ജിഎസ്ടിക്ക് പിന്നാലെ 22 സംസ്ഥാനങ്ങള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ പിൻവലിച്ചു
ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടിക്ക് പിന്നാലെ സംസ്ഥാനങ്ങളിലെ വില്‍പന നികുതി ചെക്ക്‌പോസ്റ്റുകള്‍ അപ്രത്യക്ഷമാകുന്നു. നിലവില്‍ 22 ഓളം സംസ്ഥാനങ്ങള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഒടീഷ, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം, തെലങ്കാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഗോവ, അരുണാചല്‍ പ്രദേശ്, സിക്കിം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് വാണിജ്യ നികുതി ചെക്ക്‌പോസ്റ്റുകളെ പിന്‍വലിച്ചിരിക്കുന്നത്.

പഞ്ചാബ്, അസം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ വരുംദിനങ്ങളില്‍ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

ജിഎസ്ടിക്ക് മുമ്പ്, വാണിജ്യ നികുതി ചെക്ക്‌പോസ്റ്റുകളില്‍ കാത്ത് കെട്ടിക്കിടക്കുന്ന ചരക്ക് വാഹനങ്ങള്‍ സംസ്ഥാനങ്ങളിലെ പതിവ് കാഴ്ചകളായിരുന്നു.

നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം അതിര്‍ത്തി കടക്കുന്ന ചരക്ക് വാഹനങ്ങള്‍ പലപ്പോഴും സമ്പദ്‌വ്യവസ്ഥയെ ദോഷകരമായാണ് സ്വാധീനിച്ചിരുന്നത്.

ചരക്ക് സേവനങ്ങളുടെ സുഗമമായ നീക്കം ലക്ഷ്യമിട്ട് ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്നിരിക്കുന്ന ജിഎസ്ടി, ഇന്ത്യന്‍ വിപണിയെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ്.

എന്‍ട്രി നികുതി, ഒക്ട്രോയ് നികുതി, കേന്ദ്ര വില്‍പന നികുതി ഉള്‍പ്പെടെ 17 വ്യത്യസ്ത നികുതികളാണ് ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചിരിക്കുന്നത്.

പുതിയ നികുതി ഘടന ഉപഭോക്താക്കളില്‍ ചെലുത്തുന്ന സ്വാധീനം പഠിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ ജൂലായ് 4 ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

ക്യാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹ അധ്യക്ഷനായ കൂടിക്കാഴ്ചയില്‍ റവന്യു സെക്രട്ടറി ഹസ്മുഖ് അധിയയും കേന്ദ്ര എക്‌സൈസ്-കസ്റ്റംസ് ബോര്‍ഡിലെ മുതിര്‍ന്ന അംഗങ്ങളുമാണ് പങ്കെടുത്തത്.


Click it and Unblock the Notifications








