ഹ്യൂണ്ടായിയുടെ 15 ഇന്ത്യന്‍ വര്‍ഷങ്ങള്‍
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഹ്യൂണ്ടായ് ഇന്ത്യന്‍ വിപണിയുടെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവാണ് ഹ്യൂണ്ടായ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഹ്യൂണ്ടായ് ഇന്ത്യയില്‍ ചുരുങ്ങിയ കാലം കൊണ്ട് സൃഷ്ടിച്ചെടുത്ത വിശ്വാസ്യത വളരെ വലുതാണ്. ഒന്നാം നിരയില്‍ ഇന്നുള്ള ഒരു കാര്‍ നിര്‍മാതാവിനും ഈ നേട്ടം അവകാശപ്പെടാനാവില്ല.
വിപണിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയതിനെ ഹ്യൂണ്ടായ് ആഘോഷിക്കുന്നത് സാന്‍ട്രോ സിങ് ഹാച്ച്ബാക്കിന് ഒരു പ്രത്യേക ആഘോഷ പതിപ്പ് പുറത്തിറക്കിയാണ്. അംബാസ്സഡറിനെ മാറ്റി നിറുത്തിയാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇന്നും വിറ്റഴിക്കപ്പെടുന്ന ഏറ്റവും പഴക്കമേറിയ മോഡല്‍ പേരാണ് സാന്‍ട്രോ സിങ് എന്നുവേണമെങ്കില്‍ പറയാം.

സാന്‍ട്രോയ്ക്ക് ശേഷം ഇന്ത്യയിലെത്തിച്ച ഗട്സ് അടക്കമുള്ള പല മോഡലുകളും ഹ്യൂണ്ടായ് പിന്‍വലിച്ചുവെങ്കിലും സാന്‍ട്രോ മികച്ച വില്‍പനയോടെ ഇക്കണ്ടകാലവും പിടിച്ചുനിന്നു. 4000 യൂണിറ്റിന്‍റെ പരിസരത്ത് ശരാശരി വില്ർപന എപ്പോഴും നല്‍കുന്ന ഈ വാഹനമാണ് കമ്പനിക്ക് രാജ്യത്ത് അടിത്തറയുണ്ടാക്കിക്കൊടുത്തത്. മാരുതി ആള്‍ട്ടോയ്ക്ക് ഇത്രയധികം വെല്ലുവിളികള്‍ നല്ർകിയ മറ്റൊരു വാഹനവുമില്ല.
എക്സ്റ്റീരിയറില്‍ ചില സൗന്ദര്യവല്‍ക്കരണ പണികളും ഇന്റീരിയറില്‍ ചില പുതിയ സവിശേഷതകളും കൂട്ടിച്ചേര്‍ത്താണ് സാന്‍ട്രോ സിങ് പ്രത്യേക പതിപ്പ് വിപണിയിലെത്തുന്നത്.
എക്സ്റ്റീരിയറില്‍ വശങ്ങളില്‍ ഗ്രാഫിക്‌സ് പണികള്‍ കാണാം. പിന്‍വശത്ത് ചിലയിടങ്ങളില്‍ ക്രോമിയം പൂശിയിരിക്കുന്നു.
ഇന്റീരിയറില്‍ പിന്‍ വിന്‍ഡോയില്‍ സണ്‍ ബ്ലൈന്‍ഡ് നല്‍കിയിട്ടുണ്ട്. സണ്‍ ഫിലിം എടുത്തുകളയേണ്ടി വന്നത് ഈ വെയില്‍ പ്രതിരോധത്തിന്റെ ഉപയോഗം അത്യാവശ്യമാക്കിയിട്ടുണ്ട്. പുതിയ ഫ്‌ലോര്‍ മാറ്റുകളും കാണാം. ബ്ലൂപംക്റ്റ് ഓഡിയോ സിസ്റ്റവും കൂടുതലായി ചേര്‍ത്തിരിക്കുന്നു.
കോറല്‍ വൈറ്റ്, സ്ലീക്ക് സില്‍വര്‍, മഷ്‌റൂം എന്നീ നിറങ്ങളില്‍ പ്രത്യേക പതിപ്പ് ലഭ്യമാകും.


Click it and Unblock the Notifications








