ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
ലോക വാഹന വിപണിയുടെ ചരിത്ര താളുകളിൽ ഇടംപിടിക്കുന്നത് മാരുതിക്ക് ഒരു ഹരമാണ്. ഇപ്പോൾ പുതിയൊരു നാഴിക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

20 ലക്ഷം കാറുകളുടെ കയറ്റുമതി ഇന്ത്യയിൽ നിന്നും പൂർത്തിയാക്കിയതായാണ് കമ്പനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് അനുസൃതമായി രാജ്യത്തെ ഏറ്റവും വലിയ കാർ ബ്രാൻഡ് നിരവധി ആഗോള വിപണികളിലേക്ക് കയറ്റുമതി നടത്തിവരികയാണ്.

എസ്-പ്രെസോ, സ്വിഫ്റ്റ്, വിറ്റാര ബ്രെസ എന്നിവ ഉൾപ്പെടുന്ന മാരുതി സുസുക്കി ഉൽപ്പന്നങ്ങളുടെ 20 ലക്ഷം എന്ന മാന്ത്രിക സംഖ്യ പിന്നിടുന്ന ബാച്ച് ദക്ഷിണാഫ്രിക്കയിലേക്കാണ് അയക്കുന്നത്.

കയറ്റുമതിയിൽ ആദ്യ പത്ത് ലക്ഷം കടക്കാൻ കമ്പനി 26 വർഷമെടുത്തപ്പോൾ, അടുത്ത ദശലക്ഷം വെറും എട്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇന്തോ-ജാപ്പനീസ് ബ്രാൻഡ് 1986-87 സാമ്പത്തിക വർഷത്തിലാണ് ഇന്ത്യയിൽ നിന്ന് വാഹനങ്ങളുടെ കയറ്റുമതി ആരംഭിക്കുന്നത്.

1987 സെപ്റ്റംബറിൽ 500 കാറുകളുടെ ആദ്യത്തെ വലിയ യൂണിറ്റ് ഹംഗറിയിലേക്ക് കയറ്റുമതി ചെയ്തു. ബാക്കി ചരിത്രം പറയും. 2012-13 സാമ്പത്തിക വർഷം കമ്പനി പത്ത് ലക്ഷം കയറ്റുമതിയുടെ നാഴികക്കല്ലിലെത്തി.
MOST READ: മികച്ചത് ഏത്? മാരുതി സ്വിഫ്റ്റ് പഴയതും പുതിയതും മാറ്റുരയ്ക്കാം

ആദ്യത്തെ പത്ത് ലക്ഷത്തിൽ മൊത്തം കയറ്റുമതിയുടെ 50 ശതമാനത്തിലധികം യൂറോപ്പിലെ വികസിത വിപണികളിലേക്കാണ് നടത്തിയത്. അടുത്ത എട്ട് വർഷത്തിനുള്ളിൽ ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വളർന്നുവരുന്ന വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ മാരുതി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

അതോടൊപ്പം ചിലി, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ വിപണി വിഹിതം പിടിച്ചെടുക്കാനും ബ്രാൻഡിന് കഴിഞ്ഞു. ഈ വിപണികളിൽ, ഡിസയർ കോംപാക്‌ട് സെഡാനൊപ്പം ആൾട്ടോ, ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ ഹാച്ച്ബാക്കുകൾക്ക് പ്രാധാന്യം ലഭിച്ചു.
MOST READ: ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

ആഗോള വാഹന വ്യവസായ രംഗത്ത് ഇന്ത്യ ഒരു പ്രധാന ഇടമാകുന്നതിനു മുമ്പ് തന്നെ അതായത് കഴിഞ്ഞ 34 വർഷമായി മാരുതി സുസുക്കി വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഗുണനിലവാരം ഉയർത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായിച്ചതായാണ് കമ്പനി അവകാശപ്പെടുന്നതും.

നിലവിൽ സുസുക്കി ജിംനി ഓഫ്-റോഡർ ഉൾപ്പെടെ 14 മോഡലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. മൊത്തത്തിൽ 150-ലധികം വേരിയന്റുകൾ നൂറിലധികം രാജ്യങ്ങളിലേക്ക് മാരുതി കയറ്റി അയച്ചിട്ടുണ്ട്.

കൂടാതെ ജിംനിയുടെ പ്രധാന ഉത്‌പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയിലെ മാരുതി സുസുക്കിയുടെ ആഗോള ഉത്‌പാദന നിലവാരം ഉയർത്താനും നാലാം തലമുറ മോഡലിനായുള്ള ആവശ്യങ്ങൾ നിറവേറ്റാനും സുസുക്കി ലക്ഷ്യമിടുന്നുണ്ട്.


Click it and Unblock the Notifications








