മഹീന്ദ്ര എക്സ്‌യുവി അപകടം: സൈഡ് എയർബാഗുകൾ പ്രവർത്തിച്ചില്ലെന്ന്
മഹീന്ദ്ര എക്സ്‌യുവിയുടെ ഒരു ഡബ്ല്യു8 വേരിയന്റ് അപകടത്തിൽ പെട്ടതും അതിന്റെ സൈഡ് എയർബാഗുകൾ പ്രവർത്തിക്കാതിരുന്നതും ചർച്ചയായിരിക്കുകയാണ് ഓട്ടോ ഉലകത്തിൽ.
അപകടത്തിൽ പെട്ട വാഹനത്തിലുണ്ടായിരുന്ന ഒരാളുടെ സുഹൃത്ത് ഒരു ചർച്ചാ ഫോറത്തിൽ ഈ വിഷയം ഉന്നയിച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. അപകടത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചുമുള്ള ഒരു ചർച്ചയാണ് താഴെ.

സുരത്കലിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു അപകടത്തിൽപെട്ട എക്സ്‌യുവി. വാഹനം 90 കിലോമീറ്റർ വേഗതയിൽ പോകവെയാണ് അപകടം സംഭവിച്ചത്. നനഞ്ഞ പ്രതലത്തിൽ വഴുക്കി നിയന്ത്രണം പോവുകയായിരുന്നു. ഒരു തെങ്ങിൽ തട്ടി വാഹനം നിന്നതിനാൽ വലിയ ദുരന്തം ഒഴിവായിക്കിട്ടി.

വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നു. നിസ്സാര പരിക്കുകളോടെ ഇവരെല്ലാവരും രക്ഷപെട്ടു.

ആരോപണം സൈഡ് എയർബാഗുകളെക്കുറിച്ചാണ്. വാഹനം മറിഞ്ഞ വിധം വെച്ചുനോക്കിയാൽ ഇവ പ്രവർത്തിക്കേണ്ടതായിരുന്നു എന്നാണ് പറയുന്നത്. അത് സംഭവിച്ചില്ല. വിഷയം ഉന്നയിച്ച് മഹീന്ദ്രയ്ക്ക് മെയിൽ ചെയ്തുവെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

ഇതോടൊപ്പം ഗുരുതരമായ മറ്റുചില ആരോപണങ്ങൾ കൂടി അപകടത്തിൽ പെട്ടവർ ഉന്നയിക്കുന്നുണ്ട്. വാഹനത്തിലുള്ള ഇഎസ്പി, എബിഎസ്, ഇബിഡി, റോൾ ഓവർ മിറ്റിഗേഷൻ തുടങ്ങിയ സംവിധാനങ്ങളൊന്നും പ്രവർത്തിക്കുകയുണ്ടായില്ല എന്നാണ് ആരോപണം.

മുൻഭാഗത്തു നിന്ന് ആഘാതമൊന്നും ഉണ്ടായില്ല എന്നതാകാം മുൻ എയർബാഗുകൾ പുറത്തുവരാതിരുന്നതിനു കാരണം. എന്നാൽ സൈഡ് എയർബാഗുകളുടെ കാര്യമെന്താണ്? വാഹനം മലക്കം മറിയുകയായിരുന്നു എന്നാണ് പറയുന്നത്. വശങ്ങളിൽ നേരിട്ടുള്ള ആഘാതം സംഭവിച്ചില്ല എന്നതാകുമോ കാരണം എന്നും ചോദ്യങ്ങളുന്നയിക്കപ്പെടുന്നുണ്ട്.

വാഹനത്തിന്റെ സ്ഥിരത നിലനിർത്താനുള്ളതും മലക്കം മറിയുന്നത് തടയാനുള്ളതുമായ സംവിധാനങ്ങളെല്ലാം വാഹനത്തിലുണ്ട്. വഴുതലുള്ള ഇടങ്ങളിൽ ബ്രേക്കിങ് കാര്യക്ഷമമാക്കാനുള്ള സംവിധാനവുമുണ്ട്. ഇതെല്ലാം ഉണ്ടായിരിക്കുമ്പോൾതന്നെ വണ്ടി വഴുക്കലുള്ള നിലത്ത് ബ്രേക്കിങ് ശരിയായി നടക്കാതെ സ്ഥിരത നഷ്ടപ്പെട്ട്, കാര്യക്ഷമമായി മലക്കം മറിയുകയാണ്? എയർബാഗുകൾ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു. അപ്പോ ഇപ്പറഞ്ഞ സാധനങ്ങളൊക്കെ വണ്ടിയിലുണ്ടെന്ന് പറഞ്ഞത് എന്തിനായിരുന്നൂ എന്ന് ആരും ചോദിച്ചുപോകും.

കൂടുതൽ
മഹീന്ദ്ര എക്‌സ്‌യുവി എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ലോഞ്ച് ചെയ്തു
നമ്പര്‍ 1 എസ്‌യുവി ബഹുമതി ബൊലെറോ നേടുന്നത് ഒമ്പതാം തവണ!
ഭീകരാക്രമണം ചെറുക്കാന്‍ ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്‍ക്‌സ്മാന്‍


Click it and Unblock the Notifications








