ക്രാഷ് ടെസ്റ്റ് ചെയ്യാത്ത കാറുകൾ ആസ്സാം ഹൈക്കോടതി നിരോധിച്ചു
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ കാർവിപണിയായ ആസ്സാം ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ട വാഹനങ്ങളുടെ വിൽപന നിരോധിച്ചു. സംസ്ഥാന ഹൈക്കോടതിയാണ് ഈ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ ഉത്തരവ് കാർമേഖലയിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതാദ്യമായാണ് ഇന്ത്യയിൽ ക്രാഷ് ടെസ്റ്റിലെ വിജയം നിർബന്ധമാക്കിക്കൊണ്ട് ഏതെങ്കിലും ഒരു അധികാരസ്ഥാപനം ഉത്തരവ് പുറപ്പെടുവിക്കുന്നത്. രാജ്യത്തെ കാർനിർമാതാക്കളെ തികച്ചും പ്രതിസന്ധിയിലാക്കാൻ ഈ ഉത്തരവിന് സാധിക്കും. കൂടുതലറിയാം താഴെ താളുകളിൽ.

കാറുകളുടെ സുരക്ഷാസംവിധാനം സംബന്ധിച്ച ഒരു ഹരജിയിൽ വന്ന വിധിയാണിത്. 1500 കിലോഗ്രാമിൽ താഴെ ഭാരം വരുന്ന കാറുകൾ ക്രാഷ് ടെസ്റ്റ് നിർബന്ധമായും പാസ്സായിരിക്കണം എന്നാണ് കോടതി ആവശ്യപ്പെടുന്നത്. ഈ ഭാരത്തിലുള്ള വാഹനങ്ങൾ ഭൂരിഭാഗവും ക്രാഷ് ടെസ്റ്റുകളിൽ പരാജയപ്പെടാനാണ് സാധ്യത എന്നത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നു.

അതെസമയം ഈ നിർബന്ധം വലിയ (എസ്‌യുവി, എംപിവി എന്നിവയടക്കമുള്ള) കാറുകൾക്ക് ബാധകമല്ലെന്ന് കോടി വ്യക്തമാക്കിയിട്ടുണ്ട്. വലിയ കാറുകൾക്ക് കൂട്ടിയിടിയുടെ ആഘാതത്തെ ചെറുക്കുവാനുള്ള ശേഷിയുണ്ടാകുമെന്നതാണ് ഇതിനു കാരണമായി പറഞ്ഞിരിക്കുന്നത്. ഭാരക്കൂടുതൽ മൂലം ആഘാതത്തെ അബ്സോർബ് ചെയ്യാൻ വലിയ വാഹനങ്ങൾക്ക് സാധിക്കും. ഭാരം കുറഞ്ഞ കാറുകൾക്ക് ഇതിനു സാധിക്കില്ല. കുറഞ്ഞ വിലയിൽ വിൽക്കുവാനായി നിരവധി വിട്ടുവീഴ്ചകൾ ചെയ്താണ് ഓരോ ഇന്ത്യൻ ചെറുകാറും നിരത്തിലിറങ്ങുന്നത്. അപകടമുണ്ടായാൽ മരിക്കുകയല്ലാതെ നിർവാഹമില്ല എന്നതാണ് സ്ഥിതി.

ഉത്തരവ് നിലവിൽ വന്നതോടെ ആസ്സാമിലെ ഡീലർമാർക്ക് ചെറുകാറുകൾ വിൽക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ ആകെ കാർവിൽപനയുടെ 12 ശതമാനവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. ആസ്സാം ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു വിപണിയാണ്.

ചെറുകാറുകളുടെ സുരക്ഷിതത്വം സംബന്ധിച്ച സന്ദേഹങ്ങൾ നേരത്തെയും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം സർക്കാർ മാനദണ്ഡങ്ങൾ തങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാദമാണ് കാർനിർമാതാക്കൾ ഉന്നയിച്ചുവന്നിരുന്നത്. ഇതാണ് ആസ്സാം ഹൈക്കോടതി സിംപിളായി പൊളിച്ചുകളഞ്ഞിരിക്കുന്നത്.

ആസ്സാം പോലുള്ള കയറ്റിറക്കങ്ങളേറിയ പാതകളുള്ള നാടുകളിൽ വാഹനങ്ങളുടെ സുരക്ഷാസംവിധാനം കൂടുതൽ കർശനമാകേണ്ടതുണ്ട്. ഗ്ലോബൽ എൻസിഎപി അടക്കമുള്ള അന്തർദ്ദേശീയ ഏജൻസികൾ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ക്രാഷ് ടെസ്റ്റ് നടത്തിയ കാറുകളെ മാത്രമേ നിരത്തിലിറങ്ങാൻ അനുവദിക്കാവൂ എന്നാണ് പരാതിക്കാൻ ആവശ്യപ്പെട്ടത്.

ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ക്രാഷ് ടെസ്റ്റ് സംവിധാനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളോട് യോജിക്കുന്നവയല്ല. നിലവിൽ സ്റ്റീയറിങ് ഇംപാക്ട് ടെസ്റ്റ് മാത്രമാണ് നടത്തുന്നത്. കൂടുതൽ കർശനമായ ഫ്രണ്ട് ഓഫ്സെറ്റ് ക്രാഷ് ടെസ്റ്റ് 2017ൽ മാത്രമേ തുടങ്ങൂ.

രാജ്യത്തെ വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ 20 വര്‍ഷം പിന്നിലാണെന്നാണ് ഗ്ലോബല്‍ എന്‍സിഎപിയുടെ വിലയിരുത്തല്‍. ഇത് പൂര്‍ണമായും ശരിവെക്കാന്‍ മാത്രമേ കാര്യങ്ങളെ ശരിയായി വിലയിരുത്തുന്ന ഒരാള്‍ക്ക് സാധിക്കൂ. നിര്‍മിക്കപ്പെടുന്ന കാറുകളുടെ കാര്യത്തില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍വിപണികളിലൊന്നുമാണ് നമ്മുടെ രാജ്യം. സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ അത്യാവശ്യം മേല്‍പ്പറഞ്ഞ വസ്തുതകള്‍ തന്നെ നമ്മെ ബോധ്യപ്പെടുത്തും.

ക്രാഷ് ടെസ്റ്റുകള്‍ നടത്താനായി ഒരു സംവിധാനം ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട് ഇന്ത്യ. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം എന്ന പേരില്‍ ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് കഴിഞ്ഞ ചില മാസങ്ങളില്‍ തുടക്കമായിട്ടുണ്ട്. രണ്ടു വര്‍ഷത്തിനകം പദ്ധതി പൂര്‍ണസന്നാഹത്തോടെ പ്രവര്‍ത്തനത്തിലെത്തും. രണ്ടായിരത്തിപ്പതിനേഴാമാണ്ടോടെ മുന്നിലും പിന്നിലും വശങ്ങളിലും ക്രാഷ് ടെസ്റ്റുകള്‍ നടത്തിയായിരിക്കും കാറുകള്‍ വിപണിയിലെത്തുക.

എന്താണ് എൻസിഎപി?
കാറുകളുടെ സുരക്ഷാസംവിധാനങ്ങള്‍ ടെസ്റ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഏജന്‍സികളാണ് എന്‍സിഎപി അഥവാ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം എന്ന പേരില്‍ അറിയപ്പെടുന്നത്. സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലോ സ്വതന്ത്ര ഏജന്‍സിയായോ ഇവ പ്രവര്‍ത്തിക്കുന്നു. ആസ്‌ട്രേലിയന്‍ എന്‍സിഎപി, ലാറ്റിന്‍ എന്‍സിഎപി, യൂറോപ്യന്‍ എന്‍സിഎപി എന്നിങ്ങനെയുള്ള പേരുകളില്‍ അതാതിടങ്ങളിലെ ടെസ്റ്റിങ് ഏജന്‍സികള്‍ അറിയപ്പെടുന്നു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ് ഗ്ലോബല്‍ എന്‍സിഎപി. മാക്‌സ് മോസ്ലിയാണ് ഈ സംഘടനയുടെ ചെയര്‍മാന്‍. പൊതുജനസുരക്ഷ, പൊതുജനാരോഗ്യം എന്നിവയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു ഇവര്‍.

കൂടുതൽ
ഭാരത് ക്രാഷ് ടെസ്റ്റ് ചട്ടം ഉടന്‍
വിപണിയിലുള്ള എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!
മാരുതി സെലെരിയോയ്ക്ക് ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ്


Click it and Unblock the Notifications








