കഷണ്ടിയാകുമെന്ന് ഭയന്നിട്ടാണോ നിങ്ങൾ ഹെൽമെറ്റ് ധരിക്കാത്തത്?
ഫഹദ് ഫാസിലിനെപ്പോലുള്ള ഹീറോകൾ നമുക്കുണ്ടായിട്ടും കഷണ്ടിയെ ആളുകൾ ഭയക്കുന്നു എന്നതാണ് സത്യം. ഇപ്പോൾ എല്ലാരും കൂടി ഹീറോ ആക്കിയിട്ടുള്ള ഋഷിരാജ് സിങ് അവർകൾ നേരത്തെ ഒരിക്കൽ ഹെൽമെറ്റ് വേട്ടയ്ക്കിറങ്ങിയപ്പോൾ ഇതേ ആരാധകർ തന്നെയാണ് അങ്ങോർക്ക് പൊങ്കാലയിടാൻ സോഷ്യൽ മീഡിയയിൽ മുമ്പിൽ നിന്നത്. കഷണ്ടിയെ ആളുകൾ അത്രകണ്ട് ഭയക്കുന്നു എന്ന സത്യമാണ് ഇവിടെ വെളിപ്പെടുന്നത്! ഹെൽമെറ്റ് ധരിച്ചാൽ കഷണ്ടിയാകുമെന്നും കഷണ്ടിക്കാർക്ക് പെണ്ണ് കിട്ടില്ലെന്നും, ഇനി പെണ്ണ് കെട്ടിയവരാണെങ്കിൽ മറ്റു പെണ്ണുങ്ങൾ നോക്കില്ലെന്നുമെല്ലാം വലിയ വിഭാഗം മലയാളികളും ചിന്തിക്കുന്നുണ്ട് എന്നത് വിചിത്രമെങ്കിലും ഒരു സത്യമാണ്.
ഹെൽമെറ്റ് ധരിച്ചാൽ കഷണ്ടിയാകുമോ എന്ന ചോദ്യം അങ്ങേയറ്റം പ്രസക്തമാകുന്നത് ഈ സന്ദർഭത്തിലാണ്. പറഞ്ഞു കേൾക്കുന്നവ മിക്കതും വസ്തുതകളാകണം എന്നില്ലല്ലോ? നമുക്ക് ഇതിന്റെ വസ്തുതകളിലേക്ക് ഒന്ന് ചെന്നുനോക്കാം.

നകുലൻ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ!
മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. കഴിക്കുന്ന ഭക്ഷണം, ജീവിതശൈലി, ചെയ്യുന്ന ജോലിയുടെ പ്രത്യേകതകൾ, കാലാവസ്ഥ, ഫംഗസ് ആക്രമണം തുടങ്ങിയ നിരവധി കാരണങ്ങൾ. ഇവയിൽ ഏതെങ്കിലും ഒറ്റക്കാരണം കൊണ്ടാകണമെന്നില്ല മുടി കൊഴിയുന്നത്. പല കാരണങ്ങൾ മുടി കൊഴിക്കുക എന്ന ഒരു കാര്യത്തിനായി അധ്വാനിക്കുമ്പോൾ നമ്മൾ കഷണ്ടിയായി മാറുന്നു.

മേൽപറഞ്ഞ പല കാരണങ്ങൾ കൊണ്ട് സംഭവിക്കുന്ന മുടികൊഴിച്ചിൽ എന്ന പ്രക്രിയയെ ഹെൽമെറ്റ് എന്ന വസ്തുവിലേക്ക് ആരോപിക്കാനുള്ള പ്രവണത പലപ്പോഴും കണ്ടുവരുന്നുണ്ട്.

ആരോപണമുന്നയിക്കാൻ നമുക്ക് എപ്പോഴും ഒരു മൂർത്തവസ്തു ആവശ്യമാണ്. ഹെൽമെറ്റിലേക്ക് അതങ്ങ് ചാർത്തിയാൽ അധികം വിശദീകരണങ്ങളൊന്നും വേണ്ടിവരില്ല. കൂടാതെ, ജീവിക്കാൻ വേണ്ടി ഹെൽമെറ്റ് വെച്ച് പാഞ്ഞുനടന്ന് അവന്റെ/അവളുടെ മുടിയെല്ലാം പോയി എന്ന് സഹതാപതരംഗവും സൃഷ്ടിച്ചെടുക്കാം.

എന്നാൽ ഹെൽമെറ്റ് അത്രക്കങ്ങ് നിരുപദ്രവകാരിയാണോ? അല്ലെന്നു തന്നെ പറയേണ്ടതായിവരും വസ്തുതകൾ പരിശോധിക്കുമ്പോൾ. മുടിയെ സുലഭമായി ഉപദ്രവിക്കുകയാണെങ്കിൽ അവ എളുപ്പത്തിൽ പറിഞ്ഞുപോരും എന്നതാണ് കാര്യം. അതായത് നിരന്തരമായി മുടിയെ വലിച്ചോണ്ടിരുന്നാൽ അത് വേരുകളിൽ അള്ളിപ്പിടിച്ചിരിക്കാൻ വയ്യാതെ കൊഴിഞ്ഞുപോകും. ഈ പ്രവണതയ്ക്ക് ട്രാക്ഷൻ അലോപേസിയ എന്നാണ് പേര്.

പോണിടെയ്‌ൽ സ്റ്റൈലിൽ മുടി വലിച്ചുകെട്ടുന്നവർക്ക് സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണ് ട്രാക്ഷൻ അലോപേസിയ. ഇതേ പ്രശ്നമാണ് ഹെൽമെറ്റ് ധരിക്കുന്ന മോട്ടോർസൈക്കിൾ യാത്രികർക്ക് സംഭവിക്കുന്നത് എന്ന് ആരോപിക്കപ്പെടുന്നു.

എന്നാൽ, ഹെൽമെറ്റ് ധരിക്കുന്നവർക്ക് ഈ പ്രശ്നത്തെ ഫലപ്രദമായി നടയാൻ സാധിക്കും എന്നതാണ് സത്യം. ഇതിന് ഒന്നാമതായി ചെയ്യേണ്ടത് വഴിയരികിൽ നിന്ന് 150 രൂപയുടെ ഹെൽമെറ്റ് വാങ്ങിച്ച് തലയിൽ കമിഴ്ത്താതിരിക്കുക എന്നതാണ്. ഇത്തരം ഹെൽമെറ്റുകളുടെ അകം ശാസ്ത്രീയമായി നിർമിച്ചവയല്ല. മുടി ഒട്ടും ആശാസ്യമല്ലാത്ത വിധത്തിൽ അടിവേരോടെ വലിക്കാൻ ഇത്തരം ഹെൽമെറ്റുകൾക്ക് സാധിക്കും. കൂടാതെ അപകടത്തിൽ പെട്ടാൽ തലയ്ക്ക് താരതമ്യേന മെച്ചപ്പെട്ട പരുക്കുകളുണ്ടാക്കാനും ഇവ സഹായിക്കുന്നു.

മറ്റൊന്ന് അശ്രദ്ധമായ ഹെൽമെറ്റ് ധാരണമാണ്. ഹെൽമെറ്റ് കൈയിലെടുത്ത് ഒറ്റക്കമിഴ്ത്തലാണ്. ഇത് എത്രയും അപകടകരമാണെന്നറിയുക. വളരെ പതുക്കെ ഹെൽമെറ്റ് വെക്കുകയാണ് ചെയ്യേണ്ടത്. മുടി തീർച്ചയായും താഴേക്ക് വലിഞ്ഞിട്ടുണ്ടാകും. ഒന്നോ രണ്ടോ തവണ ഹെൽമെറ്റ് പൊക്കിയും താഴ്ത്തിയും വലിഞ്ഞിരിക്കുന്ന മുടിയിഴകളെ ലൂസാക്കി വിടണം.

ചിലർ ഹെൽമെറ്റിനകത്ത് ബലാക്ലാവ ധരിച്ച് ഈ പ്രശ്നത്തെ നേരിടാൻ ശ്രമിക്കാറുണ്ട്. മുടിയിഴകൾ വലിയുന്നത് തടയാൻ സാധിക്കുമെങ്കിൽ മാത്രമേ ഇവ ഉപയോഗിക്കുന്നതിൽ കാര്യമുള്ളൂ.

നിരന്തരമായ ഹെൽമെറ്റുപയോഗത്തിനു മാത്രമേ നമ്മുടെ മുടിയെ ആക്രമിക്കാൻ സാധിക്കൂ എന്നതാണ് സത്യം. രാവിലെയും വൈകീട്ടും ഓഫീസിൽ പോയിവരാൻ ബൈക്കുപയോഗിക്കുന്നവരൊന്നും ഇതത്ര കാര്യമാക്കേണ്ടതില്ല. ദീർഘയാത്രകളിൽ ഇടയ്ക്കിടെ വണ്ടി നിറുത്തി മുടിക്ക് ഇച്ചിരി ശുദ്ധവായു പകർന്നു നൽകുന്നത് നല്ലതാണ്.

ദിവസവും ധരിക്കുന്ന ഹെൽമെറ്റ് വൃത്തിയാക്കാൻ മടിയുള്ളവർക്ക് തീർച്ചയായും പണികിട്ടും. വിയർപ്പും ചളിയുമിരുന്ന് ഈവിടെ അണുക്കളുടെ ഒരു കേന്ദ്രമായി മാറും. തലയിൽ വെക്കുന്ന സാഹചര്യങ്ങളിൽ ഇവയ്ക്ക് മികച്ച ഒരിടത്താവളം കിട്ടുകയും ക്രമേണ അവ തലയിൽ സ്ഥിരതാമസമാവുകയും ചെയ്യും. മുടി കൊഴിഞ്ഞുപോകാൻ മറ്റൊരു കാരണവും വേണ്ട.

കൂടുതൽ
നിങ്ങളുടെ രാശികളും അവയ്ക്കു ചേര്‍ന്ന കാറുകളും
ഫുള്‍-ഫേസ് ഹെല്‍മെറ്റിന്റെ ഗുണഗണങ്ങള്‍
കാറിലെ മൂട്ടകളെ എങ്ങനെ കൊല്ലാം?
വീട്ടുസാധനങ്ങള്‍ കൊണ്ട് കാര്‍ വൃത്തിയാക്കാം


Click it and Unblock the Notifications








