ഹമ്മറിന്റെ മാതൃകയില്‍ സൈന്യത്തിന് പുതിയ വാഹനം — ചിത്രങ്ങള്‍ പുറത്ത്
ഇന്ത്യന്‍ കരസേനയ്ക്ക് ഹമ്മറിന്റെ മാതൃകയില്‍ പുതിയ വാഹനം നിര്‍മ്മിച്ചു നല്‍കാനുള്ള തിരക്കിലാണ് പ്രതിരോധ വാഹന നിര്‍മ്മാതാക്കളായ കല്ല്യാണി. ഹമ്മറിനെപോലെ ഏതു ദുര്‍ഘടമായ സന്ദര്‍ഭങ്ങളും തരണം ചെയ്യാന്‍ ഉതകുന്ന 'ലൈറ്റ് സ്‌പെഷ്യലിസ്റ്റ്' വാഹനമാണ് കമ്പനി വികസിപ്പിക്കുന്നത്.

അമേരിക്കന്‍ സേനയുടെ പക്കലുള്ള ഐതിഹാസിക ഹമ്മറിന്റെ അടിത്തറ ഉപയോഗിച്ച് കമ്പനി രൂപകല്‍പന ചെയ്ത പുതിയ കല്ല്യാണി LSV മോഡലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. ദൗത്യങ്ങളുടെ സ്വഭാവം മുന്‍നിര്‍ത്തി വ്യത്യസ്ത ശേഷിയുള്ള ഒട്ടനവധി വകഭേദങ്ങള്‍ കല്ല്യാണി LSV മോഡലിനുണ്ട്.

ഇത്തരത്തിലൊരു LSV യൂണിറ്റാണ് കഴിഞ്ഞദിവസം പരീക്ഷണയോട്ടത്തിന് അഹമ്മദാബാദിലിറങ്ങിയത്. തൊട്ടുപിന്നാലെ പുതിയ സൈനിക വാഹനം ക്യാമറയ്ക്ക് മുമ്പിലും പെട്ടു. മോഡല്‍ പൂര്‍ണ്ണമായും ഉത്പാദനസജ്ജമല്ല.

കട്ടികൂടിയ മേല്‍ക്കൂരയുടെ സ്ഥാനത്ത് താത്കാലിക ഷീറ്റ് മാത്രമാണുള്ളത്. എന്നാല്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ആവശ്യമായ കവചം വാഹനത്തില്‍ ഒരുങ്ങുന്നുണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തം. ചിത്രങ്ങള്‍ റഷ്‌ലെയ്‌നില്‍ നിന്നും.

കാഴ്ചഭംഗിയിലുപരി പ്രായോഗികതയ്ക്കും ഉപയോഗക്ഷമതയ്ക്കുമാണ് മോഡലില്‍ മുന്‍ഗണന. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഏതുപ്രതലവും താണ്ടാന്‍ കല്ല്യാണി LSV -യെ സഹായിക്കും. 300 mm ഓളം ഗ്രൗണ്ട് ക്ലിയറന്‍സ് മോഡലിനുണ്ട്.
Most Read: എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

ആവശ്യമെങ്കില്‍ മേല്‍ത്തരം കവചം വാഹനത്തില്‍ പ്രത്യേകം ഘടിപ്പിക്കാം. ചെറുകിട ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണമാണ് മോഡലിലുള്ള പ്രാഥമിക കവചം നിറവേറ്റുക. സ്‌ഫോടനങ്ങള്‍ പ്രതിരോധിച്ച് ഉള്ളിലിരിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ V ആകൃതിയുള്ള ബോഡിയ്ക്ക് കഴിയും.

C - സെക്ഷന്‍ ഷാസി, ട്യൂബുലാര്‍ ക്രോസ് ഫ്രെയിം എന്നിവ ഉപയോഗിച്ചാണ് മോഡലിന്റെ ഒരുക്കം. പഞ്ചറാലായും ഏറെ ദൂരമോടാന്‍ സാധിക്കുന്ന റണ്‍ഫ്‌ളാറ്റ് ടയറുകള്‍, കട്ടികൂടിയ പാര്‍ശ്വഭിത്തി, ഉയര്‍ന്ന ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകള്‍ കല്ല്യാണി LSV അവകാശപ്പെടും.

കല്ല്യാണി LSV -യില്‍ തുടിക്കുന്ന എഞ്ചിനേതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 187 bhp -ക്ക് മേലെ കരുത്തുത്പാദനം വാഹനം കാഴ്ച്ചവെക്കുമെന്നാണ് വിവരം. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും വാഹനത്തില്‍. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അഞ്ചു പേര്‍ക്കിരിക്കാവുന്ന മോഡലില്‍ ആവശ്യത്തിന് കാര്‍ഗോ സ്‌പേസും കമ്പനി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ബോയിങ് CH-47 ചിനൂക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോകാവുന്ന വിധത്തിലാണ് വാഹനത്തിന്റെ ഘടന. ലോക്ക്ഹീഡ് C - 130 ഹെര്‍ക്കുലീസ് ഹെലികോപ്റ്ററില്‍ രണ്ടു കല്യാണി LSV മോഡലുകള്‍ ഉള്‍ക്കൊള്ളും. നാലര ടണ്‍ ഭാരമുണ്ട് വാഹനത്തിന്.

നേരത്തെ, മുംബൈ നിരത്തിൽ പ്രത്യക്ഷപ്പെട്ട റെനോ ഷേർപ്പയും വാഹന പ്രേമികളിൽ കൗതുകമുണര്‍ത്തിയിരുന്നു.ദേശീയ സുരക്ഷാ സേനയും (NSG) വ്യവസായ സുരക്ഷാ സേനയും (CISF) മാത്രം ഉപയോഗിക്കുന്ന പ്രത്യേക സൈനിക വാഹനമാണ് ഷേർപ്പ.
Most Read: ആദ്യസര്‍വീസിന് 5,000 രൂപ — പുതിയ ബിഎംഡബ്ല്യു ബൈക്കിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

ഫ്രഞ്ച് പ്രതിരോധ കമ്പനി റെനോ ട്രക്ക്‌സ് ഡിഫന്‍സാണ് ഷേര്‍പ്പ് ലൈറ്റിന്റെ നിര്‍മ്മാതാക്കള്‍. ഏതു അടിയന്തര സാഹചര്യങ്ങളും മികവോടെ നേരിടാന്‍ ഷേര്‍പ്പകള്‍ക്കുള്ള കഴിവു ലോകപ്രശസ്തമാണ്. യുദ്ധമേഖലകളിലെ സജീവ സാന്നിധ്യമാണ് റെനോ ഷേര്‍പ്പ.

'ആര്‍മേര്‍ഡ്', 'അണ്‍ആര്‍മേര്‍ഡ്' എന്നീ രണ്ടു വകഭേദങ്ങള്‍ മോഡലില്‍ കമ്പനി രൂപകല്‍പന ചെയ്യുന്നുണ്ട്. ആയുധങ്ങള്‍ ഒരുങ്ങുന്ന ആര്‍മേര്‍ഡ് മോഡലാണ് ദേശീയ സുരക്ഷാ സേനയുടെ പക്കലുള്ളത്.

ബാലിസ്റ്റിക്, ഐഇഡി, രാസായുധ ആക്രമണങ്ങളെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ഷേര്‍പ്പകളും നിര്‍മ്മാണം. അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും എസ്‌യുവിയിലുണ്ട്. ഇന്ധനടാങ്ക് കവചിതമാണ്.

വെണ്ടിയുണ്ട തുളഞ്ഞുകയറാത്ത പുറംചട്ട, പഞ്ചറാകാത്ത ടയറുകള്‍ എന്നിവ ഷേര്‍പ്പ എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന റിമ്മുകളാണ് എസ്‌യുവി ഉപയോഗിക്കുന്നത്. വിന്‍ഡോകളെല്ലാം ബുള്ളറ്റ് പ്രൂഫാണെന്നു പ്രത്യേകം പറയേണ്ടതില്ല. ഡ്രൈവറുടെ വിന്‍ഡോ മാത്രമാണ് ഒരല്‍പമെങ്കിലും തുറക്കാന്‍ കഴിയുക.

റെനോ ഷേര്‍പ്പയിലുള്ള 4.76 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 215 bhp കരുത്തും 800 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമെ എസ്‌യുവിയിലുള്ളു.

നാലു വീല്‍ ഡ്രൈവ് ട്രാന്‍സ്ഫര്‍ കേസ് മുഖേന എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തും. 2.2 ടണ്‍ ഭാരമുണ്ട് ഷേര്‍പ്പയ്ക്ക്. 2+8 സീറ്റ് ഘടനയില്‍ പത്തു പേര്‍ക്കു വരെ ഷേര്‍പ്പയില്‍ യാത്ര ചെയ്യാം. 11 ടണ്‍ ഭാരം വരെ എസ്‌യുവിക്ക് വഹിക്കാന്‍ കഴിയും.

പൂര്‍ണ്ണ ടാങ്കില്‍ ആയിരം കിലോമീറ്റര്‍ ദൂരമോടാന്‍ കഴിയുന്ന റെനോ ഷേര്‍പ്പയുടെ പരമാവധി വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാണ്. ഹ്രൈഡ്രോളിക് പവര്‍ സ്റ്റീയറിംഗ് സംവിധാനമാണ് റെനോ ഷേര്‍പ്പയിലുള്ളത്.

5.56 / 7.62 / 12.7 mm ആയുധ സജ്ജീകരണങ്ങള്‍ എസ്‌യുവിയുടെ മേല്‍ക്കൂരയിലുണ്ട്. ദേശീയ സുരക്ഷാ സേനയാണ് ഷേര്‍പ്പകള്‍ ഉപയോഗിക്കുന്നതെങ്കിലും ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ് ഇന്ത്യയില്‍ എസ്‌യുവിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍.

ഷേര്‍പ്പകളെ ദില്ലി സര്‍ക്കാരാണ് ആദ്യം വാങ്ങിയതെങ്കിലും പിന്നീട് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് മോഡലുകളുടെ ഉടമസ്ഥത കൈമാറുകയായിരുന്നു [ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ നിന്നും].


Click it and Unblock the Notifications








