പ്രതിദിന ഫാസ്ടാഗ് കളക്ഷന്‍ 80 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
ഫാസ്ടാഗ് സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന ഫാസ്ടാഗ് കളക്ഷന്‍ 80 കോടി രൂപ കടന്നതായി ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.

ഇതുവരെ 2.20 കോടി ഫാസ്ടാഗുകള്‍ നല്‍കിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. ടോള്‍ ബൂത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. 50 ലക്ഷം ഫാസ്ടാഗ് ട്രാന്‍സാക്ഷനുകളാണ് ഒരു ദിവസം നടക്കുന്നത്.

2021 ജനുവരി ഒന്ന് മുതല്‍ എല്ലാ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരക്ക് ഒഴിവാക്കാനും ടോള്‍ പ്ലാസകളില്‍ ഗതാഗതം സുഗമമാക്കാനും എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
MOST READ: എൻഡവറിന്റെ ഫീച്ചറുകൾ വെട്ടിച്ചുരുക്കി ഫോർഡ് ഇന്ത്യ

2017 ഡിസംബര്‍ ഒന്നിന് മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും. അതിനുശേഷം ഇറങ്ങിയ എല്ലാ വാഹനങ്ങള്‍ക്കും ഡീലര്‍മാര്‍ ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാനും ഫാസ്ടാഗ് വേണം.
MOST READ: ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനത്തില്‍ അധികം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കികഴിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 400 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.

ഹൈവേകളിലെ യാത്രക്കാര്‍ക്ക് ടോള്‍ പ്ലാസകളില്‍ സമയനഷ്ടവും ഇന്ധനനഷ്ടവും കുറയ്ക്കാന്‍ ഫാസ്ടാഗുകള്‍ സഹായിക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ്ടാഗ്.
MOST READ: 2021 ഡാകര്‍ റാലിയുടെ ഭാഗമാകാനൊരുങ്ങി ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍

വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനുകളില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍ വഴി നേരിട്ട് അക്കൗണ്ടില്‍ നിന്നും ടോള്‍ നിരക്ക് ഈടാക്കുന്നതാണ് ഈ സംവിധാനം. കൊറോണയുടെ വ്യാപനത്തോടെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

നേരിട്ടുളള പണം കൈമാറ്റം ഒഴിവാകുമെന്നതിനാല്‍ അധികം വാഹനങ്ങളും ഈ മാര്‍ഗമാണ് തെരഞ്ഞെടുക്കുന്നത്. അതേസമയം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ദേശീയ പാതകളില്‍ ടോള്‍ബൂത്തുകള്‍ ഒഴിവാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി അടുത്തിടെ അറിയിച്ചിരുന്നു.
MOST READ: ഥാറിന്റെ ആറ് സീറ്റർ വേരിയന്റിനെ ഉപേക്ഷിച്ച് മഹീന്ദ്ര; ഇനി നാല് സീറ്റർ മാത്രം

ടോള്‍ പിരിക്കാന്‍ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഈ സംവിധാനം വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാനും പണം സാങ്കേതിക വിദ്യ വഴി ഈടാക്കാനും സാധിക്കും.

ഇപ്പോള്‍ എല്ലാ പുതിയ വാണിജ്യ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനമുണ്ട്. പഴയ വാഹനങ്ങളിലും ജിപിഎസ് സാങ്കേതികവിദ്യ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

ഫലത്തില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാകുമെങ്കിലും ടോള്‍ പിരിക്കുന്നത് ഒഴിയില്ല എന്ന് വ്യക്തം. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് പ്ലാസകളില്‍ നിര്‍ത്തേണ്ടി വരുന്ന സമയം ഇല്ലാതാക്കാന്‍ മാത്രമായിരിക്കും ഇത് ഉപകരിക്കുക.

2021 മാര്‍ച്ചോടെ ടോള്‍ പിരിവ് 34,000 കോടി രൂപയിലെത്തും. ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടോള്‍ വരുമാനം 1,34,000 കോടി രൂപയാകുമെന്നും മന്ത്രി പറഞ്ഞു.


Click it and Unblock the Notifications








