മൈലേജും വിലയും തന്നെ കാരണം, എല്ലാവരും വാങ്ങാൻ കൊതിക്കുന്ന മാരുതി കാർ, ഇതുവരെ സ്വന്തമാക്കിയത് 30 ലക്ഷം ആളുകൾ
കാലംകുറേയായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫാമിലി കാറുകളിൽ ഒന്നായി അറിയപ്പെടുന്ന വാഹനമാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഒന്ന് മുതൽ നാല് തലമുറ ആവർത്തനങ്ങൾക്ക് ആഭ്യന്തര വിപണിയിൽ നിന്നും കിട്ടിയത് സമാനതകളില്ലാത്ത സ്വീകാര്യതയാണ്. ജനങ്ങളുടെ പൾസറിഞ്ഞ് കാറുകൾ പുറത്തിറക്കുന്നവരിൽ ഏറ്റവും മിടുക്കരാരാണെന്ന് ചോദിച്ചാൽ നിസംശയം ചൂണ്ടിക്കാണിക്കാം മാരുതിയെ. ആൾട്ടോ മുതൽ ബലേനോ വരെ നീളുന്ന ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഇതുപോലെ പണംവാരുന്ന കമ്പനി വേറെയില്ലതാനും. ഇക്കൂട്ടത്തിൽ പെർഫോമൻസ് കാർ എന്ന പേര് വീണുകിട്ടയത് സ്വിഫ്റ്റിനായിരുന്നു. ഒന്നാം തലമുറ പതിപ്പിന്റെ പെർഫോമൻസ് ഇന്നത്തെ മോഡലിനില്ലെങ്കിലും ഫാൻബേസ് ഒട്ടുംകുറഞ്ഞിട്ടില്ല.
അതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ചാൽ വിൽപ്പന കണക്കുകൾ തന്നെയങ്ങ് എടുത്ത് കാണിച്ചേക്കണം. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിലൊന്നായി തുടരുന്ന സ്വിഫ്റ്റിന്റെ 30 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന അത്യപൂർവ നേട്ടത്തിലെത്തിയിരിക്കുകയാണ് മാരുതി സുസുക്കിയിപ്പോൾ. ഈ വർഷം ആദ്യം വിൽപ്പനയ്‌ക്കെത്തിയ നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ വരവോടെയാണ് പുതിയൊരു നേട്ടം കൂടി കൈവരിക്കാൻ ബ്രാൻഡിനായത്.

സ്വിഫ്റ്റിന്റെ ആദ്യ തലമുറ മോഡൽ 2005-ലാണ് കമ്പനി ആദ്യം പുറത്തിറക്കുന്നത്. ഇത് കമ്പനിക്ക് ഒരു തൽക്ഷണ വിജയമാണ്. ഇന്ത്യയിലെ മാരുതി 800 ഐക്കണിക് ഹാച്ച്ബാക്കിന്റെ ആജീവനാന്ത വിൽപ്പനയായ 26.60 ലക്ഷം യൂണിറ്റുകൾ എന്ന റെക്കോർഡും ഭേദിച്ചാണ് സ്വിഫ്റ്റ് മുന്നേറുന്നത്. ലോകത്ത് മൊത്തത്തിലുള്ള കണക്കുകൾ നോക്കിയാൽ 60.5 ലക്ഷം ആളുകളാണ് സ്വിഫ്റ്റ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നതെന്നും സുസുക്കി പറയുന്നു.
2005 മേയിൽ സ്വിഫ്റ്റിൻ്റെ വരവോടെ മാരുതി സുസുക്കി ഒരു പുതിയ സെഗ്‌മെൻ്റിന് തുടക്കമിടുകയായിരുന്നു. 2013 നവംബറിൽ കമ്പനി 10 ലക്ഷം വിൽപ്പന മറികടന്നു. തുടർന്ന് അഞ്ച് വർഷത്തിനുള്ളിൽ 2018 നവംബറിൽ 20 ലക്ഷം വിൽപ്പന നാഴികക്കല്ലും കൈവരിച്ചു. അടുത്ത 10 ലക്ഷം യൂണിറ്റുകൾ ആറര വർഷത്തിനുള്ളിലാണ് മാരുതി മറികടന്ന്. കൊവിഡ്-19, വിതരണ ശൃംഖല പരിമിതികൾ എന്നിവയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ അര ദശകത്തിൽ സ്വിഫ്റ്റിന്റെ വിൽപ്പനയുടെ വേഗത കുറഞ്ഞിട്ടുണ്ട്.

ഏകദേശം 20 വർഷം മുമ്പ് ആദ്യമായി എത്തിയ സുസുക്കി ഹയബൂസ സൂപ്പർബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാരുതി സുസുക്കി സ്വിഫ്റ്റ് പുറത്തിറക്കിയത്. രണ്ട് മോഡലുകളും അതത് സെഗ്‌മെൻ്റുകളിലെ മുടിചൂടാമന്നൻമാരായിരുന്നുവെന്ന് വേണം പറയാൻ. അക്കാലം വരെയും ഈ വിഭാഗത്തിൽ അത്ര പരിചിതമല്ലാതിരുന്ന ക്ലൈമറ്റ് കൺട്രോൾ, എയർബാഗുകൾ, എബിഎസ് തുടങ്ങിയ ഫീച്ചറുകളുള്ള ഒരു പ്രീമിയം, ഫൺ-ടു-ഡ്രൈവ് ഹാച്ച്ബാക്കായിരുന്നു സ്വിഫ്റ്റ്.
എസ്‌യുവി ട്രെൻഡിനിടയിൽ ഇന്നും വലിയ ജനപ്രീതിയോടെയാണ് സ്വിഫ്റ്റ് വിപണി പിടിക്കുന്നത്. പോയമാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ എന്ന നേട്ടവും മാരുതി കാർ നേടിയെടുക്കുകയുണ്ടായി. പുതുതലമുറ മോഡലിന് ഒരേപോലെ ആരാധകരും എതിരാളികളുമുണ്ട്. പ്രധാനമായും ഫോർ സിലിണ്ടർ എഞ്ചിനിൽ നിന്നും ത്രീ സിലിണ്ടർ എഞ്ചിനായി പരിഷ്ക്കരിച്ചതിനോടാണ് ആളുകൾക്ക് എതിർപ്പ് കൂടുതൽ.

എങ്കിലും റിഫൈൻമെന്റിലും മൈലേജിലും വലിയൊരു കുതിച്ചുചാട്ടത്തിനാണ് പുത്തൻ മോഡൽ സാക്ഷ്യംവഹിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിന് പരിണാമമായ സ്റ്റൈലിംഗും അപ്‌ഡേറ്റ് ചെയ്ത പ്ലാറ്റ്‌ഫോമും പുതിയ 1.2 ലിറ്റർ Z- സീരീസ് എഞ്ചിനുമാണ് ലഭിക്കുന്നത്. മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ പെർഫോമൻസ് കണക്കുകളിൽ ആള് അൽപം മടിയനായിട്ടുണ്ട്.
സ്വിഫ്റ്റിലെ 1.2 ലിറ്റർ Z-സീരീസ് എഞ്ചിന് 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി പറയുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന കാറിന് 24.8 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. സേഫ്റ്റിക്കും പ്രത്യേക പരിഗണന കൊടുത്താണ് കോംപാക്‌ട് ഹാച്ച്ബാക്കിനെ പണിതിറക്കിയിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
ആറ് എയർബാഗുകൾ, ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകൾ സ്റ്റാൻഡേർഡായി തന്നെ മാരുതി സുസുക്കി സ്വിഫ്റ്റിന് കൊടുത്തിട്ടുണ്ട്. LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വകഭേദങ്ങളിലാണ് പുത്തൻ സ്വിഫ്റ്റ് വാങ്ങാനാവുക. വിലയുടെ കാര്യത്തിലേക്ക് വന്നാൽ പുത്തന്‍ സ്വിഫ്റ്റിന്റെ മാനുവല്‍ മോഡലുകള്‍ക്ക് 6.49 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക്കിന് 7.79 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








