വോള്‍വോ സ്വയംനിയന്ത്രിത കാര്‍ 2017ല്‍
സ്വയം ഓടിച്ചുനീങ്ങുന്ന കാറുകള്‍ സയന്‍സ് ഫിക്ഷനുകളിലെ അതിശയം മാത്രമായിരുന്നു ഒരുകാലത്ത്. ഈയടുത്തകാലത്ത് ഗൂഗിളിന്റെ സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ വന്‍ ഹിറ്റായതോടെയാണ് ഇതെല്ലാം സാധ്യമാകുന്നതു തന്നെയാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത്. ഗൂഗിളിന് ഈ കാര്‍ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയൊന്നും ഇപ്പോഴില്ലെങ്കിലും സംഗതി ഓട്ടോമൊബൈല്‍ ഉലകത്തിനു തന്നെ വലിയ പ്രചോദനമായിത്തീര്‍ന്നു.
മെഴ്‌സിഡിസ് ബെന്‍സും വോള്‍വോയും നിസ്സാനുമെല്ലാം ഈ മേഖലയിലേക്ക് തങ്ങളുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തിരിച്ചുവിട്ടു. ഇപ്പോള്‍, വോള്‍വോയുടെ സ്വയം നിയന്ത്രിക്കാന്‍ ശേഷിയുള്ള കാര്‍ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ലോക കാര്‍നിര്‍മാതാക്കള്‍ക്കിടയില്‍ സാങ്കേതികതയുടെ കാര്യത്തില്‍ എപ്പോഴും ഒരുകാതം ദൂരം മുമ്പില്‍ സഞ്ചരിക്കുന്ന വോള്‍വോയുടെ നീക്കം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളും താഴെ വായിക്കാം.

'ഡ്രൈവ് മി' പ്രൊജക്ട്
സുസ്ഥിര മൊബിലിറ്റി എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് 'ഡ്രൈവ് മി' പ്രൊജക്ടുമായി വോള്‍വോ മുമ്പോട്ടു നീങ്ങുന്നത്. വോള്‍വോ കാര്‍ ഗ്രൂപ്പും സ്വീഡനിലെ ഗതാഗത വകുപ്പും ഈ പദ്ധതിക്കായി കൈകോര്‍ക്കുന്നു. ഇവരെക്കൂടെതെ മറ്റുചില ഏജന്‍സികളും സ്വയം നിയന്ത്രിക്കുന്ന കാറിന്റെ നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ട്. 2014ല്‍ പദ്ധതിക്ക് തുടക്കമാകും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ സ്വയംനിയന്ത്രിത കാറുകള്‍ നിരത്തിലെത്തിക്കില്ല. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യം സ്വീഡിഷ് നഗരങ്ങളില്‍ കൊണ്ടുവരേണ്ടതുണ്ട് എന്നതിനാലാണിത്. 2017 എത്തുന്നതോടെ സ്വീഡിഷ് സര്‍ക്കാര്‍ ആവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ നഗരങ്ങളിലെത്തിക്കും.

തുടക്കത്തില്‍ ഗോതന്‍ബര്‍ഗ് നഗരത്തിലെ 50 കിലോമീറ്റര്‍ പരിധിയിലാണ് ഈ പദ്ധതിയുടെ ഭാഗമായി സ്വയംനിയന്ത്രിത കാറുകള്‍ ഓടുക. ട്രാഫിക് കാര്യക്ഷമത വര്‍ധിപ്പിക്കല്‍, റോഡ് സുരക്ഷ, അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിരവധി ലക്ഷ്യങ്ങള്‍ കൂടി ഡ്രൈവ് മി പ്രൊജക്ട് വഴി സാധ്യമാക്കും.

സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളില്‍ വോള്‍വോ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുള്ള സ്വയം പാര്‍ക്ക് ചെയ്യുന്ന സംവിധാനവും മറ്റ് അത്യാദുനിക സന്നാഹങ്ങളും കൂട്ടിച്ചേര്‍ക്കും.

വോള്‍വോ പുതുതായി വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്ന എസ്പിഎ പ്ലാറ്റ്‌ഫോമിലായിരിക്കും സ്വയംനിയന്ത്രിത കാറുകള്‍ നിലകൊള്ളുക. 100 സ്വയംനിയന്ത്രിത വാഹനങ്ങൾ നിരത്തിലെത്തിക്കലാണ് ആദ്യഘട്ടത്തിൽ വോൾവോ ഉദ്ദേശിക്കുന്നത്.
വോൾവോ സ്വയംനിയന്ത്രിത കാർ
വീഡിയോ


Click it and Unblock the Notifications








