രാജ്യത്ത് സമഗ്ര ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു
ഇന്ത്യയില്‍ കാറുകള്‍ ക്രാഷ് ടെസ്റ്റ് ചെയ്യാറുണ്ടെന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. ലാറ്റിന്‍ എന്‍സിഎപിയുടെയും യൂറോ എന്‍സിഎപിയുടെയുമെല്ലാം ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അര്‍മാദിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ഇന്ത്യന്‍ അധികൃതര്‍ നടത്തുന്ന ടെസ്റ്റുകളൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടാറില്ല.
ക്രാഷ് ടെസ്റ്റിൽ പൂജ്യ മാർക്ക് വാങ്ങി മാരുതി ആൾട്ടോ
ഇതിനു കാരണം, ഒരുപക്ഷേ, ഇന്ത്യന്‍ ടെസ്റ്റ് ഭാഗികം മാത്രമാണെന്നതായിരിക്കാം. മറ്റൊരു കാരണം, ഇന്ത്യയില്‍ ഏറ്റവമുമധികം വില്‍ക്കുന്ന പല കാറുകളുടെയും ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍, തങ്ങള്‍ സഞ്ചരിക്കുന്നത് കാറുകളിലല്ല എന്ന അപകര്‍ഷതാബോധം ഇന്ത്യക്കാരന് തോന്നാനിടയുണ്ട് എന്നതുമാകാം. എന്തായാലും ഈ അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ കുറെക്കൂടി മുമ്പോട്ടുപോകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ക്രാഷ് ടെസ്റ്റ് ചെയ്യുന്നതെങ്ങനെ?
സമഗ്രമായ കാര്‍ ടെസ്റ്റിനുള്ള സംവിധാനങ്ങള്‍ ഒരുക്കുവാനുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. സമഗ്ര ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ കാറുകള്‍ നിരത്തിലിറക്കാന്‍ സാധിക്കൂ എന്ന മാനദണ്ഡം കൊണ്ടുവരാനും സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്.

എന്‍സിഎപി
യൂറോപ്പിലും മറ്റും നിലവിലുള്ള ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന്റെയും മറ്റും മാതൃകയില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനാണ് സര്‍ക്കാരുദ്ദേശിക്കുന്നത്. ഇതിനായി അധികൃതര്‍ സിയാം പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

സന്നാഹങ്ങള്‍
സമഗ്രമായ കാര്‍ ക്രാഷ് ടെസ്റ്റ് നടത്തുവാനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി വിദഗ്‌ധോപദേശം ആരായുന്നുണ്ട് സര്‍ക്കാരെന്നറിയുന്നു.

ചെന്നൈ
ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോബല്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് സെന്റര്‍ അടക്കമുള്ള ചില സ്ഥലങ്ങളിലായിരിക്കും വാഹനം ടെസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുക. ഇവിടം വാഹനത്തിന്റെ എല്ലാ വശങ്ങളും ടെസ്റ്റുകള്‍ നടത്തുവാന്‍ സന്നാഹപ്പെട്ടതായിരിക്കും. ഫ്രണ്ട്, റിയര്‍ ക്രാഷ് ടെസ്റ്റുകള്‍, കാറുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ആഘാതത്തിന്റെ ടെസ്റ്റുകള്‍, വശങ്ങള്‍ ഇടിക്കുന്നതിന്റെ ടെസ്റ്റുകള്‍ തുടങ്ങിയവ നടത്താന്‍ കഴിയും.

വീഡിയോ റെക്കോര്‍ഡ്
ടെസ്റ്റുകളുടെ വീഡിയോ പിടിക്കുവാനുള്ള അടിസ്ഥാനസൗകര്യങ്ങളും ചെന്നൈയില്‍ ഒരുക്കും. ചെന്നൈയില്‍ കൂടാതെ മറ്റ് രണ്ടിടങ്ങളില്‍ക്കൂടി സമഗ്ര ക്രാഷ് ടെസ്റ്റ് സംവിധാനമൊരുക്കും.


Click it and Unblock the Notifications








