മാരുതിയിൽ വീണ്ടും തൊഴിലാളി പ്രക്ഷോഭം
മാരുതി സുസൂക്കി മനെസർ പ്ലാന്റിൽ വീണ്ടും തൊഴിലാളി പ്രക്ഷോഭം. കരാർ തൊഴിലാളികൾ തങ്ങൾക്ക് വേതനം കൂട്ടിത്തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുതൽ സമരം തുടങ്ങി.
ഇക്കഴിഞ്ഞയാഴ്ചയിൽ സ്ഥിരം തൊഴിലാളികൾക്ക് ശമ്പളവർധന ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു മാരുതി. എന്നാൽ ശമ്പളത്തിന്റെ കാര്യത്തിൽ ഇക്കാലമത്രയും കടുത്ത അവഗണന നേരിട്ടുവന്ന താൽക്കാലിക തൊഴിലാളികളെ കമ്പനി പൂർണമായും അവഗണിക്കുകയായിരുന്നു. ഒരേ സ്ഥാപനത്തിൽ ഒരേ തൊഴിൽ ചെയ്യുന്നവർക്ക് രണ്ടുതരം ശമ്പളപദ്ധതി എന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഇതിനിടെ സമരം ചെയ്യുന്ന തൊഴിലാളികൾക്കിടയിലേക്ക് ചില അക്രമികൾ ചെന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചതായി അറിയുന്നു. കൂടുതൽ വിവരങ്ങൾ താഴെ.

സമരം ചെയ്യുന്ന തൊഴിലാളികൾക്കിടയിലേക്ക് കമ്പനി നിയോഗിച്ചയാളുകൾ കയറിച്ചെന്ന് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. ഇത് സമരം സമാധാനപരമായല്ല നടക്കുന്നത് എന്ന് വരുത്തിത്തീർക്കാനാണെന്നും അവർ ആരോപിച്ചു.

സംഘർഷത്തിൽ പെട്ട് കുറെ തൊഴിലാളികൾക്ക് പരുക്കേറ്റതായി അറിയുന്നു. നൂറിലധികം തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കമ്പനിയുടെ നിർദ്ദേശപ്രകാരമാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

ശനിയാഴ്ച വൈകീട്ടാണ് സംഘർഷം ഉടലെടുത്തത്. ഏഴുമാസത്തെ കോൺട്രാക്ടിൽ ജോലിക്കെടുത്ത തൊഴിലാളികളാണ് സമരത്തിലുള്ളത്. ഏതാണ്ട് ആയിരത്തോളം തൊഴിലാളികളാണ് സമരം ചെയ്യുന്നത്.

സമീപത്തുള്ള ആലിയാർ, കാസാൻ എന്നീ ഗ്രാമങ്ങളിൽ നിന്ന് മാരുതി വാടകയ്ക്കെടുത്തയാളുകൾ സമരക്കാർക്കിടയിലേക്ക് കയറുകയായിരുന്നു. കമ്പനിയുടെ മുൻഗേറ്റിൽ സമരം ചെയ്യുന്നവരെ കമ്പനിക്കകത്തേക്ക് കൊണ്ടുപോകാനും ജോലിയിൽ പ്രവേശിപ്പിക്കാനും ഇവർ ശ്രമിച്ചു. ഇതോടെ സംഘർഷം തുടങ്ങി.

സമരചരിത്രം
2011 ജൂണ്‍ മാസത്തിലാണ് ഹരിയാനയിലെ മനെസറിലുള്ള മാരുതി പ്ലാന്‍റിലെ തൊഴിലാളികള്‍ ശക്തമായി സമരരംഗത്തേക്കിറങ്ങുന്നത്. പെട്ടെന്നുണ്ടായ ഒരു പൊട്ടിപ്പുറപ്പെടലായിരുന്നില്ല മാരുതിയിലെ തൊഴിലാളി സമരം എന്നതാണ് യാഥാര്‍ത്ഥ്യം. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ചെറിയ സമരങ്ങള്‍ മനെസര്‍ പ്ലാന്‍റില്‍ അരങ്ങേറിയിരുന്നു.

സമരചരിത്രം
ഇവ പ്ലാന്‍റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല എന്നതിനാല്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് വലിയ പ്രയാസമൊന്നും കൂടാതെ അവഗണിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ 2011 ജൂണ്‍മാസത്തില്‍ നടന്നത് അത്തരമൊരു സമരമായിരുന്നില്ല. 13 ദിവസത്തോളം നീണ്ടു നിന്ന സമരം സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കമ്പനി അവസാനിപ്പിച്ചത്. ഈ സമരത്തിനൊടുവില്‍ ഏതാണ്ട് 12,000 യൂണിറ്റിന്റെ ഉല്‍പാദനനഷ്ടവും 400 കോടിയുടെ സാമ്പത്തിക നഷ്ടവും മാരുതിക്കുണ്ടായി.

സമരചരിത്രം
2012 ആഗസ്റ്റ് മാസത്തിലാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങിയത്. ആദ്യസമരത്തിന്‍റെ പകപോക്കല്‍ പോലെ കമ്പനി മുമ്പോട്ടുവെച്ച 'നല്ലനടപ്പ്' കരാര്‍ റദ്ദാക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്.

സമരചരിത്രം
ഒക്ടോബര്‍ ആറിനാണ് അടുത്ത സമരം തുടങ്ങുന്നത്. ആഗസ്ത് മാസത്തെ സമരകാലത്ത് 1200ളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കാമെന്ന ഒത്തുതീര്‍പ്പ് കരാര്‍ ലംഘിക്കപ്പെട്ടതാണ് സമരത്തിന് കാരണമായത്. ഈ സമരത്തില്‍ 2000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കി.

നിരന്തരമായ ഈ സമരങ്ങളുടെയെല്ലാം ഫലമായി ഇക്കഴിഞ്ഞയാഴ്ചയിൽ സ്ഥിരം തൊഴിലാളികൾക്ക് ശമ്പളം കൂട്ടാൻ മാരുതി തയ്യാറായി. എന്നാൽ, വലിയ വിഭാഗം വരുന്ന കരാർ തൊഴിലാളികൾ തഴയപ്പെട്ടു. ഇവരാണ് ഇപ്പോൾ വീമ്ടും സമരത്തിനിറങ്ങിയിരിക്കുന്നത്.

കടുത്ത വിപണിമത്സരങ്ങൾക്കിടയിൽ തൊഴിലാളിസമരങ്ങളും മറ്റുമായി മല്ലിടേണ്ടി വരുന്നത് മാരുതിക്ക് ഭാവിയിൽ ദോഷം ചെയ്യുമെന്നുറപ്പാണ്. ബ്രാൻഡ് ഇമേജിനെ ബാധിക്കുന്ന വിധത്തിൽ തൊഴിലാളി പ്രശ്നങ്ങൾ വളറുന്നത് തടയാൻ മാരുതിക്ക് സാധിച്ചിട്ടില്ല. റിനോ പോലുള്ള ബ്രാൻഡുകൾ മാരുതി മോഡലുകളെ വെല്ലുന്ന ഉൽപന്നങ്ങളുമായി വിപണിയിലെത്തുന്ന കാലമാണിത്. കുറെക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു മാരുതി.


Click it and Unblock the Notifications








