തിഹാര്‍ ജയിലില്‍ കാര്‍ നിര്‍മാണം
തിഹാര്‍ ജയിലില്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നു. മിന്‍ഡ ഫ്യുറുകാവാ ഇലക്ട്രിക് എന്ന കമ്പനിയാണ് ജയിലില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നത്.
ഇന്ത്യന്‍ കമ്പനികളായ സ്പാര്‍ക്ക് മിന്‍ഡ, അശോക് ഗ്രൂപ്പ് എന്നിവര്‍ ജപ്പാനിലെ ഫ്യൂറുക്കാവ എന്ന് കമ്പനിയുമായി ചേര്‍ന്നാണ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.
ദില്ലി ജയിലുകളുടെ ഡയറക്ടര്‍ ജനറലായ ആലോക് വര്‍മ ഈ നിര്‍മാണയൂണിറ്റ് ഉദ്ഘാടനം ചെയ്തു.

വാഹനങ്ങളിലുപയോഗിക്കുന്ന കേബിള്‍ ഹാര്‍നസ്സുകളാണ് ഈ കമ്പനി ഉല്‍പാദിപ്പിക്കുന്നത്. ഈ നീക്കം വഴി തിഹാര്‍ ജയിലിലെ തടവുകാരില്‍ വലിയൊരു വിഭാഗത്തിന് മികച്ച വരുമാനം കണ്ടെത്താന്‍ സാധിക്കുമെന്ന് ദില്ലി ജയിലുകളുടെ പിആര്‍ഓ മുകേഷ് പ്രസാദ് പറയുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഈ തൊഴില്‍ പരിചയം വരുമാനമാര്‍ഗമായി ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. തിഹാര്‍ ജയിലിലെ മറ്റ് തടവുപുള്ളികള്‍ക്കു ലഭിക്കുന്നതിനെക്കാള്‍ മികച്ച വരുമാനം നേടാനും ഇതുവഴി സാധിക്കും. തുടക്കത്തില്‍ ജയിലിലെ 30 തടവുകാരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക. ക്രമേണ ഇത് വര്‍ധിപ്പിക്കുമെന്നും ജയിലധികൃതർ പറയുന്നു.


Click it and Unblock the Notifications








