കൊവിഡ്-19; വെന്റിലേറ്ററും ഫേസ് ഷീല്‍ഡിനും പിന്നാലെ സാനിറ്റൈസറുമായി മഹീന്ദ്ര
രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ ആദ്യം മുതല്‍ തന്നെ സജിവമായി രംഗത്തുണ്ട് മഹീന്ദ്ര. ആദ്യഘട്ടത്തില്‍ തന്നെ വെന്റിലേറ്ററും, പിന്നാലെ ഫേസ് ഷീല്‍ഡും മാസ്‌കും നിര്‍മ്മിച്ച മഹീന്ദ്ര രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സാനിറ്റൈസറും നിര്‍മ്മിക്കുകയാണെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളാല്‍ കഴിയുന്ന വിധത്തിലുള്ള സഹായങ്ങളുമായി മറ്റ് നിര്‍മ്മാതാക്കളും രംഗത്തുണ്ട്. പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച പ്ലാന്റുകളിലാണ് വൈറസിന്റെ വ്യാപനം തടുക്കാന്‍ ആവശ്യമായ ഈ സാധനങ്ങള്‍ എല്ലാം നിര്‍മ്മിക്കുന്നത്.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ശുക്ലയാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന സാനിറ്റൈസറിന്റെ വിവരം പങ്കുവെച്ചിരിക്കുന്നത്. സാനിറ്റൈസര്‍ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയ എന്റെ സഹപ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചത്.
MOST READ: ഇന്ത്യയിൽ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ഇലക്ട്രിക്ക് കാറുകള്‍

ടെസ്റ്റിങ്ങ് നടപടികള്‍ പൂര്‍ത്തിയായി ലൈസന്‍സ് ലഭിച്ചാല്‍ ഇത് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സാനിറ്റൈസര്‍ നിര്‍മിച്ച മഹീന്ദ്രയുടെ ടീമിനെയും നേതൃത്വം നല്‍കിയ ചെയര്‍മാനേയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിട്ടുണ്ട്.

താങ്കളുടെ ടീമിനെ ഞാനും അഭിനന്ദിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് നിങ്ങള്‍ കാണിച്ചുതന്നിരിക്കുന്നെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ അഗ്രി കെമിക്കല്‍ പ്ലാന്റ് ആണ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്.

അതേസമയം മുംബൈയ്ക്കടുത്ത് കാന്‍ഡിവ്ലിയില്‍ മഹീന്ദ്രയ്ക്കായി യന്ത്രഘടകങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനിയിലാണ് ഈ മുഖാവരണം നിര്‍മ്മിക്കുന്നത്. വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകല്‍പ്പന സ്വന്തമാക്കുന്നത്.

ആദ്യ നാളുകളില്‍ 500 ഫേസ് ഷീല്‍ഡ് നിര്‍മിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. പിന്നീട് ഘട്ടം ഘട്ടമായി ഇവയുടെ ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ത്താനാകും.

കാന്‍ഡിവ്‌ലിയിലെ പ്ലാന്റ് കൂടാതെ നാഗ്പുര്‍, തെലുങ്കാനയിലെ സഹീര്‍ബാദ് പ്ലാന്റ്, മധ്യപ്രദേശിലെ പിത്താംപൂര്‍ പ്ലാന്റ് അടക്കം ഇപ്പോള്‍ 8 പ്ലാന്റുകളില്‍ മഹീന്ദ്ര മുഖ കവചം നിര്‍മ്മിക്കുന്നുണ്ട്. കൊറോണ വൈറസിനെതിരെ പേരാടാന്‍ വെന്റിലേറ്റര്‍ വികസിപ്പിക്കാനുള്ള നടപടികളും മഹീന്ദ്ര നേരത്തെ ആരംഭിച്ചിരുന്നു.

വില കുറവുള്ള വെന്റിലേറ്ററിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. എയര്‍100 (AIR100) എന്ന് പേരിട്ടിരിക്കുന്ന മഹീന്ദ്രയുടെ വിലക്കുറവുള്ള വെന്റിലേറ്റര്‍ തങ്ങളുടെ ജീവനക്കാരുടെ രാപകലില്ലാതെ 18 ദിവസത്തിന്റെ പ്രയത്‌നത്തിന്റെ ഫലം ആണെന്ന് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക പറഞ്ഞു.
MOST READ: കൊവിഡ്-19; കാസര്‍ഗോഡ് ആശുപത്രി വാഗ്ദാനം ചെയ്ത് ടാറ്റ ഗ്രൂപ്പ്

എയര്‍100-ന്റെ 20 യൂണിറ്റുകള്‍ ഇപ്പോള്‍ മഹീന്ദ്ര പ്ലാന്റില്‍ അന്തിമ പരീക്ഷണത്തില്‍ ആണ്. സാധാരണ ഗതിയില്‍ ഒരു ആധുനിക വെന്റിലേറ്ററിന് 5 ലക്ഷത്തിന് മുകളില്‍ വില വരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള വെന്റിലേറ്റര്‍ ഏകദേശം 7,500 രൂപയ്ക്കു നിര്‍മ്മിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.

രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനും പദ്ധതികളുണ്ട്. ഈ അടിയന്തിര സാഹചര്യത്തില്‍ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സര്‍ക്കാരിനെയും സൈന്യത്തേയും സഹായിക്കാന്‍ സന്നദ്ധമാണെന്നും ആനന്ദ് മഹീന്ദ്ര ഉറപ്പു നല്‍കിട്ടുണ്ട്.


Click it and Unblock the Notifications








