബാധകവുമല്ല. നമ്പർ പ്ലേറ്റില്ലാത്ത വിവിഐപി കാറുകൾക്ക് പ്രത്യേക പദവി ലഭിക്കാനുള്ള കാരണം എന്താണെന്ന് പറഞ്ഞുതരാം. ഇവയിൽ ഏറ്റവും പ്രധാനം രാഷ്ട്രപതിയുടെയും സംസ്ഥാന ഗവർണർമാരുടെയും ഔദ്യോഗിക വാഹനങ്ങളാണ്. പരമ്പരാഗത നമ്പർ പ്ലേറ്റിന് പകരം ഈ വാഹനങ്ങളിൽ ദേശീയ ചിഹ്നമായ അശോക സ്തംഭമാവും പ്രദർശിപ്പിച്ചിരിക്കുക.

രാഷ്ട്രപതിയുടെ വാഹനങ്ങൾ ആർടിഒയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. കൂടാതെ 1988 ലെ മോട്ടോർ വാഹന നിയമം അവയെ നിയന്ത്രിക്കുന്നില്ലെന്നതും പലർക്കും അറിയാത്തൊരു സംഗതിയാണ്. അവയുടെ അറ്റകുറ്റപ്പണികൾ, രേഖകൾ, വിന്യാസം (Maintenance, Records, Deployment) എന്നിവ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഗവർണർമാരുടെ വാഹനങ്ങൾക്കും സമാനമായ ഒരു സംവിധാനം പിന്തുടരുന്നു.
അവ അതത് രാജ്ഭവനുകളാവും നിയന്ത്രിക്കുകയെന്ന് മാത്രം. സൈനിക വാഹനങ്ങളും സിവിലിയൻ രജിസ്ട്രേഷൻ ചട്ടക്കൂടിന് പുറത്താണ്. പ്രതിരോധ മന്ത്രാലയം വഴി ഇന്ത്യൻ സൈന്യം സ്വന്തമായുള്ള രജിസ്ട്രേഷൻ സംവിധാനമാണ് പിന്തുടരുന്നത്. സൈനിക വാഹനങ്ങളിൽ മുകളിലേക്ക് നീളുന്ന അമ്പടയാളം വഹിക്കുന്ന യുണീക് നമ്പർ പ്ലേറ്റുകൾ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ. ഇതാണ് അതിൻ്റെ പിന്നിലുള്ള രഹസ്യം.

ഇത്തരത്തിൽ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ വഴിയിൽ കണ്ടാൽ അത് സൈനിക ഉടമസ്ഥതയിലുള്ളതാണെന്ന് ഇനിയെങ്കിലും ഓർമിക്കണേ. അമ്പടയാളത്തിന് ശേഷമുള്ള രണ്ട് അക്കങ്ങൾ രജിസ്ട്രേഷൻ വർഷത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം തുടർന്നുള്ള ആൽഫാന്യൂമെറിക് ശ്രേണി വാഹനത്തിൻ്റെ തരത്തെയും നിർദ്ദിഷ്ട വാഹനത്തെയും തിരിച്ചറിയാനുമുള്ളതാണ്. ഈ പ്ലേറ്റുകളിൽ സാധാരണയായി കറുപ്പിൽ വെളുത്ത അക്ഷരങ്ങളാണ് ഉപയോഗിക്കാറുള്ളത്.
ഇത് സിവിലിയൻ പ്ലേറ്റുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. എങ്കിലും ഒരു സൈനിക വാഹനം സിവിലിയൻ കൈകളിലേക്ക് ലേലം ചെയ്തുകഴിഞ്ഞാൽ അത് ആർടിഒയിൽ രജിസ്റ്റർ ചെയ്യുകയും സാധാരണ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുകയും വേണമെന്നതാണ് ചട്ടം. കൊളോണിയൽ കാലഘട്ടം മുതലുള്ളതാണ് ഇന്ത്യയിലെ വാഹന രജിസ്ട്രേഷൻ സമ്പ്രദായം. 1914 ലെ ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് ആദ്യമായി വാഹന രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസുകളും നിർബന്ധമാക്കി.
നാട്ടുരാജ്യങ്ങളിലെ കാറുകളിൽ ടാവൻകൂറിന് TRV, ജയ്പൂരിന് JP, ഹൈദരാബാദിന് HYD, ഗ്വാളിയോറിന് GWL, ബറോഡയ്ക്ക് BRD എന്നിങ്ങനെയുള്ള സവിശേഷ ഐഡൻ്റിഫയറുകൾ ഉണ്ടായിരുന്നു. ചില രാജകീയ വാഹനങ്ങളിൽ നമ്പറുകൾക്ക് പകരം മോണോഗ്രാമുകൾ പോലും ഉണ്ടായിരുന്നു. 1947-ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ദേശീയ രജിസ്ട്രേഷൻ ഭരണകൂടത്തിന് കീഴിൽ കൊണ്ടുവന്നു.
എന്നിരുന്നാലും, ഭരണഘടനാപരവും ദേശീയ സുരക്ഷാപരവുമായ റോളുകൾ കാരണം രാഷ്ട്രപതി, ഗവർണർമാർ, പ്രതിരോധ വാഹനങ്ങൾ എന്നിവ പ്രത്യേക പ്രോട്ടോക്കോളുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നത് ഇപ്പോഴും തുടരുന്നു. 1939-ൽ തുടർന്നുള്ള നിയമനിർമാണം സ്റ്റാൻഡേർഡ് ചെയ്ത ഫോർമാറ്റുകൾ കൂടുതൽ കൊണ്ടുവന്നു. അതേസമയം 1989-ൽ കേന്ദ്രം രാജ്യത്തുടനീളം ഒരു ഏകീകൃത രജിസ്ട്രേഷൻ ഡിസൈൻ അവതരിപ്പിച്ചു. വഞ്ചനയും വാഹന മോഷണവും തടയുന്നതിനായി 2019-ൽ ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (HSRP) നിർബന്ധമാക്കുകയും ചെയ്‌തു.


Click it and Unblock the Notifications








