ഫോക്സ്‌വാഗൺ തട്ടിപ്പ് 'മഞ്ഞുമലയുടെ മുകളറ്റം' മാത്രമെന്ന്!
അമേരിക്കൻ എമിഷൻ ടെസ്റ്റുകളെ കബളിപ്പിക്കാൻ ജർമൻ കമ്പനിയായ ഫോക്സ്‌വാഗൺ നടത്തിയ സോഫ്റ്റ്‌വെയർ ഇടപെടൽ പുറത്തുവന്ന സന്ദർഭത്തിൽ തന്നെ മറ്റ് കാർനിർമാതാക്കളും സമാനമായ തട്ടിപ്പുകൾ നടത്തിവരുന്നുണ്ട് എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നുവന്നിരുന്നു. ഇക്കാര്യം ഓട്ടോമേഖലയിലെ പരസ്യമായ രഹസ്യമാണ് എന്നായിരുന്നു പലരുടെയും അഭിപ്രായം. ഈ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നു പുതിയ ചില വെളിപ്പെടുത്തലുകൾ.
വാഹനലോകത്തെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തലുകൾ താഴെ വായിക്കാം.

ഒരു പരിസ്ഥിതി സംഘടന നടത്തിയ പഠനത്തിലാണ് പുതിയ വസ്തുകൾ വെളിപ്പെട്ടിരിക്കുന്നത്. യൂറോപ്പിൽ വിൽക്കുന്ന പുതിയ കാറുകളെല്ലാം എമിഷൻ ടെസ്റ്റ് രേഖകളിൽ കാണിക്കുന്നതിനെക്കാൾ 40 ശതമാനത്തോളം അധികം കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നുണ്ട് എന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

എന്നാൽ, ഫോക്സ്‌വാഗൺ ഉപയോഗിച്ചതു പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണോ എമിഷൻ ടെസ്റ്റുകൾ അനുകൂലമാക്കാൻ ഈ കമ്പനികൾക്ക് സാധിച്ചതെന്ന് വ്യക്തമല്ല. ഇത് വ്യക്തമാകാൻ കൂടുതൽ അന്വേഷണങ്ങൾ ആവശ്യമായി വരും.

പഠനത്തിൽ ബിഎംഡബ്ല്യു, പൂഷോ, മെഴ്സിഡിസ് തുടങ്ങിയ കാർ കമ്പനികളെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഈ കമ്പനികൾ തങ്ങളുടെ എമിഷൻ ടെസ്റ്റ് രേഖകളിൽ കാണിക്കുന്നതിനെക്കാൾ കൂടിയ അളവിൽ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. ഇത് ഏതാണ്ട് 50 ശതമാനത്തോളം വരുമെന്നാണ് പറയുന്നത്.

ഒരു നിശ്ചിത ദൂരം മറികടക്കാൻ കൂടുതൽ ഇന്ധനം കത്തിക്കേണ്ടി വരുന്നു എന്നതിനർഥം പ്രകടനശേഷി കൂട്ടുന്നതിനായി മൈലേജ് കുറയ്ക്കുന്നു എന്നതു കൂടിയാണ്. കുറഞ്ഞ ഇന്ധനത്തിൽ കൂടുതൽ ദൂരം വാഹനമോടിക്കുക എന്നതാണ് പരിസ്ഥിതിക്ക് യോജിച്ചത്. എന്നാൽ ഈ ചട്ടം പാലിക്കാൻ മിക്ക കാർനിർമാതാക്കളും വൈമുഖ്യം കാണിക്കുകയാണ്.

എമിഷൻ ടെസ്റ്റ് അനുകൂലമാക്കാൻ സാധാരണമായി നടത്തുന്ന ചില പരിപാടികളുണ്ട്. വിൻഡോകളെല്ലാം ക്ലോസ് ചെയ്ത് കൂടുതൽ എയ്റോഡൈനമിക് സ്വഭാവം കാറിന് നൽകും. മികച്ച റോഡുകളിലൂടെ മാത്രം ഓടിക്കുക, പ്രത്യേക ടയറുകൾ ഉപയോഗിക്കുക എന്നിവയൊക്കെ പതിവുള്ളതാണ്. എന്നാൽ, പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ടെസ്റ്റ് റിസൾട്ടും യഥാർത്ഥ അവസ്ഥയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. മേൽപറഞ്ഞ ശ്രമങ്ങളിലൂടെ നേടാൻ സാധിക്കുന്നതിലും വലുതാണിത്.


Click it and Unblock the Notifications








