കാർനിരോധനം നൽകിയത് വൻ തിരിച്ചടി
ക്രാഷ് ടെസ്റ്റ് പാസ്സാവാത്ത വാഹനങ്ങൾ വിൽക്കരുതെന്ന ആസ്സാം ഹൈക്കോടതി ഉത്തരവ് ഇതിനകം പിൻവലിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, രണ്ടോ മൂന്നോ ദിവസത്തെ നിരോധനം കൊണ്ട് ആസ്സാമിലെ വിപണിക്ക് വൻ തിരിച്ചടിയാണ് സംഭവിച്ചത്. കാർവിൽപന 60 ശതമാനം കണ്ട് ഇടിയുകയുണ്ടായി. നിരോധനം ബാധിച്ചത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചെറുകാർ മോഡലുകളെയായിരുന്നു. 1500 കിലോഗ്രാമിൽ കുറവ് ഭാരമുള്ള കാറുൾ വിൽക്കരുതെന്നാണ് കോടതി ഉത്തരവിറക്കിയത്.
ഉത്സവസീസണായതു കൊണ്ട് ഡീലർഷിപ്പുകളെല്ലാം സർവസജ്ജമായി ഉപഭോക്താക്കളെ കാത്തിരിക്കുമ്പോഴാണ് ഈ തിരിച്ചടി നേരിട്ടത്.

ആസ്സാം ഗതാഗതവകുപ്പ് നൽകിയ പരാതിപ്രകാരമാണ് കോടതി ഈ നടപടി സ്വീകരിച്ചത്. ഏറെയും കയറ്റിറക്കങ്ങളോടു കൂടിയ പാതകളുള്ള ആസ്സാം പോലൊരു സംസ്ഥാനത്ത് ക്രാഷ് ടെസ്റ്റുകളുടെ മാനദണ്ഡങ്ങൾ കർശനമാകണമെന്ന് പരാതിക്കാർ കരുതുന്നു. ഇത് കണക്കിലെടുത്ത കോടതി യൂറോപ്യൻ നിലവാരത്തിലുള്ള ക്രാഷ് ടെസ്റ്റ് പാസ്സാകാത്ത കാറുകൾ നിരത്തിലിറക്കിക്കൂടെന്ന് ഉത്തരവിറക്കി.
എന്നാൽ കേന്ദ്ര മോട്ടോർവാഹന നിയമങ്ങൾ നിർദ്ദേശിക്കുന്ന എല്ലാം സുരക്ഷാമാനദണ്ഡങ്ങളും തങ്ങൾ പാലിക്കുന്നുണ്ടെന്ന് കാർനിർമാതാക്കൾ തങ്ങളുടെ സംഘടനയായ സിയാം മുഖാന്തിരം കോടതിയെ ബോധ്യപ്പെടുത്തി. ഇതോടെ നേരത്തെ നൽകിയ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
രാജ്യത്തെ ഫെഡറൽ സിസ്റ്റത്തിന്റെ പോരായ്മകളിലേക്കു കൂടി വിരൽചൂണ്ടുന്നതാണ് ഈ സംഭവവികാസങ്ങൾ. രാജ്യത്തിന് ഏകീകൃതമായ മോട്ടോർവാഹനനിയമം പാലിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല. താന്താങ്ങളുടെ പ്രദേശത്തിന് യോജിച്ച വിധത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ സംസ്ഥാനങ്ങൾക്ക് നിരവധി പരിമിതികളുണ്ട്.
രാജ്യത്തെ മൊത്തം കാർവിൽപനയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിഹിതം 12 ശതമാനമാണ്. ഇതിൽത്തന്നെ ആസ്സാം ഒരു പ്രധാന പ്രദേശമാണ്. നിരോധനം എല്ലാ കാർനിർമാതാക്കൾക്കും ഒരു വൻ തിരിച്ചടിയായി മാറുമായിരുന്നു.
2014ലെ കണക്കുകൾ പ്രകാരം ഒന്നര ലക്ഷത്തോളം പേരാണ് കാറപകടങ്ങളിൽ മരിച്ചത്. ഇതിൽ മുവ്വായിരത്തോളം പേർ ആസ്സാമിൽനിന്നുള്ളവരാണ്.


Click it and Unblock the Notifications








