ഹൈദരബാദിൽ ഹാർലി മോഷ്ടിച്ചത് ഐഐടി ബിരുദധാരി!
ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഹാർലി ഡേവിസൺ ബൈക്ക് മോഷ്ടിച്ചത് ഐഐടി ബിരുദധാരിയെന്ന് പൊലീസ്. ഇയാൾ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ കമ്പനിയായ ഒഎൻജിസിയിൽ ഉദ്യോഗസ്ഥനാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
മോഷ്ടാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

തുർലപതി കിരൺ എന്നയാളാണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞതായാണ് പൊലീസ് പറയുന്നത്. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിച്ചിറങ്ങിയ ആളാണ് താരം. ഹാർലി ഡേവിസൺ സ്ട്രീറ്റ് 750 മോഡലാണ് ഇയാൾ മോഷ്ടിച്ചത്.

ഇദ്ദേഹത്തിന്റെ പിതാവ് ആർമിയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ഫൂട്ടേജുകളും ഫോൺ കോളുകളുമെല്ലാം പൊലീസിനെ അന്വേഷണത്തിൽ സഹായിച്ചിട്ടുണ്ട്.

വ്യാജ വിവരങ്ങൾ നൽകിയാണ് കിരൺ ടെസ്റ്റ് റൈഡിനായി ഡീലർഷിപ്പിൽ നിന്നും ബൈക്കെടുത്തത്. താഹിർ അലി എന്ന പേരാണ് മോഷണത്തിനായി ഇയാൾ ഉപയോഗിച്ചത്. ബഞ്ചാര ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഡീലർഷിപ്പിൽ നിന്നാണ് ടെസ്റ്റ് റൈഡിന് വാഹനം എടുത്തത്.

ബൈക്ക് മോഷണത്തിനായി ഡീലർഷിപ്പിലേക്ക് പോകുന്നതിനു തൊട്ടു മുമ്പ് ഇയാൾ അടുത്തുള്ള എടിഎമ്മിൽ കയറിയിരുന്നു. ഇവിടെനിന്നാണ് പൊലീസിന് പുള്ളിയുടെ വ്യക്തതയുള്ള ചിത്രം ലഭിച്ചത്.

കിരൺ ബൈക്കുമായി താൻ ജോലി ചെയ്യുന്ന മുംബൈ നഗരത്തിലേക്കാണ് മുങ്ങിയത്. മുംബൈയിൽ വെച്ചാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. കിരൺ എന്താവശ്യത്തിനാണ് ഈ മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായിട്ടില്ല. ഇയാൾക്ക് 30 വയസ്സുണ്ട്.

എക്സ്‌ഷോറൂം നിരക്ക് പ്രകാരം 4.32 ലക്ഷം രൂപ വരും ഹാർലി ഡേവിസൺ സ്ട്രീറ്റ് 750 മോഡലിന്. ഇന്ത്യയിൽ ഹാർലി വിൽക്കുന്ന ഏറ്റവും വിലക്കുറവുള്ള മോഡലാണിത്.

കൂടുതൽ
എന്‍ഫീല്‍ഡ് ഡെസ്പാച്ച് മോഡലുകളെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍
ഒരു കോടി എക്‌സ്എല്‍ മൊപെഡുകള്‍ വിറ്റു! ആഘോഷം!!


Click it and Unblock the Notifications








