ബിഎസ് III നിരോധനം; നഷ്ടങ്ങള്‍ നിരത്തി ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍
20000 കോടി രൂപ വില വരുന്ന എട്ട് ലക്ഷം വാഹനങ്ങളാണ് ബിഎസ് III നിരോധനത്തില്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നത്.
ബിഎസ് III വാഹനങ്ങളുടെ രജിസ്‌ട്രേഷനും, വില്‍പനയും നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവ് വിപണിയില്‍ വരുത്തിയ നഷ്ടം ഏറെ ഭീകരമാണ്. 'കച്ചവടമല്ല, ജീവനാണ് പ്രാധാന്യം' എന്ന് വ്യക്തമാക്കിയാണ് രാജ്യത്ത് ബിഎസ് III വാഹനങ്ങളുടെ വില്‍പന സുപ്രിംകോടതി തടഞ്ഞത്.

അതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് IV ല്‍ അടിസ്ഥാനപ്പെടുത്തിയ മോഡലുകളെയാണ് വിപണിയില്‍ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.

പക്ഷെ, വില്‍പന നടക്കാതെയുള്ള ബിഎസ് III വാഹനങ്ങളുടെ കണക്കിനെ പറ്റിയുള്ള ചോദ്യങ്ങളാണ് തുടക്കം മുതൽ ഉയരുന്നത്.

എന്തായാലും വിപണിയിക്കും വാഹന നിർമ്മാതാക്കൾക്കും എത്ര നഷ്ടം സംഭവിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ബിഎസ് III നിരോധനത്തെ തുടർന്ന് വിപണിയിൽ വിറ്റ് പോകാതെ കിടക്കുന്നത് 5000 കോടി രൂപയുടെ വാഹനങ്ങളാണ്.

ബിഎസ് III വാഹനങ്ങളുടെ വില്‍പന നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 5000 കോടി രൂപയുടെ വാഹനങ്ങളാണ് രാജ്യത്ത് കെട്ടികിടക്കുന്നതെന്ന് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമാണ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്ന അരക്ഷിതാവസ്ഥ നിക്ഷേപങ്ങളെ ബാധിക്കുമെന്ന് സിയാം മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ ഒന്നിന് മുമ്പായി നിര്‍മ്മാതാക്കള്‍ നടത്തിയ അപ്രതീക്ഷിത ഓഫര്‍-ഡിസ്‌കൗണ്ട് മാമാങ്കങ്ങളാണ് വിപണിയുടെ നഷ്ടം ചെറിയ തോതില്ലെങ്കിലും കുറയ്ക്കുന്നതിന് ഇടവരുത്തിയത്.

പ്രാഥമിക നിഗമനത്തിൽ 20000 കോടി രൂപ വില വരുന്ന എട്ട് ലക്ഷം വാഹനങ്ങളാണ് ബിഎസ് III നിരോധനത്തില്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നത്.

നിലവില്‍ 5000 കോടിയോളം രൂപ വില വരുന്ന 1.2 ലക്ഷം ബിഎസ് III വാഹനങ്ങളാണ് രാജ്യത്ത് ഉടനീളം വിറ്റ്‌പോകാതെ കിടക്കുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥുര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കനത്ത ഓഫര്‍-ഡിസ്‌കൗണ്ടുകളുടെ പശ്ചാത്തലത്തില്‍ ടൂവീലര്‍ നിര്‍മ്മാതാക്കള്‍ വലിയ തോതില്‍ സ്‌റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ വിജയിച്ചെന്നും മാഥുര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ടൂവീലര്‍ നിര്‍മ്മാതാക്കള്‍ നടത്തിയ ഓഫര്‍-ഡിസ്‌കൗണ്ടുകളുടെ പശ്ചാത്തലത്തില്‍ വിപണിയ്ക്ക് 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മാഥുര്‍ അറിയിച്ചു.

ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് III വാഹനങ്ങളുടെ ഉത്പാദനമാണ് നിര്‍ത്തി വെയ്ക്കണമെന്നും, അതേസമയം ബിഎസ് III വാഹനങ്ങളുടെ വില്‍പന തുടരാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അറിയിപ്പെന്ന് സിയാം സൂചിപ്പിച്ചു.

എന്നാല്‍ പിന്നാലെ വിഷയത്തില്‍ സുപ്രിംകോടതി ഇടപെട്ട് ഏപ്രില്‍ ഒന്ന് മുതല്‍ വിപണിയില്‍ നിന്നും ബിഎസ് III വാഹനങ്ങളെ പൂര്‍ണമായി നിരോധിക്കുകയായിരുന്നൂവെന്നും സിയാം വ്യക്തമാക്കി.

ഇത് തുടരെ രണ്ടാം തവണയാണ് ഓട്ടോമൊബൈല്‍ മേഖലയില്‍ ബാഹ്യഇടപെടലുകൾ കാരണം അരക്ഷിതാവസ്ഥ ഉടലെടുത്തിരിക്കുന്നതെന്ന് മാഥുര്‍ കുറ്റപ്പെടുത്തി.

ആദ്യം ദില്ലി-എന്‍സിആറില്‍ 2000 സിസി എഞ്ചനിലുള്ള ഡീസല്‍ എസ്‌യുവി കാറുകളും സുപ്രിംകോടതി നിരോധിച്ചിരുന്നു.

എട്ട് മാസത്തെ നിരോധനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നിരോധനം സുപ്രിംകോടതി പിന്‍വലിച്ചത്.

ഇത്തരം വാഹനങ്ങള്‍ക്ക് മേല്‍ ഗ്രീന്‍ സെസായി ഒരു ശതമാനം നികുതിയും സുപ്രിംകോടതി ഏര്‍പ്പെടുത്തിയിരുന്നു.

വിപണി ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളാണ് ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്ന് മാഥൂര്‍ തുറന്നടിച്ചു.

അടിക്കടിയുള്ള നയവ്യതിയാനങ്ങള്‍ ഓട്ടോ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന് സിയാം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുഗതോ സെന്നും വ്യക്തമാക്കി.

വില്‍പന നടക്കാത്ത ബിഎസ് III വാഹനങ്ങളുടെ ഭാവി അതത് നിര്‍മ്മാതാക്കളെ ആശ്രയിച്ചിരിക്കുമെന്ന് മാഥുർ വ്യക്തമാക്കി.

ഭൂരിപക്ഷം നിര്‍മ്മാതാക്കളും മോഡലുകളെ കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും മാഥുര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications








