യൂറോപ്പിലെ ഏറ്റവും വലിയ ടണല്‍പാത
26 മൈല്‍ നീളമുള്ള ഒരു ടണല്‍ നിര്‍മിക്കുകയായിരുന്നു ലണ്ടന്‍. 2012ല്‍ തുടങ്ങിയ നിര്‍മാണം ഒരു ദിവസം പോലും അവധിയില്ലാതെ മൂന്നു വര്‍ഷം കൊണ്ട് തീര്‍ക്കാനായിരുന്നു പ്ലാന്‍. ദിവസത്തില്‍ 24 മണിക്കൂറും പണി നടക്കണമെന്ന് നഗരത്തിന്റെ അധികാരികള്‍ തീരുമാനിച്ചു. കൃത്യമായ പദ്ധതികളോടെ തീരുമാനങ്ങള്‍ കണിശമായി നടപ്പാക്കിയാണ് ഓരോ ദിവസവും മുമ്പോട്ടു നീക്കിയത്. 2015 ജൂണ്‍ മാസം നാലാം തിയ്യതി തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കി നഗരത്തിനു സമര്‍പ്പിച്ചു അധികാരികള്‍.
യൂറോപ്പിലെ ഏറ്റവും വലിയ നിര്‍മാണ പദ്ധതിയുടെ പൂര്‍ത്തീകരണം പ്രഖ്യാപിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയ്ക്ക് ഉദാഹരണമായ ക്രോസ്സ്‌റെയില്‍ ലിങ്കിനെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച.

നേരത്തെ പറഞ്ഞതുപോലെ, യൂറോപ്പിലെ ഏറ്റവും വലിയ നിര്‍മാണ പദ്ധതിയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയൂ എന്ന് അധികാരികള്‍ക്ക് ഉറപ്പായിരുന്നു. ഒരുനിമിഷം പോലും അവധിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് നിര്‍മാണപദ്ധതി വിഭാവനം ചെയ്യപ്പെട്ടത്.

ആകെ 118 കിലോമീറ്റര്‍ നീളമുള്ളതാണ് റെയില്‍ റൂട്ട്. ഇതില്‍ 42 കിലോമീറ്റര്‍ ടണലുകളാണ്.

6.2 മീറ്റര്‍ വിസ്താരമുള്ളതാണ് ഈ ടണലുകള്‍. എട്ട് ടണല്‍ ബോറിങ് മെഷീനുകളാണ് ഇവ നിര്‍മിക്കാനുപയോഗിച്ചത്. 24 മണിക്കൂറും ടണല്‍ നിര്‍മാണ ജോലികള്‍ തുടര്‍ന്നു.

രണ്ടര ലക്ഷത്തോളം കോണ്‍ക്രീറ്റ് സെഗ്മെന്റുകളുപയോഗിച്ചാണ് ഈ ടണല്‍ നിര്‍മിച്ചിരിക്കുന്നത്. 7 ദശലക്ഷം ടണ്‍ മണ്ണാണ് ടണലിനായി നീക്കം ചെയ്തത്. ഇവയില്‍ 3 ദശലക്ഷം ടണ്‍ മണ്ണ് വലാസിയ ദ്വീപിലേക്കാണ് മാറ്റിയത്.

ടണലിന്റെ പണി പൂര്‍ത്തിയായെങ്കിലും ഇതിലൂടെ ഗതാഗതസംവിധാനം ഒരുക്കാനുള്ള സൗകര്യങ്ങള്‍ ഇനിയും നിര്‍മിക്കേണ്ടതായുണ്ട്. വാള്‍ പാനലുകള്‍, സൈനുകള്‍, ലൈറ്റുകള്‍, സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ നിര്‍മാണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

ഈ റൂട്ടില്‍ ആകെ 40 സ്റ്റേഷനുകളുണ്ടായിരിക്കും. വര്‍ഷത്തില്‍ ഈ ടണലിലൂടെ 200 ദശലക്ഷം യാത്രക്കാര്‍ സഞ്ചരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

യുകെയിലെ ഏറ്റവും തിരക്കേറിയ റെയില്‍ റൂട്ടായി ഇതു മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിലെ അഞ്ച് എയര്‍പോര്‍ട്ടുകള്‍ക്കരികിലൂടെയാണ് ഈ റെയില്‍ റൂട്ട് പോകുന്നത്.

ഈ ക്രോസ്സ്‌റെയില്‍ ലിങ്കിലൂടെ സര്‍വീസ് തുടങ്ങുക 2018ലായിരിക്കും. ഇതുവരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയത് നിശ്ചയിച്ച ബജറ്റിലും സമയത്തിലുമായിരുന്നു. ഇനിയുള്ള പ്രവര്‍ത്തനങ്ങളും ഇങ്ങനെത്തന്നെയായിരിക്കും എന്നുറപ്പിക്കാം.

ലണ്ടനിലും നഗരത്തിനു പുറത്തുമുള്ള തൊഴിലെടുക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കാന്‍ ഈ റെയില്‍പാതയ്ക്ക് സാധിക്കുമെന്ന് ഡേവിഡ് കാമറൂണ്‍ പറയുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരാനും ഈ പാതയ്ക്ക് സാധിക്കും.

കൂടുതല്‍
അതിശയിപ്പിക്കുന്ന തുരങ്കപ്പാതകള്‍
11 കിലോമീറ്റർ നീളമുള്ള വാട്ടർപ്രൂഫ് തുരങ്കം


Click it and Unblock the Notifications








