ഈ സംസ്ഥാനത്ത് ഇവി കമ്പനികള്‍ക്ക് ചാകര; വില്‍പ്പനയില്‍ ആറിരട്ടി വളര്‍ച്ച
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണി വളര്‍ച്ചയിലാണെന്ന കാര്യം വ്യക്തമാണ്. എന്നിരുന്നാലും ചിലയാളുകളെങ്കിലും ഇവിയിലേക്ക് ചുവട് മാറാന്‍ മടിക്കുന്നു. അതിന് അവര്‍ക്ക് കൃത്യമായ കാരണങ്ങളും ഉണ്ട്. എന്നാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഇവി വിപണിയില്‍ വന്‍ വളര്‍ച്ചയാണ് കാണിക്കുന്നത്.

രാജസ്ഥാന്‍ നിവാസികളാണ് ഇലക്ട്രിക് വാഹനങ്ങളോട് വന്‍ താല്‍പ്പര്യം കാണിക്കുന്നത്. സംസ്ഥാനത്തെ ഇവി വില്‍പ്പന കണക്കുകളില്‍ അത് വ്യക്തമാണ്. രാജസ്ഥാനിലെ ജനങ്ങള്‍ ആവേശത്തോടെ ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കുന്നു എന്നതിന്റെ പ്രതിഫലനമായി മൂന്ന് വര്‍ഷത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ആറ് മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി.

രാജസ്ഥാനിലെ ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2019 മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം വരെ സംസ്ഥാനത്തെ ഇവി വില്‍പ്പന ഏകദേശം ആറ് മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി.

നഗരങ്ങളില്‍ ഫോര്‍ വീലര്‍ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ നഗര പ്രാന്തപ്രദേശങ്ങളിലെയും ഹൈവേകളിലെയും ചാര്‍ജിംഗ് സംവിധാനങ്ങളെ കുറിച്ച് ആളുകള്‍ക്ക് ആശങ്കയുണ്ട്. കൂടുതല്‍ ആളുകള്‍ മെച്ചപ്പെട്ടതും നൂതനവുമായ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിനാല്‍ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ തുടര്‍ച്ചയായ വര്‍ധനയുണ്ടെന്ന് ഗതാഗത വകുപ്പ് കമ്മീഷണര്‍ കെഎല്‍ സ്വാമി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയവും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

2019 മുതല്‍ രാജസ്ഥാനില്‍ മൂന്ന് സെഗ്മെന്റുകളിലായി ഏകദേശം 6,627 ഇവികള്‍ വില്‍പ്പന നടത്തിയതായി പിടിഐ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് മഹാമാരി കാരണം 2020ല്‍ വില്‍പ്പനയില്‍ ഇടിനേരിട്ടു. എന്നാല്‍ 2021 ല്‍ വില്‍പന 23,451 യൂണിറ്റ് ആയി ഉയര്‍ന്നു.

ഈ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ ആദ്യവാരം വരെയുള്ള കണക്കുകള്‍ പ്രകാരം 28,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 13,400 ത്രീ വീലറുകളും 1,500 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ഉള്‍പ്പെടെ 42,900 ഇലക്ട്രിക് വാഹനങ്ങള്‍ സംസ്ഥാനത്ത് വിറ്റഴിച്ചു.

തങ്ങളുടെ കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 6 ശതമാനം രാജസ്ഥാന്‍ സംഭാവന ചെയ്യുന്നതായി ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ബാറ്റ്:ആര്‍ഇ സ്ഥാപകനും ഡയറക്ടറുമായ നിശ്ചല്‍ ചൗധരി പറയുന്നു. ബാറ്റ്:ആര്‍ഇയുടെ രാജസ്ഥാനിലെ മൊത്തം വില്‍പ്പനയുടെ 24 ശതമാനവും തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
MOST READ:ഇലക്ട്രിക് സൈഡായി, പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വർധനവുമായി കമ്പനികൾ, ടോപ്പ് 10 മോഡലുകൾ

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും ക്യാഷ് സബ്സിഡികള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് രാജസ്ഥാന്‍ കഴിഞ്ഞ വര്‍ഷം ഇവി നയം പ്രഖ്യാപിച്ചിരുന്നു. ഇവി വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സംസ്ഥാന ജിഎസ്ടിയുടെ വിഹിതം സര്‍ക്കാര്‍ തിരികെ നല്‍കുമെന്ന് നയം വ്യക്തമാക്കി.

2020ലെ തങ്ങളുടെ ഇവി നയം നടപ്പാക്കിയതിന് പിന്നാലെ ഇലക്ട്രിക് വാഹന വില്‍പന കൂടിയതായി ഡല്‍ഹി സര്‍ക്കാറും അറിയിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് ഇവി നയം നടപ്പാക്കിയ ശേഷം 40 ശതമാനം വില്‍പ്പന കൂടിയതായി ഔദ്യോഗിക ഡേറ്റ സൂചിപ്പിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം നഗരത്തിലെ മൊത്തം ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിലവില്‍ 1.64 ലക്ഷത്തിലധികമാണ്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇതില്‍ 67,063 എണ്ണം ഇലക്ട്രിക് ഇലക്ട്രിക് വാഹനങ്ങളാണ്. പോളിസി വന്നതിന് ശേഷം വാങ്ങിയതാണ് ഇവ.

താങ്ങാനാവുന്ന വിലയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിപണിയിലെത്തിച്ചതാണ് വില്‍പന കുടാന്‍ കാരണം. ഡല്‍ഹി നിവാസികള്‍ എങ്ങനെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. നഗരത്തില്‍ ഇവികളുടെ എണ്ണം കൂടുന്തോറും മലിനീകരണം കുറയുമെന്നും ഗഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. നയം നടപ്പിലാക്കിയതുമുതല്‍ ആയിരക്കണക്കിന് ആളുകള്‍ സബ്സിഡിയും റോഡ് നികുതി ഇളവുകളും നേടിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സിഎന്‍ജി വാഹന രജിസ്ട്രേഷനേക്കാള്‍ കൂടുതലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ 9.37 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. 5.83 ശതമാനം മാത്രമാണ് സിഎന്‍ജി വാഹനങ്ങളെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നഗരത്തിലും പരിസരത്തും കൂടുതല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ച് നഗരത്തിന്റെ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 2,500-ലധികം ചാര്‍ജിംഗ് പോയിന്റുകളുണ്ട്.


Click it and Unblock the Notifications








