സെസ് വർധിപ്പിക്കാൻ കേന്ദ്രമന്തിസഭായോഗം തീരുമാനിച്ചു; സെഡാനുകള്‍ക്കും എസ്‌യുവികള്‍ക്കും വില കൂടും
എസ്‌യുവികളിലും, വലിയ കാറുകളിലും സെസ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിന് കേന്ദ്രം മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. 25 ശതമാനമായി സെസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

ജിഎസ്ടിക്ക് കീഴില്‍ എസ്‌യുവികളിലും, വലിയ കാറുകളിലും 15 ശതമാനം സെസാണ് നിലവില്‍ ഈടാക്കുന്നത്. ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ എസ്‌യുവികളുടെ വില ഗണ്യമായി കുറയുകയായിരുന്നു.

1.1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയാണ് എസ്‌യുവികളില്‍ രേഖപ്പെടുത്തിയ വിലക്കുറവ്. പുതിയ നികുതി ഘടന ആഢംബര കാറുകളുടെ വില കുറയുന്നതിലേക്കും വഴിതെളിച്ചിരുന്നു.

സെഡാനുകള്‍ക്ക് മേലും, എസ്‌യുവികള്‍ക്ക് മേലും സെസ് വര്‍ധിപ്പിക്കുന്നതോടെ വില നിലവാരം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തും.
Recommended Video


തത്ഫലമായി, വലിയ കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്ടി വിലയില്‍ പത്ത് ശതമാനം വര്‍ധനവ് പ്രതീക്ഷിക്കാം. 25 ശതമാനം എന്ന സെസ് വര്‍ധനവ് ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ ഉള്‍പ്പെടുന്ന മിഡ്-സൈസ് സെഡാനുകള്‍ക്കും ബാധകമാകും.

ജിഎസ്ടിക്ക് കീഴില്‍ വില കുറഞ്ഞ മെര്‍സിഡീസ്-ബെന്‍സ്, ബിഎംഡബ്ല്യു മോഡലുകള്‍ക്കും ഇനി വില വര്‍ധിക്കും.
തരംഗം തീര്‍ത്ത് വിപണിയില്‍ എത്തിയ ജീപ് കോമ്പസിന്റെയും ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയുടെയും വില ഉയരും.

അതേസമയം, വിലവര്‍ധനവ് അടിയന്തരമായി പ്രാബല്യത്തില്‍ വരില്ല. കാരണം, ജിഎസ്ടി ആക്ട് 2017, സെക്ഷന്‍ 8 ആം അനുബന്ധത്തില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമാണ് വിലവര്‍ധനവ് പ്രാബല്യത്തില്‍ വരിക.


Click it and Unblock the Notifications








