കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; യാത്രാനിരക്കും കുറച്ചു
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.

രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ ഓരോ 20 മിനിറ്റിലുമായിരിക്കും ട്രെയിനുകള്‍. താപനില പരിശോധിച്ച ശേഷം മാത്രമായിരിക്കും യാത്രക്കാരെ സ്‌റ്റേഷനില്‍ പ്രവേശിപ്പിക്കുക. യാത്രക്കാര്‍ക്ക് കൈ വൃത്തിയാക്കാന്‍ സാനിറ്റൈസര്‍ സജ്ജീകരിച്ചിട്ടുണ്ടാകും.

യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സിസിടിവി ക്യാമറകളിലൂടെ പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന സ്ഥലങ്ങളെല്ലാം നാല് മണിക്കൂര്‍ ഇടവേളയില്‍ അണുവിമുക്തമാക്കും.
MOST READ: വില്‍പ്പന കുറവെങ്കിലും ഇഗ്നിസിന് ജനപ്രീതി വര്‍ധിക്കുന്നു; ഓഗസ്റ്റില്‍ 147 ശതമാനം വര്‍ധനവ്

കൊച്ചി വണ്‍ കാര്‍ഡ്, ഡിജിറ്റല്‍ പേയ്‌മെന്റ് എന്നിവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. മറ്റ് ഇടപാടുകള്‍ക്ക് പ്രത്യേക പണപ്പെട്ടിയും സജ്ജീകരിക്കും.

അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ യാത്ര നിരക്ക് കുറച്ചിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം 50 രൂപയായിരിക്കും ഏറ്റവും ഉയര്‍ന്ന ചാര്‍ജ്. മുന്‍പ് ഇത് 60 രൂപയായിരുന്നു.
MOST READ: പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. 10, 20, 30, 50 എന്നിങ്ങനെ നാല് നിരക്കുകളായിരിക്കും ആകെ ഇനിയുണ്ടാകുക. വീക്കെന്‍ഡ്, വീക്ക് ഡേ പാസുകള്‍ക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

125 രൂപയായിരുന്ന വീക്ക് ഡേ പാസിന് ഇനി 110 രൂപയായിരിക്കും. 250 രൂപയായിരുന്ന വീക്കെന്‍ഡ് പാസ് 220 രൂപയുമായിരിക്കും. പുതിയ നിരക്ക് പ്രകാരം ഒരാള്‍ക്ക് അഞ്ച് സ്റ്റേഷനുകള്‍ വരെ 20 രൂപക്കും 12 സ്റ്റേഷനുകള്‍ വരെ 30 രൂപക്കും അതില്‍ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് 50 രൂപക്കും യാത്ര ചെയ്യാം.
MOST READ: പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

കൊവിഡ് സാഹചര്യം കണക്കിലെടുത്താണു നിരക്ക് കുറച്ചതെന്നു അധികൃതര്‍ പറഞ്ഞു. കൊച്ചി വണ്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്കു പ്രത്യേക ഫീസില്ലാതെ പുതിയ കാര്‍ഡ് നല്‍കുമെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

കാലാവധി കഴിഞ്ഞ കാര്‍ഡുകളിലെ ബാലന്‍സ് പുതിയ കാര്‍ഡുകളിലേക്കു മാറ്റി നല്‍കും. ലോക്ക്ഡൗണ്‍ കാലത്തു യാത്ര ചെയ്യാതിരുന്നതു മൂലം ആര്‍ക്കും പണം നഷ്ടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
MOST READ: ബോഡി കിറ്റുകളാൽ വിപുലമായി പരിഷ്കരിച്ച ഹോണ്ട സിറ്റി

പുതിയ ഉപയോക്താക്കള്‍ക്കും കൊച്ചി വണ്‍ കാര്‍ഡുകള്‍ 7 മുതല്‍ ഒക്ടോബര്‍ 22 വരെ 150 രൂപ ഫീസില്ലാതെ വാങ്ങാന്‍ അവസരമുണ്ട്. വാര്‍ഷിക ഫീസായി 75 രൂപയും റീചാര്‍ജ് ഫീസായി 5 രൂപയും ഈടാക്കും. ഷോപ്പിങ് ഓഫറുകളും കാര്‍ഡുകളില്‍ ലഭ്യമാണ്.

അതുപോലെ തന്നെ, തൈക്കൂടം - പേട്ട ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. SN ജംങ്ഷന്‍ - തൃപ്പൂണിത്തുറ നിര്‍മ്മാണ ഉദ്ഘാടനവും ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. ബഹു. കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട പദ്ധതിയാണ് ഇതോടെ നടപ്പിലാകുന്നത്. ആലുവ മുതല്‍ പേട്ട വരെ എന്നതായിരുന്നു കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ആദ്യം ആലുവ മുതല്‍ പാലാരിവട്ടം വരെ സര്‍വീസ് ആരംഭിച്ച മെട്രോ പിന്നീട് മഹാരാജ് വരെയും, നിലവില്‍ തൈക്കൂടം മുതല്‍ പേട്ട വരെയുമാക്കി നീട്ടി ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ആദ്യ ട്രെയിന്‍ പേട്ടയില്‍ നിന്ന് പുറപ്പെടുന്നത്.

മെയ് മാസത്തില്‍ തന്നെ പേട്ടവരെയുള്ള മെട്രോ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും കൊവിഡ് സാഹചര്യമാണ് ഉദ്ഘാടനം വൈകാന്‍ കാരണമായത്.


Click it and Unblock the Notifications








